'കേരളത്തിന്റെ സമഗ്ര പുരോഗതിയ്‌ക്കും ജനങ്ങളുടെ ക്ഷേമത്തിനും ഊന്നൽ', ബജറ്റിനെ അഭിനന്ദിച്ച് എ വിജയരാഘവൻ
തിരുവനന്തപുരം: പ്രതിസന്ധിയുടെ കാലത്തും കേരളത്തിന്റെ സമഗ്ര പുരോഗതിയ്‌ക്കും ജനങ്ങളുടെ ക്ഷേമത്തിനും അസാധാരണമാംവിധം ഊന്നല്‍ നല്‍കുന്നതാണ് പിണറായി സര്‍ക്കാരിന്റെ ആറാം ബജറ്റ് എന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ഭാവികേരളത്തിന്റെ വികസന രൂപരേഖയാണിത്. ഒട്ടേറെ വെല്ലുവിളികളെ നേരിടുമ്പോഴും ജനകീയ പ്രതിബദ്ധതയോടെ എപ്രകാരം പ്രവര്‍ത്തിക്കാമെന്നതിന് മാതൃകയാണ് ഈ സര്‍ക്കാര്‍. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്വാസവും, ആത്മവിശ്വാസവും പകരുന്ന സര്‍വ്വതല സ്‌പര്‍ശിയായ ബജറ്റാണ് ധനമന്ത്രി ടി.എം.തോമസ് ഐസക് അവതരിപ്പിച്ചത്. വയോജനങ്ങള്‍, വനിതകള്‍, പാര്‍ശ്വവത്‌കരിക്കപ്പെട്ട മറ്റ് വിഭാഗങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയ ബജറ്റ് കൂടിയാണിത് എന്ന് വിജയരാഘവൻ പറഞ്ഞു.
2016 ല്‍ അധികാരത്തിലെത്തിയതു മുതല്‍ എല്ലാ ബജറ്റിലും നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ വിഭാവനം ചെയ്‌തിരുന്നു. പ്രഖ്യാപനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാനും ശ്രദ്ധിച്ചു. 600 രൂപയായിരുന്ന ക്ഷേമപെന്‍ഷന്‍ 1600 രൂപയിലേക്ക് എത്തിയതു തന്നെ സാധാരണക്കാരോടുള്ള സര്‍ക്കാരിന്റെ കരുതലിന് തെളിവാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ആനൂകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനവും സ്വാഗതാര്‍ഹമാണ് എന്നും എ വിജയരാഘവൻ ചൂണ്ടിക്കാട്ടി.
കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത വലിയ പ്രതിസന്ധികളെ തരണം ചെയ്‌താണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നാടിനെ മുന്നോട്ടു നയിക്കുന്നത്. മഹാപ്രളയത്തില്‍ മുങ്ങിയ നാടിനെ അതുപോലെ പുനഃസൃഷ്ടിക്കാനല്ല പകരം, നവകേരള സൃഷ്ടിയ്‌ക്കാണ് ക്രിയാത്മകമായ നടപടി സ്വീകരിച്ചത്. കോവിഡിന്റെ ആഘാതത്തില്‍ ലോകമാകെ പകച്ചുനില്‍ക്കുമ്പോള്‍ ഭാവിയിലേക്ക് പ്രതിസന്ധികളെ അവസരമാക്കാനുള്ള സര്‍ക്കാരിന്റെ പരിശ്രമത്തിന് അടിത്തറയൊരുക്കുകയാണ് ഈ ബജറ്റ്. കോവിഡ് സൃഷ്ടിച്ച പുതിയ സാഹചര്യത്തെ ഉള്‍ക്കൊണ്ട് പുതിയ രീതിയിലുള്ള ക്രിയാത്മക സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. വര്‍ക്ക് നിയര്‍ ഹോം വര്‍ക്ക് ഫ്രം ഹോം പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ തൊഴിലെടുക്കു ന്നവര്‍ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈയില്‍ കെ-ഫോണ്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തിന്റെ ഇന്റര്‍നെറ്റ് മേഖലയില്‍ കോര്‍പ്പറേറ്റുകളുടെ കുത്തക അവസാനിക്കും.
15000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്-ബി പുതുതായി ഏറ്റെടുക്കുന്നതെന്ന് വിമര്‍ശകര്‍ ഓര്‍ക്കണം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് 1000 കോടി അധികമായി അനുവദിക്കുന്നതും വികസന ഫണ്ട് 26 ശതമാനമായി ഉയര്‍ത്തിയതും ശ്രദ്ധേയമാണ്. എട്ട് ലക്ഷം തൊഴിലവസരമാണ് പുതുതായി സൃഷ്ടിക്കപ്പെടുന്നത്. നവലിബറല്‍ നയങ്ങള്‍ കൂടുതല്‍ ആവേശത്തോടെ നടപ്പാക്കാനുള്ള അവസരമായി കേന്ദ്രസര്‍ക്കാര്‍ കോവിഡ് കാലത്തെ ഉപയോഗിക്കുമ്പോള്‍ കാര്‍ഷിക മേഖലയില്‍ ബദല്‍ നയങ്ങള്‍ എല്‍.ഡി.എഫ് മുന്നോട്ടുവയ്‌ക്കുന്നു. റബ്ബര്‍, നെല്ല് നാളികേരം തുടങ്ങിയ വിളകളുടെ താങ്ങുവില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം രാജ്യത്തെ കര്‍ഷകപോരാട്ടത്തോടുള്ള ഐക്യദാര്‍ഢ്യം കൂടിയാണ്. ജി.എസ്.ടി വിഹിതം ഉള്‍പ്പെടെ അര്‍ഹമായ ആനൂകൂല്യങ്ങള്‍ നിഷേധിക്കുകയും സംസ്ഥാനത്തിന്റെ ന്യായമായ അവകാശങ്ങള്‍ പോലും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരാണ് നിലവിലുള്ളത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് കേരളം അതിജീവനത്തിന്റെ പുതിയ ബദല്‍ സൃഷ്ടിക്കുന്നത്.
Recommended Video