ഇനി ഓണ്‍ലൈനിലൂടെ വീട്ടിലെത്തും നാടന്‍ രൂചികള്‍; കുടുംബശ്രീയുടെ ഓൺലൈൻ കഫേ ഏപ്രിൽ 10 മുതൽ
കോഴിക്കോട്: വീട്ടിലുണ്ടാക്കിയ ഭക്ഷണത്തിന്റെ രുചി വിളിപ്പുറത്തെത്തിക്കുന്ന നവസംരംഭവുമായി കുടുംബശ്രീ. കോഴിക്കോട് കോർപറേഷൻ കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ ആരംഭിക്കുന്ന വിഭവശ്രീ ഓൺലൈൻ കഫേ യൂണിറ്റാണ് രുചിപ്പെരുമയുടെ നാട്ടിൽ പുതുചുവടുവയ്ക്കുന്നത്. നഗരത്തിലെ വിവിധ കുടുംബശ്രീ കഫേ, കാറ്ററിംഗ് ടീമുകളെ സംയോജിപ്പിച്ചു കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. വിഭവശ്രീ ആപ്പിൽ ഓർഡർ ചെയ്യുന്ന ഭക്ഷണം സ്ഥലത്തെത്തിച്ചു നൽകും.
നഗരത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലാണ് ഓൺലൈൻ സർവ്വീസ് ലഭ്യമാകുക. ഏപ്രിൽ 10 മുതലാണ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുക. ഇതിന്റെ ഭാഗമായി ഏപ്രിൽ ആദ്യ വാരത്തിൽ സെൻട്രലൈസ്ഡ് കിച്ചൺ ആരംഭിക്കും. നാല് വനിതാ ഷെഫുമാരാണ് കിച്ചൺ നിയന്ത്രിക്കുക. വീട്ടമ്മമാർ തയ്യാറാക്കുന്ന രുചികരമായ ഇനങ്ങൾക്ക് പുറമെ ഷുഗർ ഫ്രീ ഭക്ഷണങ്ങളും ഹോസ്പിറ്റൽ ഭക്ഷണങ്ങളും ഓൺലൈനിൽ ലഭ്യമാകും.

ആവശ്യക്കാർക്ക് വീടുകളിലും ഓഫീസുകളിലും എത്തിക്കുന്നതിന് പുറമേ സെൻട്രലൈസ്ഡ് കിച്ചണിൽ നിന്ന് വാങ്ങാനും സൗകര്യമുണ്ടാകും. ആദ്യഘട്ടത്തിൽ ഭക്ഷണം എത്തിച്ചു നൽകുന്നതിനായി അഞ്ച് വനിതകൾ സർവീസ് നടത്തും. പുട്ട്, ചപ്പാത്തി, വെള്ളയപ്പം, കറികൾ, പലഹാരങ്ങൾ, ഊണ്, മത്സ്യവിഭവങ്ങൾ, ചിക്കൻ വിഭവങ്ങൾ തുടങ്ങിയവയെല്ലാം ഓൺലൈൻ കഫേയിലുണ്ടാകും.
പദ്ധതിയുടെ ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. ഡെപൂട്ടി മേയർ മീരാദർശക് അദ്ധ്യക്ഷത വഹിച്ചു.
വിഭവശ്രീയുടെ ലോഗോ മേയർ സബ് കലക്ടർ വിഘ്‌നേശ്വരിക്കും ബ്രോഷർ ക്ഷേമകാര്യ സമിതി ചെയർമാൻ അനിതാ രാജൻ അസിസ്റ്റന്റ് കലക്ടർ കെ.എസ്.അജ്ഞ്ഞുവിനും നൽകി പ്രകാശനം ചെയ്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുഡ് സ്‌ക്രീനിംഗിൽ 115 യൂണിറ്റുകളിൽ നിന്നായി 200ൽപരം വിഭവങ്ങൾ പ്രദർശിപ്പിച്ചു.












Click it and Unblock the Notifications