വഞ്ചിയൂർ കോടതിവളപ്പിൽ എസ്ഐയ്ക്ക് അഭിഭാഷകരുടെ മർദ്ദനം
തിരുവനന്തപുരം: കേസിന്റെ സാക്ഷിവിസ്താരത്തിന് കോടതിയിലെത്തിയ എസ്.ഐയെ ജില്ലാ ജഡ്ജിയുടെ മുന്നിലിട്ട് അമ്പതോളം അഭിഭാഷകർ മർദ്ദിച്ചു. വഞ്ചിയൂർ കോടതി വളപ്പിൽ ഇന്നലെ ഉച്ചയ്ക്ക് 12.30ന് വിഴിഞ്ഞം പോർട്ട് സ്റ്റേഷനിലെ എസ്.ഐ അശോക് കുമാറിനാണ് മർദ്ദനമേറ്റത്. നെഞ്ചുവേദനയെത്തുടർന്ന് എസ്.ഐയെ ജനറൽ ആശുപത്രിയിലെ രണ്ടാംവാർഡിൽ പ്രവേശിപ്പിച്ചു. എസ്.ഐയുടെ ശരീരത്തിൽ ക്ഷതമേറ്റിട്ടുണ്ടെന്നും രക്തസമ്മർദ്ദം കുറഞ്ഞ് അവശനിലയിലാണെന്നും വഞ്ചിയൂർ എസ്.എച്ച്.ഒ സുരേഷ് വി നായർ പറഞ്ഞു.

എസ്.ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അമ്പതോളം അഭിഭാഷകർക്കെതിരേ വഞ്ചിയൂർ പൊലീസ് കേസെടുത്തു. സിറ്റി പൊലീസ് കമ്മിഷണർ പി.പ്രകാശ് ആശുപത്രിയിലെത്തി എസ്.ഐയിൽ നിന്ന് വിവരം ശേഖരിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വഞ്ചിയൂർ ബാറിലെ അഭിഭാഷകനായ വെള്ളൈക്കടവ് സ്വദേശി മുരളീധരനും സുഹൃത്തുക്കളായ മണികണ്ഠൻ, ബാബുരാജ് എന്നിവർക്കുമെതിരേ പൊതുസ്ഥലത്ത് മദ്യപിച്ചതിന് കഴിഞ്ഞ മാർച്ചിൽ ഫോർട്ട് പൊലീസ് കേസെടുത്തിരുന്നു. അന്ന് ഫോർട്ട് സ്റ്റേഷനിലുണ്ടായിരുന്ന അശോക് കുമാറാണ് ഇവരെ രാത്റി കിഴക്കേക്കോട്ടയിൽ നിന്നും പിടികൂടി കേസെടുത്തത്.
ഇത് കള്ളക്കേസാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെ, അശോക് കുമാർ വിഴിഞ്ഞം പോർട്ട് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റപ്പെട്ടു. ഇന്നലെ, മറ്റൊരു കേസിൽ മൊഴികൊടുക്കാൻ കോടതിയിലെത്തിയപ്പോഴാണ് എസ്.ഐ ആക്രമിക്കപ്പെട്ടത്. എസ്.ഐയെ തിരിച്ചറിഞ്ഞ അഭിഭാഷകർ ഗേറ്റുമുതൽ പിന്തുടർന്നു. ജൂനിയർ അഭിഭാഷകരടക്കം 50ഓളം പേർ സംഘംചേർന്ന് കോടതിമുറിയിലുമെത്തി. ഇവർ അക്റമിക്കുമെന്നായപ്പോൾ എസ്.ഐ ജില്ലാ കോടതിയിലെ ജില്ലാ പീഡറോട് വിവരം പറഞ്ഞു. പ്രോസിക്യൂട്ടർ ജില്ലാ ജഡ്‌ജിയെ അറിയിച്ചു. വഞ്ചിയൂർ സ്റ്റേഷനിലും വിവരമറിയിച്ചു. എസ്.ഐയെ സുരക്ഷിതമായി കോടതിക്ക് പുറത്തെത്തിക്കാൻ ജില്ലാ ജഡ്‌ജി നിർദേശം നൽകി. രണ്ടാംനിലയിലെ കോടതിയിൽ നിന്ന് എസ്.ഐ താഴേക്കിറങ്ങുന്നതിനിടെ, അഭിഭാഷകർ മർദ്ദിക്കുകയായിരുന്നു.












Click it and Unblock the Notifications