കെവി തോമസും ഹസനും ഔട്ട്: കോണ്‍ഗ്രസില്‍ നിന്നും എം ലിജു രാജ്യസഭയിലേക്ക്
തിരുവനന്തപുരം: കേരളത്തിലെ വിജയ സാധ്യതയുള്ള ഒരു രാജ്യസഭ സീറ്റിലേക്ക് വലിയ തർക്കങ്ങളും കരുനീക്കങ്ങളുമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. കെവി തോമസിനെപ്പോലെയുള്ള നേതാക്കള്‍ സീറ്റിനായി പരസ്യമായി ആവശ്യപ്പെട്ട് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. ദില്ലിയിലെത്തിയ അദ്ദേഹം ദേശീയ നേതാക്കളെ സ്വാധീനിച്ച് സീറ്റുറപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് എം ലിജുവിന്റെ പേരിലേക്ക് എത്തുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. യുവാക്കള്‍ എന്ന പരിഗണനയാണ് ലിജുവിന് അനുകൂല ഘടകമായിട്ടുള്ളത്. ലിജുവിന്റെ പേര് പരിഗണിക്കുന്ന കാര്യം കെ പി സി പ്രസിഡന്റ് കെ സുധാകരനും സ്ഥിരീകരിച്ചുണ്ട്. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനകം ദേശീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും അന്തിമ തീരുമാനമുണ്ടായേക്കും.

യുഡിഎഫില്‍ നിന്നും നേരത്തെ സിഎംപി സീറ്റിനായി അവകാശവാദം ഉന്നയിച്ചിരുന്നു. സതീശൻ പാച്ചേനി, വി.ടി.ബൽറാം എന്നിവരുടെ പേരും പരിഗണനയിലുണ്ട്. ബിന്ദു കൃഷ്ണയ്ക്കോ ഷാനിമോൾ ഉസ്മാനോ വനിത എന്ന പരിഗണന വന്നാല്‍ നറുക്ക് വീണേക്കും. എം.എം.ഹസന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും പേരുകളും ഉയർന്ന് കേട്ടിരുന്നു. അതിനെ മുതിർന്ന നേതാക്കള്‍ക്ക് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തുകയും ചെയ്തു.

മത്സരിക്കാൻ പരസ്യമായി താത്പര്യം പ്രകടിപ്പിച്ച മുതിർന്ന നേതാവ് കെ.വി.തോമസ് അടക്കമുള്ളവർക്കെതിരെ അതിരൂക്ഷ വിമർശനമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തിയത്. രാജ്യസഭ സീറ്റിലേക്ക് കെ.വി. തോമസുമാരുടെ പേര് പോലും ചർച്ചക്കെടുക്കുന്നത് പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം തകർക്കും, വിശ്രമജീവിതം ആനന്ദകരമാക്കി വീട്ടിലിരിക്കാൻ ചിലർ സ്വയം തീരുമാനിച്ചാൽ പാർട്ടി വിജയപാതയിലേക്ക് തിരിച്ചു വരുമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ വ്യക്തമാക്കിയത്യ

അതേസമയം മറുവശത്ത് എല്‍ ഡി എഎഫ് രണ്ട് സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ച് കഴിഞ്ഞു. എൽ ഡി എഫിന് വിജയിക്കാൻ സാധിക്കുന്ന രണ്ട് സീറ്റുകളിൽ ഒന്നിൽ സി പി എമ്മും മറ്റൊന്നിൽ സി പി ഐയും മത്സരിക്കാൻ തിരുമാനിച്ചിരുന്നു. രാജ്യസഭയിലേക്ക് 2 ഒഴിവ് വരുമ്പോള്‍ ഒന്ന് മുന്നണിയിലെ രണ്ടാം കക്ഷിയായ സി പി ഐക്ക് എന്നതാണ് എല്‍ ഡി എഫിലെ അനൌദ്യോഗിക ധാരണ. ഇത്തവണ സീറ്റിനായി എല്‍ ജെ ഡിയും എന്‍ സി പിയും സമ്മർദ്ദം ശക്തമാക്കിയിരുന്നതിനാല്‍ ചില ആശങ്കകള്‍ നില നിന്നിരുന്നു. എന്നാല്‍ രണ്ടാമത്തെ സീറ്റ് സി പി ഐക്ക് തന്നെ നല്‍കാന്‍ എല്‍ ഡി എഫ് തീരുമാനിക്കുകയായിരുന്നു.

വിജയിക്കാമെന്ന് ഉറപ്പുള്ള ഒരു സീറ്റില്‍ സി പി എം എ എ റഹീമിനെയാണ് മത്സരിപ്പിക്കുന്നത്. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റാണ് എ എ റഹീം. സംസ്ഥാന സെക്രട്ടറിയായിരുന്ന റഹീം പി എ മുഹമ്മദ് റിയാസ് മന്ത്രിയായതോടെയാണ് അഖിലേന്ത്യാ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. റഹീമിനെ കൂടാതെ എ വിജയരാഘവന്‍, വി പി സാനു, ചിന്ത ജെറോം എന്നിവരുടെ പേരുകളാണ് സി പി ഐ എമ്മിലുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റഹീമിന് നേരത്തെ തന്നെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു.

രാജ്യസഭ സീറ്റിലേക്കുള്ള സി പി ഐ സ്ഥാനാർഥിയെ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സി പി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാറാണ് സ്ഥാനാർത്ഥി. സി പി ഐ നിർവ്വാഹക സമിതി യോഗത്തിലാണ് സന്തോഷിന്റെ പേര് സ്ഥാനാർത്ഥിയായി തിരുമാനിച്ചത്. എഐവൈഎഫ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു സന്തോഷ് കുമാർ .നിലവിൽ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയാണ്.
Recommended Video

കേരളമുള്‍പ്പടെ ആറ് സംസ്ഥാനങ്ങളിലെ ഒഴിവുവരുന്ന 13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഈ മാസ്ം 31 നടക്കുന്നത് .കെ.ആന്റണി, എം.വി. ശ്രേയാംസ് കുമാര്‍, കെ. സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് കേരളത്തില്‍ നിന്നും അവസാനിക്കുന്നത്. ഏപ്രില്‍ രണ്ടിനാണ് ഇവരുടെ കാലാവധി തീരുന്നത്. പഞ്ചാബിൽ 5 സീറ്റിലേയ്ക്കും, അസമിൽ രണ്ടു സീറ്റിലേയ്ക്കും , ഹിമാചൽ പ്രദേശ് , നാഗാലാൻഡ് , ത്രിപുര എന്നിവിടങ്ങളിൽ ഒന്ന് വീതം രാജ്യസഭാ സീറ്റുകളിലേക്കും കേരളത്തിനോടൊപ്പം തന്നെ മാര്‍ച്ച് 31-ന് തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം 14ന് വരും. 21നു നാമനിർദേശ പത്രികാ സമർപ്പണം. 31ന് തിരഞ്ഞെടുപ്പ് പൂർത്തിയാക്കി അന്ന് വൈകീട്ട് 5 ന് തന്നെ വോട്ടെണ്ണല്‍ നടക്കും.












Click it and Unblock the Notifications