'മൃതദേഹത്തിൽ നിന്ന് പേനിറങ്ങും പോലെ', കപിൽ സിബൽ കോൺഗ്രസ് വിട്ടതിൽ പ്രതികരിച്ച് ഇടത് നേതാക്കൾ
കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് മുതിർന്ന നേതാവ് കപിൽ സിബൽ പാർട്ടി വിട്ടിരിക്കുകയാണ്. എസ്പിയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായി കപിൽ സിബൽ മത്സരിക്കും. ചിന്തൻ ശിബിരത്തിന് ശേഷം പാർട്ടിയുടെ മുഖം മാറി എന്ന് കോൺഗ്രസ് അവകാശപ്പെടുമ്പോഴാണ് നേതാക്കൾ ഓരോരുത്തരായി പാർട്ടി വിടുന്നത്. കപിൽ സിബൽ കോൺഗ്രസ് വിട്ടതിൽ പ്രതികരണവുമായി കെടി ജലീൽ, പി രാജീവ്, ജോൺ ബ്രിട്ടാസ് അടക്കമുളള ഇടത് നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്.
കെടി ജലീലിന്റെ പ്രതികരണം: ' കപിൽ സിബലും പോയി. മൃതദേഹത്തിൽ നിന്ന് പേനിറങ്ങും പോലെ ജീവനില്ലാത്ത കോൺഗ്രസ്സിൽ നിന്ന് നേതാക്കളുടെയും പ്രവർത്തകരുടെയും കുടിയൊഴിയൽ തുടരുകയാണ്. കോൺഗ്രസ്സ് ചെയ്ത അഴിമതിയുടെയും ചതിയുടെയും വഞ്ചനയുടെയും തിക്ത ഫലം. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഇന്ത്യ ഭരിച്ച കോൺഗ്രസ്സ് തകർന്നെങ്കിൽ ബി.ജെ.പിയെ കാത്തിരിക്കുന്നതും അതേ വിധി തന്നെ. മതേതര വാദികളായ ഭൂരിപക്ഷ സമുദായത്തിലെ ഭൂരിപക്ഷത്തിൻ്റെ വോട്ടുകൾ ഒരു പെട്ടിയിൽ വീണാൽ തീരുന്നതേയുള്ളു സംഘികളുടെ അക്രമാധിപത്യം. നുണയിലും കള്ളപ്രചരണങ്ങളിലും കെട്ടിപ്പൊക്കിയ അധികാര സൗധങ്ങൾ ലോകത്തെവിടെയും അധിക കാലം നിലനിന്നിട്ടില്ല.
പൊട്ടിച്ചിരിച്ച് മഞ്ജു വാര്യർ, 'ഇപ്പോഴും കുട്ടിത്തം മാറിയിട്ടില്ല', ചിത്രങ്ങൾ കാണാം
വെറുപ്പിൻ്റെ ചിന്താധാരകളായ ഹിറ്റ്ലറിസവും മുസ്സോളിനിസവും കാലയവനികക്കുള്ളിൽ മറഞ്ഞിട്ടുണ്ടെങ്കിൽ പകയുടെ വിചാരധാരയായ മോദിസവും ഒരുനാൾ നിലംപരിശാകും. വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള സ്നേഹവും സൗഹൃദവും മാത്രമേ ശാശ്വതമായി നിലനിൽക്കൂ. ശാന്തിയും സമാധാനവും പുരോഗതിയും ആരെയും വേദനിപ്പിച്ചോ ബഹിഷ്കൃതരാക്കിയോ നേടാനാവില്ല. എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മാത്രമേ ഏതൊരു രാജ്യത്തിനും മുന്നോട്ടു പോകാനാകൂ. ചരിത്രം അതിനു സാക്ഷിയാണ്''.
മന്ത്രി പി രാജീവിന്റെ പ്രതികരണം: '' കപിൽ സിബലുണ്ടായിരുന്ന രാജ്യസഭയിൽ ആറു വർഷം പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നു. മന്ത്രിയായിരുന്ന കപിലുമായി മികച്ച സംവാദങ്ങൾ നടത്താൻ അന്ന് കഴിഞ്ഞിരുന്നു. പിന്നീട് മോദി സർക്കാരിനെതിരെ മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് അദ്ദേഹം പാർലമെണ്ടിലും സുപ്രീം കോടതിയിലും ശക്തമായി പോരാടി. കോൺഗ്രസ്സിൻ്റെ മതനിരപേക്ഷ മുഖങ്ങളിലെ അവസാന നിരകളിൽ ഒന്നു കൂടി പടിയിറിങ്ങിയിരിക്കുന്നു. ബി ജെ പി ഓഫീസിൽ പോയി വോട്ട് അഭ്യർത്ഥിക്കുന്നത് അതിസാധാരണക്കാര്യമായി കാണുന്നവരുടെ മാത്രം പാർടിയായി കോൺഗ്രസ്സ് മാറിയിരിക്കുന്നു. യു ഡി എഫിൻ്റെ വേദിയിലെ ഈ അവതരണം ആവർത്തിക്കാൻ അധികം ആരും ഇനി ആ പാർടിയിലില്ല''.
ജോൺ ബ്രിട്ടാസ് എംപിയുടെ പ്രതികരണം: കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുകയാണ്. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസിന്റെ തലയെടുപ്പുള്ള നേതാവും നിയമ വിഷയങ്ങളിലെ ബുദ്ധി കേന്ദ്രവുമായിരുന്ന കപിൽ സിബലാണ് ഏറ്റവും അവസാനമായി കോൺഗ്രസ് വിട്ടത്. രാജസ്ഥാനിലെ ചിന്തൻ ശിബിരത്തിന് ശേഷവും ഒഴുക്കിനെ പ്രതിരോധിക്കാൻ കോൺഗ്രസ്സിന് കഴിയുന്നില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഏഴ് സഹോദരികൾ (Seven Sisters) എന്നാണ് നെഹ്റു കുടുംബം എന്നും അഭിസംബോധന ചെയ്തിരുന്നത്. ഏഴിൽ അഞ്ച് സംസ്ഥാനങ്ങളിലെയും ബിജെപി മുഖ്യമന്ത്രിമാർ മുൻ കോൺഗ്രസ് നേതാക്കളാണ് എന്നതാണ് വിധിവൈപരീത്യം.
Recommended Video