അന്‍വറിന് പിന്നാലെ ജലീലും പുറത്തേക്ക്? ഇനി സിപിഎമ്മിനോട് ഒരു പ്രതിബദ്ധതയുമില്ലെന്ന് എംഎല്‍എ
മലപ്പുറം: പി വി അന്‍വർ എം എല്‍ എയ്ക്ക് പിന്നാലെ സി പി എം ബന്ധം ഉപേക്ഷിക്കുന്നുവെന്ന സൂചനകളുമായി കെ ടി ജലീല്‍ എം എല്‍ എ. ഇനി പാർട്ടിയോട് യാതൊരു പ്രതിബദ്ധതയുമില്ലെന്നാണ് കെ ടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഒരു സംഘടനയുമായും എനിക്ക് പ്രതിബദ്ധതയില്ല. അതുപോലെ തന്നെ സി പി എമ്മിനോടും എനിക്ക് പ്രതിബദ്ധതയില്ലെന്നാണ് ഞാന്‍ പറഞ്ഞതെന്നും കെ ടി ജലീല്‍ വ്യക്തമാക്കിയത്.
പാർട്ടി പറയുന്നത് വരെ സി പി എം സഹയാത്രികനായി തുടരാനാണ് എന്റെ ആഗ്രഹം. പാർട്ടി എന്നോട് ആവശ്യപ്പെടുന്നത് വരെ എന്റെ സേവനം ഞാന്‍ കൊടുക്കും. എവിടേയും ഇടിച്ചു കയറിച്ചെന്ന് എന്റെ സേവനം കൊടുത്തിട്ടില്ല. ഇനിമുതല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഉണ്ടാകില്ലെന്ന് നേരത്ത് പറഞ്ഞിരുന്നു. ആ നിലപാടില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

2026 ആകുമ്പോഴേക്കും എം എല്‍ എ പദവിയില്‍ 20 വർഷം പൂർത്തീകരിക്കും. മലപ്പുറം ജില്ലയില്‍ നിന്നും 20 വർഷം തുടർച്ചയായി ജയിക്കുന്ന ആദ്യത്തെ ഇടതുപക്ഷ പ്രതിനിധിയാണ് ഞാന്‍. ഇനി പാർലമെന്ററി രാഷ്ട്രീയ പ്രവർത്തനത്തിന് അപ്പുറം മറ്റ് പല കാര്യങ്ങളും ചെയ്യാനുണ്ട്. ഇനി ഏതായാലും ഒരു പത്തോ പതിനഞ്ചോ വർഷം ഉണ്ടാകുകയുള്ളു.
പാർലമെന്ററി രാഷ്ട്രീയ പ്രവർത്തനമാത്രമാണ് രാഷ്ട്രീയ പ്രവർത്തനം എന്ന നിലപാട് എന്നെ സംബന്ധിച്ചില്ല. ഇനി പാർലമെന്ററി രാഷ്ട്രീയത്തില്‍ എനിക്ക് താല്‍പര്യമില്ല. എന്തിന് അധികം പറയുന്നു ഒരു ബോർഡ് ചെയർമാന്‍ പോലും എനിക്ക് ആകേണ്ടതില്ല. അതോടൊപ്പം തന്നെ ചില കാര്യങ്ങള്‍ എനിക്ക് വ്യക്തമാക്കേണ്ടതുണ്ട്.
ഒരാളുടേയും പിന്തുണയോ സഹായമോ ഭാവിയില്‍ വേണ്ടാത്ത ഒരാളാണ് ഞാന്‍. മുഖ്യമന്ത്രിയുടേത് ആയാലും സി പി എം പാർട്ടിയുടേത് ആയാലും അതുപോലെ തന്നെ കോണ്‍ഗ്രസിന്റേതായാലും ലീഗിന്റേതായാലും ഏതൊരു പാർട്ടിയുടേയും ഒരു പ്രത്യേക സഹായം എനിക്കോ എന്റെ മക്കള്‍ക്കോ വേണ്ട എന്ന് തീരുമാനിക്കുന്ന ഒരാള്‍ക്ക് അയാളുടെ നിലപാടുകള്‍ വ്യക്തമായി പറയാന്‍ സാധിക്കുമെന്നും കെ ടി ജലീല്‍ പറയുന്നു.
പിവി അന്‍വർ ഉയർത്തിയ പല കാര്യങ്ങളോടും എനിക്ക് യോജിപ്പുണ്ട്. അതേസമയം തന്നെ പല കാര്യങ്ങളിലും ശക്തമായ വിമർശനവുമുണ്ട്. ആ യോജിപ്പുള്ള കാര്യങ്ങള്‍ ഏതൊക്കെ വിയോജിപ്പുള്ള കാര്യങ്ങള്‍ ഏതൊക്കെ എന്നത് വൈകീട്ട് നടത്തുന്ന വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കാം. തന്റെ നിലപാടുകളെല്ലാം അവിടെ പൂർണ്ണമായും അറിയാന്‍ കഴിയുമെന്നും കെടി ജലീല്‍ എം എല്‍ എ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications