സിപിഎം ഭരണം ഉപയോഗിച്ച് പാർട്ടി വളർത്തുന്നവർ; നയം ഇഎംഎസിന്റെ കാലം മുതലുള്ളത്, പിണറായിക്കെതിരെ കുമ്മനം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഓഖി ദുരന്ത നിവാരണത്തിനുളള ഫണ്ട് എടുത്ത് പാര്‍ട്ടി സമ്മേളനത്തിന് പോയ ഹെലികോപ്റ്ററിന് വാടക നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി മിതമായ ഭാഷയില്‍ പറഞ്ഞാൽ കണ്ണിൽ ചേരയില്ലാത്ത നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണം ഉപയോഗിച്ച് പാർട്ടി വളർത്തുക എന്ന നയം ഇഎംഎസിന്റെ കാലം മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി അനുവർത്തിച്ച് വരുന്ന നയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഓഖി ദുരന്തത്തോടും തീരദേശ ജനങ്ങളോടും സര്‍ക്കാര്‍ ആദ്യം മുതല്‍ സ്വീകരിച്ചു വന്ന മനോഭാവത്തിന്റെ തുടര്‍ച്ചയാണ് ഇതും. നൂറുകണക്കിന് കോടി രൂപ കയ്യിലുള്ള ഉള്ള സിപിഎം ഹെലികോപ്റ്റര്‍ വാടക നല്‍കാന്‍ പൊതു പണം ഉപയോഗിച്ചു എന്നത് ക്രിമിനല്‍ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു. സുനാമി ദുരിതാശ്വാസത്തിന് കിട്ടിയ കോടികള്‍ ധൂര്‍ത്തടിച്ച ഒരു അനുഭവം കേരളത്തിന് മുന്നിലുണ്ട്. അതേ പാതയിലാണ് പിണറായി വിജയനും എന്ന് ഈ സംഭവത്തോടെ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഓഖി ദുരിത ബാധിതരെ തിരിഞ്ഞു നോക്കിയില്ല
യഥാസമയം മുന്നറിയിപ്പ് നല്‍കാഞ്ഞതും, ദുരന്തം ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാഞ്ഞതും, മത്സ്യത്തൊഴിലാളികളെ അവഹേളിച്ച സഹപ്രവര്‍ത്തകരെ തിരുത്താഞ്ഞതുമെല്ലാം ദുരിത ബാധിതരോടുള്ള മുഖ്യമന്ത്രിയുടെ നിഷേധാത്മക മനോഭാവം വെളിപ്പെടുത്തുന്നതാണ്. ഇതും അതിപോലുള്ള ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.
കള്ളനെ കൈയ്യോടെ പിടികൂടി
ഉറ്റവരേയും ഉടയവരേയും നഷ്ടമായ നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ തീരാ ദുരിതത്തില്‍ കിടന്ന് വലയുമ്പോഴാണ് അവര്‍ക്ക് അവകാശപ്പെട്ട പണം മുഖ്യമന്ത്രി ധൂർത്തടിക്കുന്നത്. മനസാക്ഷിയുള്ള ആര്‍ക്കെങ്കിലും ഇത് സാധ്യമാണോയെന്നും കുമ്മനം ചോദിച്ചു. മോഷണം കയ്യോടെ പിടിച്ചപ്പോള്‍ അത് തിരികെ തന്നില്ലേ എന്ന കള്ളന്റെ ന്യായമാണ് ഉത്തരവ് റദ്ദാക്കിയതിലൂടെ സിപിഎം കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉത്തരവാദിത്തത്തിൽ നിന്ന് പിൻമാറാൻ കഴിയില്ല
ഉത്തരവ് റദ്ദാക്കി എന്നതുകൊണ്ട് മുഖ്യമന്ത്രിക്കോ സിപിഎമ്മിനോ ഉത്തരവാദിതത്തിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ഓഖി ദുരിതാശ്വാസത്തിന് കേന്ദ്രം നല്‍കുന്ന പണം അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ കിട്ടുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. അതിന് കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൈയ്യിട്ടു വാരാൻ മടിക്കാത്തവർ
ഓഖി ദുരന്തത്തിന്റെ പേരില്‍ കേരളത്തിലെ സിപിഎം നേതാക്കളുടെ കീശയാകും വീര്‍ക്കുക. പിച്ചച്ചട്ടിയില്‍ മാത്രമല്ല മൃതദേഹത്തിന്റെ പേരില്‍ പോലും കയ്യിട്ടു വാരാൻ പോലു മടിക്കാത്തവരാണ് ഈ കൂട്ടരെന്ന് അതിശക്തമായി കുമ്മനം സിപിഎമ്മിനെ വിമർശിച്ചു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രാവിവാദം പ്രതിരോധത്തിലായ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ സി.പി.ഐ.എം. ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ എട്ടുലക്ഷം രൂപ നല്‍കാനുള്ള ശേഷി സിപിഎമ്മിനുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ് പറഞ്ഞു. ഇക്കാര്യം പാര്‍ട്ടി നോക്കിക്കോളുമെന്നും അദ്ദേഹം പറഞ്ഞു.
ഹെലികോപ്റ്റർ വിവാദം
ഹെലികോപ്റ്റര്‍ വിവാദത്തില്‍ യാത്രയ്ക്ക് ദുരിതാശ്വാസനിധിയില്‍ നിന്ന് പണം അനുവദിച്ചതില്‍ റവന്യൂമന്ത്രിയും റവന്യൂസെക്രട്ടറിയും ഏറ്റുമുട്ടിയിരുന്നു. സെക്രട്ടറിയോട് വിശദീകരണം ചോദിച്ചെന്ന് മന്ത്രിയും ഇതേപ്പറ്റി അറിയില്ലെന്ന് ക്ഷുഭിതനായി സെക്രട്ടറിയും പ്രതികരിച്ചിരുന്നു. അതേസമയം വിവാദ ഉത്തരവിറങ്ങിയത് അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടേയും റവന്യൂമന്ത്രിയുടേയും വാദം ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നതോടെ പൊളിഞ്ഞു.