Get Updates
Get notified of breaking news, exclusive insights, and must-see stories!

നാളെ കേരളത്തില്‍ കെഎസ്‌യു വിദ്യഭ്യാസ ബന്ദ്: സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം

തിരുവനന്തപുരം: നാളെ കേരളത്തില്‍ കെ എസ് യുവിന്റെ പഠിപ്പ് മുടക്ക് സമരം. കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് കെ എസ് യു സംസ്ഥാന വ്യാപകമായി നാളെ സ്കൂളുകളിൽ പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

'കൊല്ലം ജില്ലയിൽ സ്കൂളിനോട് ചേർന്ന് വൈദ്യുതി ലൈനിൽ പിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം വളരെ ഗൗരവത്തോട് കൂടി നോക്കി കാണേണ്ടതാണ്. സി പി എം മാനേജ്‌മെന്റിൽ ഉള്ള സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്കിയെന്നു മന്ത്രി പറയുമ്പോൾ വലിയ സ്വജന പക്ഷപാതവും അധികാര ദുർവിനിയോഗവുമാണ് ഉണ്ടായിരിക്കുന്നത്. സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഉള്ള ആയിരകണക്കിന് സ്കൂളുകൾ സംസ്ഥാനത്ത് ഉണ്ട്. അതിനെ തുറന്നു കാണിക്കപ്പെടേണ്ടതാണ്. നാളെ സംസ്ഥാന വ്യാപകമായി സ്കൂളുകളിൽ പഠിപ്പ് മുടക്കി പ്രതിഷേധം രേഖപ്പെടുത്തുന്നു. ' കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

ksu-

തേവലക്കര ബോയ്സ് സ്കൂളിലേക്ക് കെ എസ് യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും മണ്ഡലം തലങ്ങളിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ അലോയ്ഷ്യസ് സേവ്യർ അറിയിച്ചു. ആദ്യം കൊല്ലം ജില്ലയിൽ മാത്രമായിരുന്നു പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇത് സംസ്ഥാന വ്യാപകമായി വ്യാപിപ്പിക്കുകയായിരുന്നു. എ ബി വി പിയും കൊല്ലം ജില്ലയിൽ നാളെ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയായിരുന്നു കേരളത്തെ നടുക്കിയ ദാരുണമായ അപകടം. കളിക്കിടെ മിഥുനിന്റെ ചെരുപ്പ് ഒരു വിദ്യാർഥി സൈക്കിൾ ഷെഡിന് മുകളിലേക്ക് എറിഞ്ഞു. ചെരുപ്പ് എടുക്കാൻ ഷെഡിന് മുകളിൽ കയറിയ മിഥുൻ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. കുട്ടിയെ താഴെയിറക്കി ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം മിഥുന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി. 'കൊല്ലം ജില്ലയിലെ തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ ജീവൻ വൈദ്യുതാഘാതമേറ്റ് നഷ്ടപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരമാണ്. മിഥുന്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും മറ്റെല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു. അപകടകാരണം സർക്കാർ വിശദമായി പരിശോധിക്കും. മേലിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കും.'- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും അറിയിച്ചു. റിപ്പോർട്ടിൽ ചില അനാസ്ഥകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് നാളെ ലഭ്യമാകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ മകനാണ് മിഥുൻ. മിഥുന്റെ കുടുംബത്തിന് പിന്തുണ നൽകും. മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകും. സ്കൗട്സ്‌ ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുക. പൊതുവിദ്യാഭ്യാസ മന്ത്രിയാണ് സ്കൗട്സ്‌ ആൻഡ് ഗൈഡ്സ്‌ സംസ്ഥാന പ്രസിഡണ്ട്. പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തി മിഥുന് ആദരാഞ്ജലികൾ അർപ്പിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലും ഒപ്പം ഉണ്ടായിരുന്നു.സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ നാളെ (ജൂലൈ 18)നിശ്ചയിച്ചിരുന്ന പരിപാടികളിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കൊല്ലം തേവലക്കരയില്‍ ഒരു മകനെയാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥയില്‍ നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഭിപ്രായപ്പെട്ടു. വിദ്യാലയങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും?

അപകടകരമായ രീതിയില്‍ വൈദ്യുതി ലൈന്‍ കടന്നു പോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്‌നസ് ലഭിച്ചത്? സി.പി.എം നേതൃത്വത്തിലുള്ള സ്‌കൂള്‍ ആയതു കൊണ്ടാണോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്? അതോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണോ സ്‌കൂള്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചത്? ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനും പൊതുവിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചു വര്‍ഷം മുന്‍പാണ് വയനാട്ടില്‍ പത്തു വയസുകാരി ക്ലാസ് മുറിയില്‍ പാമ്പു കടിയേറ്റ് മരിച്ചത്. ഇന്ന് മറ്റൊരു കുഞ്ഞ് വൈദ്യുതാഘാതമേറ്റും. എന്ത് സുരക്ഷയാണ് നമ്മുടെ സ്‌കൂളുകളിലുള്ളത്? ഇനിയെങ്കിലും സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങള്‍ ഓഡിറ്റ് ചെയ്യാന്‍ സര്‍ക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും തയാറാകണം.

ആരോഗ്യ, ഉന്നത വിദ്യാഭ്യാസ രംഗത്തിനു പുറമെ ഗുരുതരമായ അനാസ്ഥയാണ് പൊതുവിദ്യാഭ്യാസ മേഖലയിലും. എല്ലായിടത്തും ഇതു തന്നെയാണ് അവസ്ഥ. ചോദിക്കാനും പറയാനും ഇവിടെ ഒരു സര്‍ക്കാരില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+