ഒടുവിൽ രാജി; എന്താണ് ജലീലിന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച ബന്ധുനിയമന വിവാദം?
കേസിൽ ലോകയുക്ത റിപ്പോർട്ട് മന്ത്രിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഭരണ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മന്ത്രിസഭയിലെ പ്രമുഖൻ കെ.ടി ജലീൽ രാജിവെക്കുന്നത്. പിണറായി മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ് വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ജലീലിന്റെ രാജിയിലേക്ക് നയിച്ചത് ബന്ധു നിയമന വിവാദമാണ്. കേസിൽ ലോകയുക്ത റിപ്പോർട്ട് മന്ത്രിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു.
എന്താണ് ബന്ധുനിയമന വിവാദം
അടുത്ത ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരായി നിയമിക്കുന്നതിനായി ഈ തസ്തികയുടെ യോഗ്യതയിൽ മാറ്റം വരുത്തുകയും നിയമനത്തിൽ ഇടപ്പെടുകയും ചെയ്തന്നതാണ് ജലീലിനെതിരായ ആരോപണം. എൽഡിഎഫ് സർക്കാരിൽ മന്ത്രിയായി അധികാരമേറ്റ് രണ്ട് മാസത്തിന് ശേഷം 2016 ജൂലൈയിൽ ജനറൽ മാനേജർ തസ്തികയിലേക്കുള്ള യോഗ്യത മാറ്റാൻ ജലീൽ നിർദേശിക്കുകയായിരുന്നു. ഒരു സ്വകാര്യ ബാങ്കിൽ ജലീവനക്കാരനായിരുന്ന കെ ടി അദീബിനെ നിയമിക്കുന്നതിനാണ് യോഗ്യതാ മാനദണ്ഡങ്ങൾ മാറ്റിയത്.
പി.കെ ഫിറോസിന്റെ ആരോപണം
ജലീലിനെതിരെ ആദ്യം രംഗത്തെത്തിയത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസാണ്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഫിറോസ് ഹൈക്കോടതിയിലടക്കം ഹർജി നൽകിയത്. പിന്നീട് മറ്റ് ചില കാരണങ്ങളാൽ ഹർജി പിൻവലിക്കുകയും ചെയ്തിരുന്നു.
കുരുക്കായി കത്ത്
അടുത്ത ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരായി നിയമിക്കുന്നതിനായി ഈ തസ്തികയുടെ യോഗ്യതയിൽ മാറ്റം വരുത്തണമെന്നു നിർദേശിച്ചു പൊതുഭരണ (ന്യൂനപക്ഷ ക്ഷേമം) സെക്രട്ടറിക്കു 2016 ജൂലൈ 28നു ജലീൽ അയച്ച കത്താണ് ജലീലിനെതിരായ കുരുക്ക് മുറുക്കിയത്. ന്യൂനപക്ഷ കോർപറേഷനിലെ ജീവനക്കാരുടെ യോഗ്യതകൾ നിശ്ചയിച്ചു 2013 ജൂൺ 29ന് ഇറക്കിയ സർക്കാർ ഉത്തരവിലെ യോഗ്യതാ വ്യവസ്ഥയിൽ മാറ്റം വരുത്തണമെന്നാണു ജലീൽ ആവശ്യപ്പെട്ടത്.
Recommended Video
ഗവർണർ തള്ളിയ കേസ്
മന്ത്രി കെ ടി ജലീലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പി കെ ഫിറോസ് നല്‍കിയ പരാതി ശക്തമായ നിരീക്ഷണങ്ങളോടെ ഗവര്‍ണര്‍ തള്ളിയിരുന്നു. അതേസമയം ലോകായുക്തയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയിൽ ഹൈക്കോടതിയില്‍ വാദം കേട്ടുകൊണ്ടിരിക്കേയാണ് ജലീല്‍ അപ്രതീക്ഷിതമായി രാജിവെച്ചത്.
നിയമോപദേശം
നിലവിൽ ലോകായുക്ത വിധിക്കെതിരെ സ്റ്റേ ലഭിച്ചാൽ തൽക്കാലം രാജി ഒഴിവാക്കാമെങ്കിലും തുടർഭരണം ലഭിച്ചാൽ ഉടൻ തന്നെ പുതിയ മന്ത്രിസഭയ്ക്ക് രൂപം നൽകുമെന്നതിനാൽ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ധാർമികവും നിയമപരമായും പ്രശ്നമായേക്കും. അതുകൊണ്ട് തന്നെ ഇപ്പോൾ രാജിവെച്ച് ലോകായുക്ത വിധി അംഗീകരിക്കുകയും ലോകായുക്ത വിധിയിലെ പരാമർശം നീക്കാൻ ഹൈക്കോടതിയെ സമീപിക്കുകയുമാകാമെന്നായിരുന്നു ജലീലിന് ലഭിച്ച നിയമോപദേശം. അങ്ങനെയെങ്കിൽ വീണ്ടും മന്ത്രിയായി ജലീലിന് വരാൻ സാധിക്കും.