യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...കുമ്മനംജി മെട്രോയില്‍ വലിഞ്ഞ് കയറിയതല്ല...!! ഷാജി വിളിച്ച് കയറ്റിയത് !
കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടന യാത്രയില്‍ മോദിക്കൊപ്പം സീറ്റൊപ്പിച്ച കുമ്മനത്തിനെ സോഷ്യല്‍ മീഡിയ കടിച്ച് കുടയുകയാണ്. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായാണ് കുമ്മനം യാത്രയില്‍ ഇടംപിടിച്ചത്. പ്രോട്ടോകോള്‍ തെറ്റിച്ചാണ് ജനപ്രതിനിധി പോലുമല്ലാത്ത ബിജെപി അധ്യക്ഷന്റെ നടപടി. പക്ഷേ വിളിക്കാത്ത കല്യാണത്തിന് വലിഞ്ഞ് കേറി വന്നതല്ല ജഡിലശ്രീ കുമ്മനം ജീ. വേണ്ടപ്പെട്ടവര്‍ വിളിച്ചിട്ട് തന്നെയാണ്.

കുമ്മനത്തിന്റെ പിടി
പ്രോട്ടോകോള്‍ പോലും തെറ്റിച്ച് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കുപറ്റാന്‍ കുമ്മനത്തിന് ധൈര്യം ലഭിച്ചത് എവിടെ നിന്നാവും എന്നാണ് അന്വേഷണമെങ്കില്‍ സംശയിക്കേണ്ട. കുമ്മനത്തിന് പിടി അങ്ങ് ഡെല്‍ഹിയിലുമുണ്ടേ.

കളിച്ചത് അമിത് ഷാ
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇടപെട്ടാണ് കുമ്മനത്തിന് സീറ്റ് ഒരുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമിത് ഷാ മോദിയെ വിളിച്ച് കുമ്മനത്തേയും മെട്രോ യാത്രയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെടുകയായിരുന്നുവെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജഗോപാൽ ഇല്ല
അമിത് ഷായുടെ ആവശ്യം മോദി അംഗീകരിച്ചു കൊടുക്കുകയായിരുന്നു. ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍ മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. പക്ഷേ യാത്രയ്ക്ക് അവസരം ലഭിച്ചില്ല.

പ്രസിഡണ്ട് മതി
പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് പ്രധാനമന്ത്രിക്കൊപ്പം യാത്രയില്‍ പങ്കെടുക്കട്ടെ എന്ന് ബിജെപി ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് കലൂരിലെ ഉദ്ഘാടന വേദിയിലേക്ക് ഒ രാജഗോപാല്‍ മടങ്ങിപ്പോവുകയും ചെയ്തു.

പ്രോട്ടോകോൾ ലംഘനം
ഒരു ജനപ്രതിനിധി അല്ലാത്ത കുമ്മനം പ്രധാനമന്ത്രിയുടെ ഒപ്പം യാത്ര നടത്തിയത് കടുത്ത പ്രോട്ടോകോള്‍ ലംഘനമാണെന്ന് പരാതി ഉയര്‍ന്നു കഴിഞ്ഞു. പ്രധാനമന്ത്രിയുടെ സുരക്ഷാ ടീമായ എസ്പിജിയുടെ പട്ടിക അട്ടിമറിച്ചാണ് കുമ്മനത്തിന്റെ യാത്ര. കുമ്മനത്തിനെതിരെ നടപടി വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെ ആവശ്യമുയർത്തിക്കഴിഞ്ഞു.

പ്രമുഖർക്കൊപ്പം
മോദിയേയും പിണറായിയേയും ഗവര്‍ണറേയും വെങ്കയ്യ നായിഡുവിനേയും കൂടാതെ ഇ ശ്രീധരന്‍, നളിനി നെറ്റോ, നഗരവികസന സെക്രട്ടറി രാജീവ് ഗൗഡ, ഏലിയാസ് ജോര്‍ജ് എന്നിവര്‍ മെട്രോയില്‍ യാത്ര ചെയ്യുമെന്നതായിരുന്നു അറിയിപ്പ്. ഇത് മറികടന്ന് കുമ്മനം കയറിയത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണെന്ന് തന്നെയാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രധാമന്ത്രിയുടെ ഓഫീസിന്റേതാണ് തീരുമാനമെന്ന് വ്യക്തമാക്കി കെ സുരേന്ദ്രൻ പോസ്റ്റിട്ട് കഴിഞ്ഞു.

അവകാശം സ്ഥാപിക്കാൻ
മെട്രോയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മനപ്പൂര്‍വ്വം തലയിട്ട് അവകാശം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി കുറച്ച് നാളുകളായി നടത്തുന്നുണ്ട്.കൊച്ചിയിലാകെ മെട്രോയുടെ അവകാശം വിളമ്പുന്ന ബോർഡുകളടക്കം ബിെജപി സ്ഥാപിച്ചിട്ടുണ്ട്. ക്ഷണിക്കാത്ത കല്യാണത്തിന് വലിഞ്ഞ് കേറി ചെല്ലുന്നത് പോലുള്ള കുമ്മനത്തിന്റെ പ്രവര്‍ത്തി ഈ അജണ്ടയുടെ ഭാഗമാണെന്ന് സംശയിക്കാവുന്നതാണ്.

ഇതാണോ സുരക്ഷ
മോദിയുടെ സുരക്ഷയുടെ പേര് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും എന്തിന് മെട്രോമാന്‍ ശ്രീധരനേയും വരെ വേദിയില്‍ നിന്നും ഒഴിവാക്കിയവരാണ് ചിത്രത്തിലെങ്ങും തന്നെ ഇല്ലാത്ത കുമ്മനത്തേയും ഒപ്പം കൂട്ടി നടക്കുന്നതെന്നോര്‍ക്കണം. കേരളത്തിലെ രാഷ്ട്രീയ നേട്ടം തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നത്. സോഷ്യൽ മീഡിയ പഞ്ഞിക്കിട്ടതോടെ പണി പാളിയെന്ന് പറഞ്ഞാൽ മതിയല്ലോ.

കുമ്മനം ഇടപെട്ടു
മെട്രോയുമായി ബന്ധപ്പെട്ട ഇടങ്ങളിലെല്ലാം ഒരിടമൊപ്പിക്കാന്‍ കുമ്മനം നന്നായി അധ്വാനിക്കുന്നുണ്ട്. ഇ ശ്രീധരനെ ഉദ്ഘാടനവേദിയില്‍ നിന്നും ഒഴിവാക്കിയ വിഷയത്തില്‍ കേരളമത് കണ്ടതാണ്. ശ്രീധരനേയും ചെന്നിത്തലയേയും ചടങ്ങില്‍ ഉള്‍പ്പെടുത്തിയ വിവരം സര്‍ക്കാരിനും മുന്‍പേ അറിയിച്ച് ആളാവാന്‍ കുമ്മനം ശ്രമം നടത്തിയിരുന്നു. ഇതും സോഷ്യൽ മീഡിയ പൊളിച്ചടുക്കി കയ്യിൽ കൊടുത്തു.












Click it and Unblock the Notifications