'ആർഎസ്എസിന്റെ എക്കാലത്തെയും വലിയ ശത്രു കമ്യൂണിസ്റ്റുകാർ', സംഘപരിവാറിനെതിരെ കെടി ജലീൽ
കോഴിക്കോട്: പിബി സന്ദീപ് കുമാറിന്റെ കൊലപാതകത്തോടെ ആർഎസ്എസിന്റെ ഏറ്റവും വലിയ ശത്രു സിപിഎം ആണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് മുൻ മന്ത്രി കെടി ജലീൽ. സിപിഎമ്മിന്റെ പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പിബി സന്ദീപ് കുമാറിനെ കഴിഞ്ഞ ദിവസമാണ് ഒരു സംഘം കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകം ആർഎസ്എസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് എന്നാണ് സിപിഎം ആരോപിക്കുന്നത്.
കെടി ജലീലിന്റെ പ്രതികരണം: '' ആർ.എസ്.എസിൻ്റെ എക്കാലത്തെയും വലിയ ശത്രു കമ്യൂണിസ്റ്റുകാരാണെന്ന് വിശിഷ്യാ സി.പി.ഐ (എം) ആണെന്ന് ഒരിക്കൽ കൂടി തെളിയുകയാണ് സഖാവ് പി.ബി സന്ദീപിൻ്റെ ദാരുണമായ കൊലപാതകത്തിലൂടെ. തലശ്ശേരിയിൽ രണ്ട് ദിവസം മുമ്പ് ആർ.എസ്.എസ് വിളിച്ച മുദ്രാവാക്യം കേരളത്തിൽ പ്രാവർത്തികമാക്കാൻ ഏറ്റവും വലിയ തടസ്സമായി നിൽക്കുന്നത് കമ്യൂണിസ്റ്റ് സാന്നിദ്ധ്യവും കറകളഞ്ഞ മതേതര മനസ്സുള്ള മനുഷ്യരുടെ ശക്തമായ ചെറുത്തു നിൽപ്പുമാണെന്ന് ആരെക്കാളുമധികം മനസ്സിലാക്കിയവരാണ് അവർ. അത്കൊണ്ട് തന്നെയാവണം ഗോൾവാൾക്കർ ഹിന്ദു ഫാഷിസ്റ്റുകളുടെ പ്രഥമ ശത്രു പട്ടികയിൽ മുസ്ലിങ്ങൾക്കും ക്രൈസ്തവർക്കുമൊപ്പം കമ്മ്യൂണിസ്റ്റുകാരനെയും ഉൾപ്പെടുത്തിയത്. ഇന്ത്യ സംഘ്പരിവാറിൻ്റേതു മാത്രമാകാൻ അവസാനത്തെ സഖാവും എരിഞ്ഞമരണമെന്ന് ആർ.എസ്.എസ് സ്വപ്നം കാണുന്നു.
തിരുവല്ല, പെരിങ്ങര സി.പി.ഐ (എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് സന്ദീപിനെ അതിക്രൂരമായി കൊലപ്പെടുത്തിയതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത് ഇടതുപക്ഷ ശബ്ദം മലയാളക്കരയിൽ നിന്ന് തുടച്ചു നീക്കലാണ്. ബ്രിട്ടീഷുകാരൻ്റെ മുന്നിൽ മുട്ട് വിറച്ച് മാപ്പെഴുതിക്കൊടുത്ത സവാർക്കറുടെ പാരമ്പര്യമല്ല, ജീവിച്ച പ്രത്യയശാസ്ത്രത്തിനുവേണ്ടി തൂക്കുമരത്തെ പുഞ്ചിരിയോടെ പുൽകിയ ഭഗത് സിംഗിൻ്റെ ഉശിരിൻ്റെ ഉൾക്കാമ്പാണ് ഓരോ സഖാവിൻ്റെ ഹൃദയത്തിലും തുടിക്കുന്നത്. ആ മിടിപ്പിൻ്റെ ബലത്തിലാണ് കേരളം ഓരോ അടിയും മുന്നോട്ട് പോകുന്നത്. പ്രിയ സന്ദീപ്, ആർ.എസ്.എസിന് താങ്കളുടെ ഭൗതിക ജീവിതത്തിന് തിരശ്ശീല വീഴ്ത്താൻ സാധിച്ചേക്കും. പക്ഷെ, അങ്ങ് വിട്ടേച്ചുപോയ മതനിരപേക്ഷ-സോഷ്യലിസ്റ്റ് ആദർശം അവസാന ശ്വാസം വരെയും നെഞ്ചകം പേറി മാനവികതയുടെ ചെമ്പതാക വാനിൽ ഉയർത്തിപ്പറപ്പിക്കാൻ ഒരു വലിയ ജനസഞ്ചയം ഈ മണ്ണിൽ ഉയിർകൊണ്ടുകൊണ്ടേയിരിക്കും, തീർച്ച''.

മുൻ ധനവകുപ്പ് മന്ത്രി ടിഎം തോമസ് ഐസകിന്റെ പ്രതികരണം: '' തിരുവല്ലയിൽ സിപിഐ എം ലോക്കൽ കമ്മറ്റി സെക്രട്ടറി സന്ദീപിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. നാടിനെ നടുക്കിയ കൊലപാതകമാണ് നടന്നിട്ടുള്ളത്. നാട്ടുകാർക്കാകെ പ്രിയങ്കരനായിരുന്ന സഖാവായിരുന്നു സന്ദീപ്. ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ. ആരുടെയും ഏതാവശ്യത്തിനും ഓടിയെത്തുന്ന വ്യക്തിത്വം. എന്തെങ്കിലും ഒരു സംഘർഷത്തിന്റെ പേരിലല്ല ഈ കൊലപാതകം. അത്തരത്തിലൊരു മുൻവൈരാഗ്യമോ വിദ്വേഷമോ ഉണ്ടാകാൻ ഇടയാക്കുന്ന ഒരുപ്രവൃത്തിയും സ.സന്ദീപിന്റെ ഭാഗത്തു നിന്നും ഉണ്ടായതായി ബിജെപിക്കാർ പോലും ആരോപിക്കുമെന്നു തോന്നുന്നില്ല. എന്നിട്ടും ആ സഖാവിനെ ക്രൂരമായി കൊന്നു കളഞ്ഞു. ആർഎസ്എസുകാർക്കല്ലാതെ ഇത്തരം അധമപ്രവൃത്തി ചെയ്യാനാവില്ല.
സിപിഐ എം പ്രവർത്തകർ നിരന്തരമായി ആർഎസ്എസിന്റെ കൊലക്കത്തിക്കിരയാവുകയാണ്. സമാധാന അന്തരീക്ഷം തകർത്ത് കേരളത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആർഎസ്എസ് ശ്രമം. അതിനുവേണ്ടിയാണ് കൊലക്കത്തി സിപിഐ എമ്മിൻ്റെ കേഡർമാർക്കെതിരെ തിരിച്ചു വെച്ചിരിക്കുന്നത്. അർഎസ്എസ് സൃഷ്ടിക്കുന്ന പ്രകോപനത്തിൽ കുടുങ്ങാതെ സംസ്ഥാന വ്യാപകമായി ഹീന കൊലപാതത്തിലുള്ള ശക്തമായ പ്രതിഷേധം നാട്ടിലുയരണം.
സമഗ്രമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളേയും പിടികൂടുകയും അർഹമായ ശിക്ഷ ഉറപ്പുവരുത്തുകയും വേണം. തീരാസങ്കടത്തിലാണ് സഖാവിന്റെ കുടുംബം. ഒരാശ്വാസവാക്കിനും അവരുടെ വേദനയെ ശമിപ്പിക്കാനാവില്ല. സഖാക്കളുടെ രോഷത്തെയും. സഖാവ് സന്ദീപിന്റെ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധവും രോഷവും പങ്കുവെയ്ക്കുന്ന എല്ലാവരോടും ഒപ്പം ചേരുന്നു.
മുൻ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയുടെ പ്രതികരണം: '' പത്തനംതിട്ട തിരുവല്ലയിൽ സിപിഐഎം പെരിങ്ങര ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായിരുന്ന പി ബി സന്ദീപിനെ ആർ എസ് എസ് സംഘം ക്രൂരമായി വെട്ടി കൊലപ്പെടുത്തിയിരിക്കുന്നു. പഞ്ചായത്ത് അംഗമെന്ന നിലയിൽ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ ജനങ്ങളെയും ചേർത്ത് നിർത്തിയ സന്ദീപിൻ്റെ പ്രവർത്തനം അദ്ദേഹത്തെ നാട്ടുകാരുടെ പ്രിയപ്പെട്ടവനാക്കി. പ്രളയകാലത്തും കൊവിഡ് മഹാമാരിയുടെ കാലത്തുമെല്ലാം നാട്ടിലാകെ നിറഞ്ഞ് നിന്ന മനുഷ്യ സ്നേഹിയായ ഒരു ചെറുപ്പക്കാരനെയാണ് ആർ എസ് എസിൻ്റെ വിധ്വംസക രാഷ്ട്രീയം കൊലക്കത്തിക്ക് ഇരയാക്കിയത്.
തികച്ചും സമാധനപരമായ അന്തരീക്ഷം നിലനിൽക്കുന്ന തലശേരിയിൽ പരസ്യമായി വർഗീയവിദ്വേഷം വളർത്തുന്ന മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തിയ പ്രകടനം നാം കണ്ടതാണ്. പരിഷ്കൃത, പുരോഗമന സമൂഹത്തിന് ഒരു തരത്തിലും യോജിക്കാത്ത വെറുപ്പിൻ്റെയും, വിഭജനത്തിൻ്റെയും, മൃഗീയ രാഷ്ട്രീയത്തിൻ്റെയും പ്രയോക്താക്കളാണ് ആർ എസ് എസ് എന്ന് ഓരോ അവസരത്തിലും അവർ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കൊലപാതകികൾക്കും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ ജനകീയ പ്രതിഷേധമുയർത്താനും തിരുത്തൽ ശക്തിയാവാനും നമുക്ക് കഴിയണം പ്രിയ സഖാവിന് ആദരാഞ്ജലികൾ...''












Click it and Unblock the Notifications