കെപിസിസി ജംബോ പട്ടികയ്ക്കെതിരെ കെവി തോമസ്;ഒരാൾക്ക് ഒരു പദവി നടപ്പിലാക്കണം, എണ്ണം കൂട്ടുന്നത് ശരിയല്ല
ദില്ലി: കെപിസിസി ഭാരവാഹികളുടെ എണ്ണം കൂട്ടുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് കെവി തോമസ്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ചേന്ന് പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഒരാൾക്ക് ഒരു പദവിയെന്നത് നടപ്പിലാക്കണമായിരുന്നു. ഗ്രൂപ്പിന്റെ അതിപ്രസരം പ്രകടമമാണെന്നും കെ വി തോമസ് ആരോപിച്ചു.
തന്നെ ഏൽപ്പിക്കുന്ന വർക്കിംഗ് പ്രസിഡന്റ് സ്ഥാനമുൾപ്പടെയുള്ള ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്നും കെവി തോമസ് കൂട്ടിച്ചേർത്തു. മാരത്തൺ ചർച്ചകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക ഇന്നു പ്രഖ്യാപിച്ചേക്കുമെന്ന സൂചനകൾക്കിടയിലാണ് കെവി തോമസിന്റെ പ്രതികരണം.

എ-ഐ ഗ്രൂപ്പുകളുടെ സമ്മർദ്ദത്തെ തുടർന്ന് 130 പേരെ ഉൾപ്പെടുത്തി നൽകിയ ഭാരവാഹി പട്ടിക നേരത്തെ കോൺഗ്രസ് ഹൈക്കമാന്റ് തള്ളിയിരുന്നു. ഒരാൾക്ക് ഒരു പദവി എന്ന നയം കർശനമായി നടപ്പാക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചതിനെ തുടർന്ന് 130 ഭാരവാഹികളുടെ ലിസ്റ്റ് വെട്ടിച്ചുരുക്കി 45 പേരുടെ പട്ടികയാണ് ഒടുവിൽ കേരള നേതാക്കൾ കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ചത്. പത്ത് വൈസ് പ്രസിഡന്‍റുമാരും 20 ജനറൽ സെക്രട്ടറിമാരും അടങ്ങന്നതാണ് പുതിയ പട്ടിക, 45 പേരടങ്ങിയ പട്ടിക മുകുൾ വാസ്നികിന് കൈമാറിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഈ പട്ടിക സോണിയാ ഗാന്ധി കണ്ട ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാകുക.












Click it and Unblock the Notifications