'വളം വെച്ച് കൊടുത്താൽ 'മതേതരത്വം' കുഴിച്ച് മൂടപ്പെടും'; ഹിജാബ് വിവാദത്തിൽ ജലീൽ
കോഴിക്കോട്; കർണാടകത്തിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് മുൻ മന്ത്രി കെ ടി ജലീൽ.ശിരോവസ്ത്രം ധരിച്ച പെൺകുട്ടികളെ കോളേജിൽ പ്രവേശിപ്പിക്കില്ലെന്ന ഉഡുപ്പിയിൽ നിന്നുള്ള വാർത്ത അത്യന്തം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യ എങ്ങോട്ട് പോകുന്നു എന്നതിൻ്റെ വ്യക്തമായ ചൂണ്ടുപലകയാണ് അത്.സംഘ്പരിവാർ ഇന്ത്യയെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള അടിത്തറ പാകിയതിന്റെ സൂചന മനുഷ്യരുടെ ഭക്ഷണക്രമത്തിൽ ഇടപെട്ട് അൻപതോളം ആളുകളെ അതിക്രൂരമായി തല്ലിക്കൊന്നപ്പോൾ തന്നെ ലോകത്തിന് കിട്ടിയിരുന്നു. ഗാന്ധിസം തമസ്കരിക്കപ്പെടുകയും ഗോൾവാൾക്കറിസം തൽസ്ഥാനം കയ്യടക്കുകയും ചെയ്യുന്നതിൻ്റെ ബഹിർസ്ഫുരണമാണ് നമ്മുടെ അയൽ സംസ്ഥാനമായ ഉഡുപ്പിയിൽ കണ്ടത്. നമ്മുടെ വീട്ടുപടിക്കൽ ഫാസിസം എത്തിയതിൻ്റെ പ്രഖ്യാപനവും കൂടിയാണതെന്നും ജലീൽ വിമർശിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം.

ഉഡുപ്പി നമ്മളോട് പറയുന്നത് ശിരോവസ്ത്രം ധരിച്ച പെൺകുട്ടികളെ കോളേജിൽ പ്രവേശിപ്പിക്കില്ലെന്ന ഉഡുപ്പിയിൽ നിന്നുള്ള വാർത്ത അത്യന്തം അപലപനീയമാണ്. ഇന്ത്യ എങ്ങോട്ട് പോകുന്നു എന്നതിൻ്റെ വ്യക്തമായ ചൂണ്ടുപലകയാണ് അത്.
സംഘ്പരിവാർ ഇന്ത്യയെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള അടിത്തറ പാകിയതിൻ്റെ സൂചന മനുഷ്യരുടെ ഭക്ഷണക്രമത്തിൽ ഇടപെട്ട് അൻപതോളം ആളുകളെ അതിക്രൂരമായി തല്ലിക്കൊന്നപ്പോൾ തന്നെ ലോകത്തിന് കിട്ടിയിരുന്നു.
'ജയ് ശ്രീറാം' വിളിക്കാൻ ആളുകളെ നിർബന്ധിക്കുകയും അനുസരിച്ചില്ലെങ്കിൽ നിഷ്കരുണം മർദ്ദിക്കുകയും ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ ലോകത്തിന് മുമ്പിൽ ഇന്ത്യയെ നാണം കെടുത്തിയത് നാം കണ്ടതാണ്.മഹാത്മജിയുടെയും പണ്ഡിറ്റ് നെഹ്റുവിൻ്റെയും ചിത്രങ്ങൾ പ്രധാന കേന്ദ്രസർക്കാർ ഓഫീസുകളിൽ നിന്ന് പതിയെ പതിയെ അപ്രത്യക്ഷമാവുന്നത് അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. സർദാർ പട്ടേലിൻ്റെയും സവാർക്കറുടെയും ചിത്രങ്ങൾ പലയിടത്തും പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു.
ദുബായ് Expo യിലെ ഇന്ത്യൻ പവലിയനിൽ ഉയർന്ന് നിൽക്കുന്ന പട്ടേലിൻ്റെ ഭീമാകാരൻ വെങ്കലപ്രതിമ വിദേശികളിൽ പോലും ഇന്ത്യയെ കുറിച്ച് അപമതിപ്പുണ്ടാക്കാനേ ഉപകരിച്ചിട്ടുള്ളൂ. ഇന്ത്യ എന്ന രാജ്യം മഹാത്മജിയുടെ പര്യായ പദമായിട്ടാണ് ലോകം ഇന്നേവരെ കണ്ടത്.ഗാന്ധിസം തമസ്കരിക്കപ്പെടുകയും ഗോൾവാൾക്കറിസം തൽസ്ഥാനം കയ്യടക്കുകയും ചെയ്യുന്നതിൻ്റെ ബഹിർസ്ഫുരണമാണ് നമ്മുടെ അയൽ സംസ്ഥാനമായ കർണ്ണാടിയിലെ ഉഡുപ്പിയിൽ കണ്ടത്. നമ്മുടെ വീട്ടുപടിക്കൽ ഫാസിസം എത്തിയതിൻ്റെ പ്രഖ്യാപനവും കൂടിയാണത്.ഇതിന് ഭരണകൂടം വളം വെച്ച് കൊടുത്താൽ ഭരണഘടനയുടെ ആണിക്കല്ലുകളിൽ ഒന്നായ 'മതേതരത്വം' കുഴിച്ച് മൂടപ്പെടും.
അതുണ്ടാകാതിരിക്കാൻ കേന്ദ്ര സർക്കാറും കർണ്ണാടക സർക്കാറും ഫലപ്രദമായ ഇടപെടൽ നടത്തേണ്ടത് അനിവാര്യമാണ്.ഭാരതത്തെ അതിൻ്റെ ബഹുസ്വരതയിൽ കാണാനായില്ലെങ്കിൽ പിന്നെ 'സെക്കുലർ ഇന്ത്യക്ക്' ചരമ ഗീതമെഴുതേണ്ട അവസ്ഥയുണ്ടാകും. അതുണ്ടാകാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം ഒരുമിച്ച് പ്രവർത്തിക്കാം, പോസ്റ്റിൽ ജലീൽ കുറിച്ചു.
ഹിജാബ് വിവാദം; ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രവിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് എളമരം കരീം
ഹിജാബ് വിവാദത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രവിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് എളമരം കരീം എം പി. കർണാടകയിൽ മുസ്ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടാനും പഴയതുപോലെ ഹിജാബ് ധരിച്ച് ക്ലാസുകളിൽ ഇരിക്കാനുമുള്ള അവകാശം സംരക്ഷിക്കാൻ അടിയന്തരമായി ഇടപെടൽ വേണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.ഹിജാബ് ധരിച്ച് മുസ്ലിം പെൺകുട്ടികൾ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ എത്തുന്നതിനെച്ചൊല്ലി കർണാടകത്തിൽ അനാവശ്യവിവാദം ഉണ്ടായിരിക്കയാണ്. വർഗീയധ്രുവീകരണം സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. ദശകങ്ങളായി പെൺകുട്ടികൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിച്ചെത്തിയിരുന്നു. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോമുമായി ഒത്തുപോകാൻ ഷാലിന്റെ നിറം ഏകീകരിച്ചിരുന്നുവെന്നുമാത്രം. ഈ അനാവശ്യ വിവാദം തടയാൻ കർണാടക സർക്കാർ നടപടി സ്വീകരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷേ അങ്ങനെ ഉണ്ടായിട്ടില്ല.
Recommended Video
സമൂഹത്തിൽ വിദ്വേഷവും ഭിന്നിപ്പും പ്രചരിപ്പിക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണം. വിദ്യാർഥിനികളുടെ അവകാശം സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന് കർണാടക സർക്കാരിനോട് കേന്ദ്രം നിർദ്ദേശിക്കണം. അനാവശ്യവിവാദം അവസാനിപ്പിച്ച് രാജ്യത്തെ സാമുദായിക സൗഹാർദ്ദം കാത്തുസൂക്ഷിക്കണം, അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.












Click it and Unblock the Notifications