സിമിയില്‍ നിന്ന് ലീഗിലേക്ക്, ഇടതില്‍ ലീഗിന്റെ എതിരാളി, ഒടുവില്‍ ബന്ധുനിയമനത്തില്‍ ജലീല്‍ വീണു
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്ന് കെടി ജലീല്‍ രാജിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ജലീലിനെ പ്രതിരോധിച്ചിരുന്ന സിപിഎമ്മിനെ ചെറിയ തോതില്‍ അമ്പരിപ്പിച്ച തീരുമാനം കൂടിയാണിത്. മുസ്ലീം ലീഗിനെ നേരിടാനുള്ള സിപിഎമ്മിന്റെ പോര്‍മുഖമായിരുന്നു ജലീല്‍. എന്നാല്‍ ഇത്തവണ വിവാദങ്ങളും അകമ്പടിയും ജലീലിന് കൂട്ടുണ്ടായിരുന്നു. പല വിവാദങ്ങളെയും അദ്ദേഹം അതിജീവിച്ചെങ്കിലും ഇത്തവണ പക്ഷേ വീണുപോവുകയായിരുന്നു. എന്നാല്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് അദ്ദേഹം പറയുന്നു.

സിമിയുമായുള്ള ബന്ധം
സിമിയിലൂടെയാണ് ജലീല്‍ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. തീവ്ര നിലപാടുകള്‍ക്ക് പേരുകേട്ട സിമിയില്‍ നിന്ന് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ രണ്ട് തവണ തോറ്റതോടെ അവരുമായി ഇടഞ്ഞ് പുറത്തായി. പിന്നീടാണ് ലീഗിലേക്ക് എത്തുന്നത്. എംഎസ്എഫില്‍ അദ്ദേഹം ചേര്‍ന്നു. അവിടെ നിന്ന് യൂത്ത് ലീഗിന്റെ ജനറല്‍ സെക്രട്ടറിയായും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമൊക്കെയായിരുന്നു ജലീല്‍. ലീഗിന്റെ സ്വേച്ഛാധിപത്യ ഭരണത്തിലെ പ്രശ്‌നങ്ങള്‍ കാരണമാണ് ലീഗില്‍ നിന്ന് ജലീല്‍ പുറത്തുപോകുന്നത്. പിന്നീട് ഇടതുപക്ഷത്തിനൊപ്പമായിരുന്നു ജലീല്‍.

കടുത്ത ലീഗ് വിരോധി
ഇടതുപക്ഷത്തെത്തിയതിന് ശേഷം കടുത്ത മുസ്ലീം ലീഗ് വിരോധിയായിട്ടാണ് ജലീല്‍ അറിയപ്പെടുന്നത്. 2006ല്‍ ജലീലിന്റെ ക്ലീന്‍ ഇമേജ് ഗുണം ചെയ്യുന്നതാണ് കണ്ടത്. പികെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത് മലര്‍ത്തിയടിച്ചു. ജലീല്‍ ഇതോടെ മലപ്പുറത്ത് പകരക്കാരനില്ലാത്ത നേതാവായി. കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ഐസ്‌ക്രീം പാര്‍ലര്‍ കേസ് അടക്കമുള്ളവ ജലീലിനെ സഹായിച്ചു. അന്ന് ഇടതുപക്ഷം കൈമെയ് മറന്നാണ് ജലീലിനെ കുറ്റിപ്പുറത്ത് വിജയിപ്പിച്ചത്. ലീഗിനോടുള്ള ജലീലിന്റെ മധുരപ്രതികാരമായി ഈ വിജയം പിന്നീട് വാഴ്ത്തപ്പെട്ടു.

2011ലെ മാറ്റം
2011ല്‍ തവനൂര്‍ മണ്ഡലം നിലവില്‍ വന്നു. തിരൂരിലെ വിവിധ പഞ്ചായത്തുകളും കൂട്ടിച്ചേര്‍ത്തായിരുന്നു മണ്ഡലം ഉണ്ടായത്. 6854 വോട്ടിന്റെ ജയം വിവി പ്രകാശിനെതിരെ ജലീല്‍ നേടി. തവനൂരില്‍ പിന്നെ ജലീല്‍ തോല്‍വി അറിഞ്ഞിട്ടില്ല. ലീഗിന് തിരിച്ചടിക്കാന്‍ ഒരവസരവും ജലീല്‍ ഒരുക്കിയിരുന്നില്ല. 2016ല്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചതോടെ മന്ത്രിസഭയില്‍ ഇടംപിടിച്ചു. മുഖ്യമന്ത്രിയുമായി വളരെ അടുപ്പമുള്ള മന്ത്രിമാരില്‍ ഒരാളായി. സ്വയംഭരണ വകുപ്പ് ആദ്യ കിട്ടിയപ്പോള്‍ പിന്നീട് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയിലേക്ക് അദ്ദേഹം വന്നു.

വിവാദങ്ങളുടെ നിര
ജലീലിനെതിരെ ആദ്യം ഉയര്‍ന്നത് ബന്ധുനിയമന വിവാദമായിരുന്നു. യൂത്ത് ലീഗായിരുന്നു ഇക്കാര്യം ഉന്നയിച്ചത്. പിതൃസഹോദര പുത്രന്‍ കെടി അദീപിന് ഡെപ്യൂട്ടേഷന്‍ നല്‍കാന്‍ ചട്ടങ്ങള്‍ മറികടന്ന് നിയമനം നല്‍കിയെന്നായിരുന്നു ആരോപണം. അദീപിന് ഈ സ്ഥാനത്തിന് ആവശ്യമായ യോഗ്യത ഇല്ലെന്നും ആരോപണമുണ്ടായി. പിന്നീട് കേട്ടത് മാര്‍ക്ക് ദാനമായിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് ചുമതലയില്‍ ഇരിക്കെ എംജി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ദാനം ചെയ്‌തെന്നായിരുന്നു അടുത്ത ആരോപണം. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥിക്ക് വേണ്ടിയായിരുന്നു ജലീല്‍ ഇടപെട്ടതെന്ന് ആരോപണം ഉയര്‍ന്നത്. മാനുഷിക പരിഗണന വെച്ചാണ് ഇടപെട്ടതെന്ന് മന്ത്രി പറഞ്ഞിരുന്നു.

കുരുക്കുകളിലേക്ക് വീണ് ജലീല്‍
മന്ത്രി പങ്കെടുത്ത അദാലത്ത് ക്രമവിരുദ്ധമാണെന്ന് ഗവര്‍ണറും പറഞ്ഞിരുന്നു. ഒടുവില്‍ മാര്‍ക്ക് ദാനം പിന്‍വലിച്ചിരുന്നു. പിന്നീട് തിരൂരിലെ മലയാളം സര്‍വകാലാശാലയ്ക്ക് ഭൂമി ഏറ്റെടുത്ത നടപടിയില്‍ കമ്മീഷന്‍ പറ്റുന്ന ക്രമക്കേട് നടന്നുവെന്നും ആരോപണമുണ്ടായി. ഇതില്‍ നിന്നെല്ലാം രക്ഷപ്പെട്ട ജലീല്‍ ഒടുവില്‍ ബന്ധുനിയമനത്തില്‍ വീഴുകയായിരുന്നു. ലീഗിന്റെയും യൂത്ത് ലീഗിന്റെയും തുടര്‍ച്ചയായ ആരോപണങ്ങള്‍ക്ക് ഏറ്റവുമൊടുവില്‍ അദ്ദേഹം വീണിരിക്കുകയാണ്. സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം ജലീലിന്റെ രാജിയിലൂടെ ലഭിക്കും.












Click it and Unblock the Notifications