ഡ്രൈവർമാർക്ക് നല്ല നടപ്പ്, മികച്ച പരിശീലനം; വൻ നീക്കങ്ങളുമായി കെഎസ്ആർടിസി, പുതിയ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം കെഎസ്ആർടിസിയെ കുറിച്ച് കുറച്ചധികം നല്ല വാർത്തകൾ കേട്ടു കൊണ്ടിരിക്കുന്ന കലാലയവിലൂടെയാണ് നാം കടന്നുപോവുന്നത്. പ്രത്യേകിച്ച് മന്ത്രി കെബി ഗണേഷ് കുമാർ അധികാരം ഏറ്റെടുത്ത ശേഷം വരുമാന വർധനവും, റൂട്ടുകളുടെ പുനക്രമീകരണവും ഒക്കെയായി ശരിയായ പാതയിലാണ് കെഎസ്ആർടിസി. ഇപ്പോഴിതാ മറ്റൊരു നിർണായക നീക്കത്തിന് കൂടി ഒരുങ്ങുകയാണ് ആനവണ്ടി.
നിരത്തുകളിൽ കുതിച്ചുപായുന്ന കെഎസ്ആർടിസി ബസുകൾ നിരന്തരം നാം കാണാറുണ്ട്. എന്നാൽ പൊതുവേ നല്ല ഡ്രൈവിംഗ് സംസ്‌കാരത്തിൽ മലയാളികൾ പിന്നോട്ടാണ്, പ്രത്യേകിച്ച് സ്വന്തം നാട്ടിൽ. ഇതേ മലയാളികൾ തന്നെ മറ്റൊരു നാട്ടിൽ പോയാൽ അവിടുത്തെ നിയമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് മാത്രമേ വാഹനം ഓടിക്കാറുള്ളൂ എന്നതാണ് വിരോധാഭാസം.

എന്തായാലും നമ്മുടെ വിഷയം നിരത്തുകളിലെ കെഎസ്ആർടിസിയുടെ കുതിച്ചുപായലാണ്. നിരന്തരം പരാതികൾ നിരവധിയാണ് ഇതിനെ കുറിച്ച് ഉയരുന്നത്. ഇതോടെ കോർപ്പറേഷനിലെ ഡ്രൈവർമാർക്ക് കൂടുതൽ പരിശീലനം നൽകാൻ ഒരുങ്ങുകയാണ് കെഎസ്ആർടിസി. റോഡുകളിലെ മോശം പ്രവണതകൾ ഒഴിവാക്കുക എന്നതാണ് ഈ പരിശീലന പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്.
എന്താണ് കെഎസ്ആർടിസി 'ബദലി' നിയമനം?
കെഎസ്ആർടിസിയിലെ തന്നെ വിവിധ തസ്‌തികകകളിൽ നിന്ന് വിരമിച്ച, അറുപത് വയസ് തികയാത്ത ആളുകളെയാണ് ഡ്രൈവർമാരുടെ പരിശീലനത്തിനായി നിയോഗിക്കുന്നത്. ബദലി അടിസ്ഥാനത്തിൽ നടക്കുന്ന ഈ നിയമനങ്ങൾക്ക് മോശമല്ലാത്ത വേതനവും കെഎസ്ആർടിസി ഉറപ്പാക്കിയിട്ടുണ്ട്. എട്ട് മണിക്കൂർ ജോലിക്ക് 715 രൂപയാകും ഇവർക്ക് വേതനമായി ലഭിക്കുക.
എല്ലാ തസ്‌തികകളിൽ നിന്നും വിരമിച്ച ആളുകളെ ഈ സേവനത്തിനായി ഉപയോഗിക്കില്ല എന്നത് പ്രത്യേകം ഓർക്കണം. ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ തസ്‌തികകളിൽ നിന്ന് വിരമിച്ചവർക്കാവും ബദലി നിയമനം ലഭിക്കുക. ഇത് വഴി അപകടങ്ങൾ കുറയ്ക്കുകയും ഡ്രൈവിംഗ് രീതികൾ മെച്ചപ്പെടുത്താനുമാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.
കൃത്യമായി ഡ്രൈവർമാരെ നിരീക്ഷിക്കുകയും തുടർന്ന് അവരുടെ ന്യൂനതകൾ മനസിലാക്കി അവയിൽ ആവശ്യമായ ഉപദേശങ്ങൾ നൽകുകയുമാണ് പുതിയ പരിശീലകരുടെ ചുമതല. ഇതിനായി ഇവർ ബസുകളിൽ യാത്ര ചെയ്യുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഓരോ ആഴ്ച്ചയിലും ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ നൽകാനും നിർദ്ദേശവുമുണ്ട്.
ഇതിലേക്ക് നയിച്ച മറ്റ് കാരണങ്ങൾ
സമീപഭാവിയിൽ തന്നെ കേരളത്തിലെ ആറുവരിപ്പാതയുടെ നിർമ്മാണം പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അതുമായി ഈ പുതിയ നീക്കത്തെ കൂട്ടിവായിക്കേണ്ടത് അനിവാര്യമാണ്. ഓർഡിനറി ബസുകൾ സർവീസ് റോഡുകൾ വഴിയാവും സഞ്ചരിക്കുക, എന്നാൽ സൂപ്പർ ഫാസ്‌റ്റ്, ടൗൺ റ്റു ടൗൺ, മിന്നൽ എന്നിങ്ങനെ നിരവധി സർവീസുകൾ ആറുവരിപ്പാത പ്രയോജനപ്പെടുത്തേണ്ടി വരും.
എന്നാൽ മോശം ഡ്രൈവിംഗ് ഇവിടെയും തുടർന്നാൽ അതിവേഗ പാതയിൽ അപകടങ്ങൾ പെരുകും എന്നത് ഉറപ്പാണ്. ഇത് കൂടി മുന്നിൽ കണ്ടാവാം കോർപ്പറേഷൻ ഇങ്ങനെയൊരു നീക്കത്തിന് മുതിരുന്നത് എന്നാണ് സൂചന. ഇതിന് പുറമേ കെഎസ്ആർടിസിയുടെ വരുമാനത്തിലെ ഉയർച്ച ഉൾപ്പെടെയുള്ള ഘടകങ്ങൾ നൽകുന്ന പ്രതീക്ഷ നിലനിർത്തുന്നതിന്റെ കൂടി ഭാഗമാണ് ഈ തീരുമാനമെന്നും പറയാം.












Click it and Unblock the Notifications