വിദേശവനിതയുടെ കൊലപാതകം: പ്രതികൾക്കൊപ്പം കണ്ടൽക്കാട്ടിലേക്ക് മൂന്ന് പേർ? ഇരുട്ടിൽത്തപ്പി പോലീസ്
തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഉമേഷ്, ഉദയന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കാണാതായ ദിവസം തന്നെ യുവതിയെ കണ്ടല്‍ക്കാട്ടിലെത്തിച്ച് പീഡിപ്പിച്ച് ഇവര്‍ കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തല്‍.
എന്നാല്‍ ഉമേഷും ഉദയനും നിരപരാധികളാണെന്നും പോലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണ് എന്നുമാണ് ഇവരുടെ ബന്ധുക്കള്‍ ഉന്നയിക്കുന്ന ആരോപണം. ഇവര്‍ കുറ്റക്കാരെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകളൊന്നും പോലീസിന്റെ പക്കലില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം യുവതി കൊല്ലപ്പെട്ട ശേഷം ഇവരുടെ സുഹൃത്തുക്കളും കാട്ടിലെത്തിയിരുന്നതായി സൂചനകളുണ്ട്.
പീഡനവും കൊലപാതകവും
കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ക്കുള്ളിലാണ് പ്രദേശവാസികളായ ഉമേഷ്, ഉദയന്‍ എന്നിവര്‍ പോലീസിന്റെ പിടിയിലാകുന്നത്. യുവതിയെ കാണാതായ മാര്‍ച്ച് 14ന് തന്നെ കൊലപാതകവും നടന്നിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. നാല് തവണ ബലാത്സംഗം ചെയ്ത ശേഷമാണ് പ്രതികള്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
പ്രതികൾക്കെതിരെ മൊഴി
പ്രദേശവാസികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഉമേഷിനേയും ഉദയനേയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇവര്‍ കണ്ടല്‍ക്കാട്ടിലെ നിത്യസന്ദര്‍ശകരാണെന്ന് അവിടുത്തെ ചീട്ടുകളി സംഘത്തിലെ ആളുകള്‍ മൊഴി നല്‍കിയിരുന്നു. 37 ദിവസം കാട്ടില്‍ കിടന്ന മൃതദേഹം മറ്റാരെങ്കിലുമൊക്കെ കണ്ടിട്ടുണ്ട് എന്ന് തന്നെയാണ് പോലീസ് കരുതുന്നത്. പ്രതികളുടെ സുഹൃത്തുക്കള്‍ക്ക് ഈ വിവരം അറിയാമായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു.
മൂന്ന് സുഹൃത്തുക്കളുമെത്തി
യുവതി കൊല്ലപ്പെട്ട സ്ഥലത്തേക്ക് ഉദയന്റെയും ഉമേഷിന്റെയും മൂന്ന് സുഹൃത്തുക്കള്‍ എത്തിയിരുന്നതായാണ് പോലീസ് സംശയിക്കുന്നത്. ഇവര്‍ക്ക് കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ കുറ്റസമ്മത മൊഴിയില്‍ നിന്നും പ്രതികള്‍ മാറിയത് പോലീസിനെ കുഴയ്ക്കുന്നുണ്ട്. ഏപ്രില്‍ 30ന് നല്‍കിയ കുറ്റസമ്മത മൊഴി തൊട്ടടുത്ത ദിവസം തന്നെ പ്രതികള്‍ മാറ്റിപ്പറയുകയായിരുന്നു.
സാഹചര്യത്തെളിവ് മാത്രം
പ്രതികള്‍ക്കെതിരെ പോലീസിന്റെ പക്കല്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശവനിതയെ ബലാത്സംഗം ചെയ്തതും കൊലപ്പെടുത്തിയും ഉദയനും ഉമേഷും ചേര്‍ന്നാണ് എന്ന് സ്ഥാപിക്കാനുള്ള ശക്തമായ ശാസ്ത്രീയ തെളിവുകള്‍ പോലീസിന്റെ പക്കലില്ല എന്നാണ് സൂചന. ഇവരെ അറസ്റ്റ് ചെയ്തത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എന്ന് നേരത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു.
വിരലടയാളവും മുടിയിഴകളും
എന്നാല്‍ ആ ശാസ്ത്രീയ തെളിവുകള്‍ എന്താണെന്ന് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കാന്‍ ഡിജിപി തയ്യാറായില്ല. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ സംശയം ഉന്നയിച്ചപ്പോള്‍ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ ഒന്നും പറയാനാകില്ല എന്ന ഉത്തരമാണ് പോലീസ് മേധാവി നല്‍കിയത്. പൂനം തുരുത്തില്‍ നിന്നും പ്രതികളുടെ വിരലടയാളവും മുടിയിഴകളും പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ കൊലയും പീഡനവും നടത്തിയത് ഇവരാണെന്ന് തെളിയിക്കാന്‍ ഈ തെളിവ് പോര.
ശക്തമായ തെളിവ് വേണം
കണ്ടല്‍ക്കാടിനുള്‌ളില്‍ പ്രതികള്‍ സ്ഥിരമായി പോകാറുണ്ട് എന്നത് കൊണ്ട് ത്‌ന്നെ വിരലടയാളവും മുടിയുമുണ്ടാകുന്നത് സ്വാഭാവികമാണ്. പ്രതികളാണ് വിദേശ വനിതയെ ബലാത്സംഗം ചെയ്തത് എന്ന് തെളിയിക്കാന്‍ ബീജപരിശോധന നടത്തേണ്ടതായിട്ടുണ്ട്. അതേസമയം യുവതിയുടെ മൃതദേഹം വല്ലാതെ അഴുകിയിരുന്നതിനാല്‍ സുപ്രധാനമായ തെളിവുകള്‍ പോലീസിന് നഷ്ടപ്പെട്ട് പോയിട്ടുണ്ട്. ഈ സ്ഥലത്ത് പ്രതികളെ കണ്ടതായുള്ള മൊഴികളും കുറ്റകൃത്യം നടത്തിയെന്ന് തെളിയിക്കാന്‍ പര്യാപ്തമല്ല.
Recommended Video
അന്വേഷണം ഊർജ്ജിതം
യുവതിയുടെ അടിവസ്ത്രവും ചെരിപ്പും പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ അടിവസ്ത്രവും ചെരിപ്പും കായലിലോ കുറ്റിക്കാട്ടിലേക്കോ വലിച്ചെറിഞ്ഞിട്ടുണ്ടാകാം എന്നാണ് പോലീസ് കരുതുന്നത്. കാട് വെട്ടിത്തെളിച്ച് പരിശോധിച്ചിട്ടും ഇവ കണ്ടെത്താന്‍ സാധിച്ചില്ല. കേസ് കോടതിയില്‍ എത്തുമ്പോള്‍ ശക്തമായ ശാസ്ത്രീയ തെളിവുകള്‍ ഇല്ലെങ്കില്‍ പ്രതികള്‍ എളുപ്പത്തില്‍ രക്ഷപ്പെടാം. ശക്തമായ തെളിവുകള്‍ക്ക് വേണ്ടി അന്വേഷണ സംഘം ശ്രമം തുടരുകയാണ്.