പെട്രോൾ വില വർദ്ധനയും ജിഎസ്ടിയും; കേരള സർക്കാരിനെ ചില കാര്യങ്ങൾ ഓർമ്മിപ്പിച്ച് കുമ്മനം....
പെട്രോളിയം ഉത്പന്നങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തി ഉപഭോക്താക്കളുടെ ഭാരം കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുമോ എന്നും കുമ്മനം രാജശേഖരൻ ചോദിച്ചു.
തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്ന കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ നിർദേശം കേരള ബിജെപി സ്വാഗതം ചെയ്യുന്നതായി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. പെട്രോൾ വില വർദ്ധനവിൽ സ്ഥാനത്തും അസ്ഥാനത്തും കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്ന സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പെട്രോളിയം ഉത്പന്നങ്ങൾക്ക് ജിഎസ്ടി ബാധമാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ നിലപാട് എന്താണെന്നറിയാൻ ആകാംക്ഷയുണ്ട്. പെട്രോൾ വില വർദ്ധനവിൽ ഉപഭോക്താക്കളുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്ന ഇടതു മുന്നണി നേതാക്കൾ വാചാലമായ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പെട്രോളിയം ഉത്പന്നങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തി ഉപഭോക്താക്കളുടെ ഭാരം കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുമോ എന്നും കുമ്മനം രാജശേഖരൻ ചോദിച്ചു. ഉപഭോക്താക്കളുടെ കാര്യത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ഇതര സംസ്ഥാനങ്ങളുടെ നിരക്കുമായി അനുപാതം പുലർത്താനെങ്കിലും ഇടതുസർക്കാർ തയ്യാറാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
നികുതി കുറച്ച് ഉപഭോക്താക്കളുടെ ഭാരം കുറയ്ക്കാൻ തയ്യാറാകാതെ നടത്തുന്ന വാചകമടിയേ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള വിലകുറഞ്ഞ പ്രചരണമായേ വീക്ഷിക്കാനാകൂ. നികുതിക്ക് പുറമേ കേരള സർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ മേൽ പ്രത്യേക സെസ് ചുമത്താനും മടിച്ചില്ല. മദ്യം കൂടാതെ സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ നികുതി സ്രോതസ്സ് പെട്രോളും ഡീസലുമാണെന്നത് ഇടതു നേതാക്കളുടെ വായ്ത്താരിയുടെ പൊള്ളത്തരം വിളിച്ചു പറയുന്നതായും കുമ്മനം ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.












Click it and Unblock the Notifications