കെടി ജലീൽ ഇഡി നൽകിയ മൊഴി പുറത്ത്;ആകെയുളളത് 19 സെന്റ് വീടും സ്ഥലും,മതഗ്രന്ഥംവിതരണം ചെയ്തതിൽ തെറ്റില്ല
കൊച്ചി; സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. വെള്ളിയാഴ്ച രാവിലെയായിരുന്നു കൊച്ചിയിലെ ഇഡി ഓഫീസിൽ വെച്ച് മന്ത്രിയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത്. രണ്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ മന്ത്രിയുടെ സ്വത്ത് വിവരങ്ങളെ കുറിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞത്.
വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയായിരുന്നു കെടി ജലീൽ ഇഡിയുടെ ഓഫീസിൽ ചോദ്യം ചെയ്യലിനായി തുടർന്നത്. മന്ത്രിയുടെ ഭൂസ്വത്ത്, പണമായി എത്ര നിക്ഷേപം ഉണ്ട് തുടങ്ങിയ കാര്യങ്ങൾ ഇഡി ചോദിച്ചു. പത്തൊന്‍പതര സെന്റ് സ്ഥലവും വീടുമുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഈ വസ്തു ഈട് വെച്ച് 5 ലക്ഷം രൂപ താൻ വായ്പ എടുത്തിട്ടുണ്ടെന്നും ഇതിൽ 1.30 ലക്ഷം രൂപ അടച്ച് തീർക്കാനുണ്ടെന്നും മന്ത്രി മറുപടി നൽകി. ഭാര്യയുടെ പേരിൽ 13 ലക്ഷം രൂപയും തന്റെ പേരിൽ 3 ലക്ഷം രൂപയും നിക്ഷേപമുണ്ടെന്നും ഇത് ട്രഷറി അക്കൗണ്ടാണെന്നും മന്ത്രി ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

അതേസമയം അടുത്ത ആഴ്ചയോടെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് മന്ത്രിയോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
യുഎഇ കോൺസുലേറ്റുമായും ഭരണാധികാരികളുമായി തനിക്ക് മികച്ച ബന്ധമാണ് ഉണ്ടായിരുന്നത്. സ്വപ്ന സുരേഷുമായി നല്ല പരിചയം ഉണ്ടായിരുന്നുവെന്നും എന്നാൽ അത് കോൺസുലേറ്റ് സെക്രട്ടറി എന്ന നിലയിൽ മാത്രമാണെന്നും ജലീൽ മൊഴി നൽകി.
വഖഫ് മന്ത്രി എന്ന നിലയിൽ കോൺസുലേറ്റുമായി നിരന്തര ബന്ധം പുലർത്തിയിരുന്നു. കോണ്‍സല്‍ ജനറലുമായുള്ള ബന്ധത്തില്‍ അസ്വാഭാവികതയില്ല.മതഗ്രന്ഥം നൽകാൻ തയ്യാറാണെന്ന് യുഎഇ കോൺസുൽ തന്നെയാണ് തന്നോട് വിളിച്ച് അറിയിച്ചത്. ഇത് സന്തോത്തോടെ സ്വീകരിക്കുകയാണ് ചെയ്തത്. കൊവിഡായതിനാൽ അവ ഇപ്പോളും പ്രത്യേക കേന്ദ്രങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്. വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല. ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും മന്ത്രി ഇഡിയെ അറിയിച്ചു.
Recommended Video
ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായുള്ള ഇഡിയുടെ നോട്ടീസ് മലപ്പുറത്തെ തന്റെ വീടിന്റെ മേൽവിലാസത്തിൽ വന്നതിനാലാണ് സർക്കാർ വാഹനം ഉപയോഗിക്കാതെ സ്വാകാര്യ വാഹനത്തിൽ ചോദ്യം ചെയ്യലിനായി എത്തിയതെന്നാണ് മന്ത്രിയുടെ വിശദീകരണം എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കൊച്ചിയിൽ നിന്നും ചെന്നൈയിൽ നിന്നുമുള്ള ജോയിന്റ് കമ്മീഷ്ണർ ഉൾപ്പെടെയുള്ളവർ ജലീലിനെ ചോദ്യം ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. വീണ്ടും ഹാജരാകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം അത്തരം ഒരു മനിർദ്ദേശം ഉണ്ടായിട്ടില്ലെന്നാണ് മന്ത്രിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.












Click it and Unblock the Notifications