ലോ അക്കാദമി 'ലൗ' അക്കാദമിയാക്കാന്‍ ശ്രമം,കൊന്നാലും രാജിയില്ല... ഞാന്‍ സരിതയല്ലെന്ന് ലക്ഷ്മി നായര്‍
നിരാഹാരം കിടക്കുന്ന കെ മുരളീധരന്‍ എംഎല്‍എ നല്‍കിയ ശുപാര്‍ശ കത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി പേര്‍ക്ക് പ്രവേശനം നല്‍കിയിട്ടുണ്ടെന്നും ലക്ഷ്മി നായര്‍ ആരോപിച്ചു.
തിരുവനന്തപുരം: ലക്ഷ്മി നായര്‍ രാഷ്ട്രീയത്തിലിറങ്ങുമോ എന്ന് സംശയിക്കുന്നവര്‍ക്ക് ലക്ഷ്മി നായരുടെ മറുപടി ഇങ്ങനെയാണ്. നിലവില്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ താത്പര്യമില്ല. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍ സിപിഎമ്മില്‍ പ്രവര്‍ത്തിക്കാനാണ് താത്പര്യം. മാനേജ്‌മെന്റ് ആവശ്യപ്പെട്ടാല്‍ അല്ല, തന്നെ കൊന്നാല്‍ പോലും ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് രാജിവെക്കില്ലെന്നും അവര്‍ പറഞ്ഞു.
നിലവില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താത്പര്യമില്ലെന്ന് പറഞ്ഞെങ്കിലും സിപിഎം വിളിച്ചാല്‍ ലക്ഷ്മി നായര്‍ രാഷ്ട്രീയത്തിലിറങ്ങിയേക്കാം. അത്രയ്ക്ക് അടുപ്പമുണ്ട് സിപിഎമ്മും ലക്ഷ്മി നായരും തമ്മില്‍. എല്ലാവര്‍ഷവും സിപിഎമ്മിന്റെയും സിപിഐയുടെയും ശുപാര്‍ശയില്‍ ലോ അക്കാദമിയില്‍ അഡ്മിഷന്‍ നല്‍കാറുണ്ട് എന്നത് തന്നെയാണ് അതിനുള്ള കാരണവും.
പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും മാറി നില്‍ക്കുന്നുണ്ട്
ലോ അക്കാഡമി വിഷയത്തില്‍ സമരക്കാരുടെ ആവശ്യത്തെ തുടര്‍ന്നാണു പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു മാറി നില്‍ക്കുന്നത്. പിന്നെന്തിനാണ് താന്‍ ഇനി രാജിവെക്കുന്നതെന്ന് ലക്ഷ്മി നായര്‍ ചോദിച്ചു.
സമരം ചെയ്യുന്നവര്‍ പഠിക്കാത്തവര്‍
ലോ അക്കാദമിയെ ലൗ അക്കാദമിയാക്കി മാറ്റാന്‍ ശ്രമിക്കുന്നവരാണ് സമരത്തിനു പിന്നിലെന്നും ലക്ഷ്മി നായര്‍ ആരോപിച്ചു. സമരം ചെയ്യുന്നവരില്‍ ഭൂരിഭാഗവും കോളജില്‍ പഠിക്കാന്‍ വരാത്തവരാണ്. പലരും ഹാജരില്ലാത്തതുകൊണ്ടും പരീക്ഷകള്‍ എഴുതാത്തതുകൊണ്ടും ക്യാമ്പസില്‍നിന്നു പുറത്തായവരാണ്.
അവര്‍ സംസാരിക്കട്ടെ
ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംസാരിക്കുന്നതിന് എതിരല്ല. എന്നാല്‍ ക്യാമ്പസ് സമയം കഴിഞ്ഞും ക്ലാസ് മുറികളില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നിച്ചിരുന്നു സംസാരിക്കുന്നത് ചോദ്യം ചെയ്യാന്‍ പാടില്ല എന്നതാണ് തനിക്കെതിരേ ആരോപണമുന്നയിക്കുന്നവരുടെ ആവശ്യം. അര്‍ഹതയില്ലാത്തവര്‍ക്കും ഹാജരും ഇന്റേണല്‍ മാര്‍ക്കും നല്‍കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ഇതെല്ലാം ചോദ്യം ചെയ്താല്‍പ്പിന്നെ പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്നായെന്ന് അവര്‍ പറഞ്ഞു.
മാന്യമായ വേഷം
മാന്യമായ ഏതുവേഷവും ധരിച്ചു പെണ്‍കുട്ടികള്‍ക്ക് കോളജിലെത്താം. ഇറുകിയ ലെഗ്ഗിന്‍സും ബനിയനുമായി ആരും ക്യാമ്പസില്‍ എത്തേണ്ട. ഇതെല്ലാം അംഗീകരിച്ചാണ് എല്ലാവരും പ്രവേശനം നേടിയിട്ടുളളത്.
രണ്ടാം റാങ്ക്
പ്രിന്‍സിപ്പല്‍ സ്ഥാനത്ത് എത്തിയത് വ്യാജ ബിരുദത്തിന്റെ പിന്‍ബലത്തിലല്ല. തിരുവനന്തപുരം വിമണ്‍സ് കോളജില്‍നിന്നു ചരിത്ര വിഷയത്തില്‍ രണ്ടാം റാങ്ക് നേടിയാണു വിജയിച്ചതെന്നും ലക്ഷ്മിനായര്‍ പറഞ്ഞു.
മനുഷത്വം കാണിച്ചു
മതിയായ യോഗ്യത ഇല്ലാത്ത വിദ്യാര്‍ഥികളെപ്പോലും മനുഷ്യത്വത്തിന്റെ പേരില്‍ സഹായിച്ചിട്ടുണ്ട്. ഒരുപക്ഷേ അതിന്റെ പ്രതിഫലമായിരിക്കാം വിദ്യാര്‍ഥികള്‍ തനിക്കു തരുന്നതെന്നും ലക്ഷ്മിനായര്‍ പറഞ്ഞു.
സഹായം ലഭിച്ചവര്‍ എതിര്‍ മുദ്രാവാക്യം വിളിക്കുന്നു
ജോണ്‍സണ്‍ ഏബ്രഹാം, ലതാദേവി, ജ്യോതികുമാര്‍ ചാമക്കാല എന്നിവരാണ് തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത്. കൂടാതെ തന്റെ സഹായം ലഭിച്ചവരാണ് തനിക്കെതിരേ മുദ്രാവാക്യം വിളിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു.
അനര്‍ഹമായ സഹായം
കെഎസ്‌യു നേതാവായ നിഹാല്‍, എംഎസ്എഫുകാരനായ അന്‍സിഫ്, എബിവിപി പ്രവര്‍ത്തകന്‍ ഷിമിത്ത്. ഇവര്‍ മൂന്നു പേര്‍ക്കും അനര്‍ഹമായ സഹായം ചെയ്തു കൊടുത്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ശുപാര്‍ശ കത്ത്
ലക്ഷ്മി നായരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം കിടക്കുന്ന കെ മുരളീധരന്‍ എംഎല്‍എ നല്‍കിയ ശുപാര്‍ശ കത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി പേര്‍ക്ക് പ്രവേശനം നല്‍കിയിട്ടുണ്ടെന്നും ലക്ഷ്മി നായര്‍ ആരോപിച്ചു.