കണ്ണീരോടെ കേരളം; വസന്ത്കുമാറിന്‍റെ മൃതദേഹം ജന്മനാട്ടിലേക്ക്, അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍
കോഴിക്കോട്: പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വിവി വസന്ത്കുമാറിന്‍റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വദേശമായ വയനാട്ടിലേക്ക് കൊണ്ടുപോയി. ഉച്ചകഴിഞ്ഞ് രണ്ടേകാലോടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ എത്തിച്ച ഭൗതിക ശരീരം സര്‍ക്കാറിന് വേണ്ടി മന്ത്രി എകെ ശശീന്ദ്രന്‍ ഏറ്റുവാങ്ങി.
വിദേശത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മന്ത്രി ഇപി ജയരാജന്ർ, കേരളാ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് വേണ്ടി മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണ എ്നിവര്‍ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, എംപിമാരായ ഇടി മുഹമ്മദ് ബഷീര്‍, എംകെ രാഘവന്‍, വിപി അബ്ദുള്‍ വഹാബ് തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിച്ചു.

പതിനഞ്ച് മിനുട്ടോളം കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. നിരവധിയാളുകളാണ് വസന്ത കുമാറിന് അന്ത്യഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം സ്വദേശമായ വയനാട്ടിലേക്ക് കൊണ്ടുപോയി
വയനാട്ടില്‍ എത്തിക്കുന്ന ഭൗതികശരീരം വസന്തകുമാറിന്‍റെ വീടിന് സമീപത്തുള്ള ലക്കിടി എല്‍പി സ്കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വസന്തകുമാര്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തിയ സ്കൂളാണ് ലക്കിടി എല്‍പി സ്കൂള്‍.
സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളായി മന്ത്രിമാരായ ടിപി രാമകൃമഷ്ണനും കടന്നപ്പള്ളി രാമചന്ദ്രനും ചടങ്ങുകളില്‍ പങ്കെടുക്കും. അന്തിമ ചടങ്ങുകള്‍ക്ക് ശേഷം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ തൃകൈപ്പറ്റ വാഴക്കണ്ടിയിലെ കുടുംബശ്മശാനത്തിലായിരിക്കും സംസ്കാരം.
പതിനെട്ട് വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം സേവനത്തില്‍ നിന്ന് പിരിയാന്‍ ഒരുങ്ങവേയാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച 5 ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തിയതിയാണ് ജമ്മുകശ്മീരിലേക്ക് തിരിച്ചത്.












Click it and Unblock the Notifications