എടപ്പാൾ പീഡനക്കേസ് പ്രതിയെ മലപ്പുറത്തെ മന്ത്രി സഹായിച്ചുവെന്ന് ജയ്ഹിന്ദ്.. മുഖമടച്ച് മന്ത്രിയുടെ അടി
തിരുവനന്തപുരം: എടപ്പാളിലെ സിനിമാ തിയേറ്ററിന് അകത്ത് വെച്ച് അമ്മയുടെ ഒത്താശയോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അറുപതുകാരനായ തൃത്താലക്കാരനാണ്. പ്രമുഖ വ്യവസായി ആയ മൊയ്തീന്‍ കുട്ടിയെന്ന പ്രതിയെ രക്ഷിക്കാന്‍ പോലീസ് നടത്തിയ ശ്രമം കേരളത്തിനാകെ അപമാനമായി.
മൊയ്തീന്‍ കുട്ടിയെ സിപിഎമ്മിന്റെ ആലയില്‍ കെട്ടാനുള്ള ശ്രമവും ഒരുവശത്ത് നടക്കുന്നു. അതിനിടെ മൊയ്തീന്‍ കുട്ടിക്ക് വേണ്ടി മലപ്പുറം ജില്ലയിലെ ഒരു മന്ത്രി ഇടപെട്ടതായി കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ് വാര്‍ത്തയും നല്‍കി. ആരാണാ മന്ത്രി?

മലപ്പുറത്തെ മന്ത്രി
തിയേറ്റര്‍ പീഡനക്കേസിലെ പ്രതി മൊയ്തീന്‍ കുട്ടിയെ മലപ്പുറം ജില്ലയിലെ ഒരു മന്ത്രി സഹായിച്ചെന്ന് സൂചന എന്നാണ് ജയ്ഹിന്ദ് ചാനല്‍ വാര്‍ത്ത നല്‍കിയത്. മന്ത്രിയുടെ പേര് പറയാതെ ആണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഇത്തവണ മലപ്പുറത്ത് നിന്നും ഒരു മന്ത്രിയേ ഉള്ളൂ. അത് കെടി ജലീല്‍ ആണ്. അതുകൊണ്ട് മലപ്പുറത്തെ മന്ത്രിയുടെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും തന്നെ ചാനല്‍ ഉദ്ദേശിച്ചത് ജലീലിനെ തന്നെയാണെന്നത് പകൽ പോലെ വ്യക്തം.

ചാനലിനെതിരെ മന്ത്രി
ഇതോടെ ചാനല്‍ വാര്‍ത്തയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മന്ത്രി കെടി ജലീല്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ജയ്ഹിന്ദിന്റെത് വ്യാജ വാര്‍ത്തയാണെന്ന് മന്ത്രി തുറന്നടിക്കുന്നു. കെടി ജലീല്‍ ഫേസ്ബുക്കിലിട്ട കുറിപ്പ് വായിക്കാം:
എന്റെ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന എടപ്പാളിലെ ഒരു തിയ്യേറ്ററിൽവെച്ച് പത്ത് വയസ്സായ ബാലിക കുബേരനായ ഒരു നരാധമനാൽ ലൈംഗിക അതിക്രമത്തിന് വിധേയമായ അത്യന്തം ഹീനമായ സംഭവം നമ്മുടെ നാട്ടിലെ ഓരോ രക്ഷിതാവിന്റെയും മനസ്സിനുണ്ടാക്കുന്ന ഞെട്ടൽ വിവരണാതീതമാണ് .

കോൺഗ്രസ് ചാനലിന്റെ വ്യാജവാർത്ത
പോലീസ് പരാതി കിട്ടിയിട്ടും അന്വേഷിക്കാൻ തയ്യാറാകാതിരുന്നത് ഗുരുതരമായ തെറ്റാണ് . അത്കൊണ്ടാണ് ചങ്ങരംകുളം എസ്.ഐ യെ സസ്പെന്റ് ചെയ്തിരിക്കുന്നതും അദ്ദേഹത്തിനെതിരെ മറ്റു നിയമ നടപടികൾ കൈകൊള്ളുന്നതും. DYSP ക്ക് എസ്.ഐ പരാതി കൈമാറിയിരുന്നെന്ന് പറയപ്പെടുന്ന കാര്യം മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അന്വേക്ഷിക്കുന്നു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. സർക്കാരിന്റെ അതീവ ജാഗ്രതയോടെയുള്ള നീക്കം രസിക്കാത്ത കോൺഗ്രസ്സ് ചാനൽ തെറ്റിദ്ധാരണാജനകമായ വാർത്തയാണ് ഇതുമായി ബന്ധപ്പെട്ട് നൽകുന്നത്.

സത്യം തെളിയിക്കൂ
മലപ്പുറത്ത് നിന്നുള്ള ഒരുമന്ത്രി പ്രതിയെ സഹായിക്കാൻ ഇടപെട്ടുവെന്ന രീതിയിൽ "ജയ്ഹിന്ദ്" ചാനലാണ് ഫ്ലാഷ് ന്യൂസ് സംപ്രേഷണം ചെയ്തത്. എന്റെ പേരു പറയാതെ എന്നാൽ ഞാനാണെന്ന് കേൾക്കുന്നവർക്കും കാണുന്നവർക്കും വായിക്കുന്നവർക്കും സംശയിക്കാൻ ഇടവരുത്തും വിധം വാർത്ത നൽകുന്നത് സാമാന്യ മാധ്യമധർമ്മത്തിന് നിരക്കുന്നതല്ല. ആ വാർത്തയിൽ സത്യത്തിന്റെ ഒരംശമുണ്ടെങ്കിൽ പൊതുപ്രവർത്തനം ഈ നിമിഷം ഞാൻ നിർത്തും. " ജയ് ഹിന്ദ് " ചാനലിനെ ആയിരം വട്ടം ഞാൻ വെല്ലുവിളിക്കുന്നു.

പെൺകുട്ടികളുടെ അച്ഛനാണ്
തെളിവിന്റെ ഒരു തരിയെങ്കിലും നിങ്ങൾ കൊണ്ട് വരൂ. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ തോൽപിച്ച "ഈർഷ്യ" തീർക്കേണ്ടത് കള്ളക്കഥകൾ മെനഞ്ഞെടുത്ത് ജനസമക്ഷം വിളമ്പിയല്ല. നേർക്കുനേർ പോരാടിയാണ്. ദൈവം സാക്ഷി , വേദഗ്രന്ഥങ്ങൾ സാക്ഷി. എടപ്പാൾ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെയും സഹായിക്കാൻ ശ്രമിക്കുക പോയിട്ട് അങ്ങിനെ ചിന്തിക്കുക പോലും ചെയ്തിട്ടില്ല. എനിക്കതിന് കഴിയില്ല. കാരണം രണ്ട് പെൺകുട്ടികളടക്കം മൂന്ന് മക്കളുടെ പിതാവുകൂടിയാണ് ഞാൻ. സത്യമേവ ജയതേ..
Recommended Video

ഫേസ്ബുക്ക് പോസ്റ്റ്
കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications