ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപേ വടകരയിൽ സിപിഎമ്മിന് വിജയം! ആർഎംപി-കോൺഗ്രസ് സഖ്യത്തെ പറപ്പിച്ചു
വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി പൊടുന്നനെ മാറിയിരിക്കുകയാണ് വടകര. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം തന്നെയാണ് അതിനുളള കാരണം.
ജയരാജനെ ഏത് വിധേനെയും തോല്‍പ്പിക്കാനാണ് ആര്‍എംപിയും കോണ്‍ഗ്രസും കച്ച കെട്ടുന്നത്. എന്നാല്‍ ജയരാജനെ ജയിപ്പിച്ചിരിക്കും എന്ന വാശിയിലാണ് സിപിഎം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വടകരയില്‍ സിപിഎം ജയം സ്വന്തമാക്കിയിരിക്കുകയും ചെയ്യുന്നു.
ശ്രദ്ധാ കേന്ദ്രമായി വടകര
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് വടകര ലോക്‌സഭാ മണ്ഡലം മുല്ലപ്പളളി രാമചന്ദ്രനിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുക്കുന്നത്. 2014ലും ഇവിടെ മുല്ലപ്പളളി തന്നെ ജയിച്ചു. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെ മണ്ഡലത്തില്‍ രൂപപ്പെട്ട സിപിഎം വിരുദ്ധതയാണ് കോണ്‍ഗ്രസിന് തുണയായത്.
തോൽപ്പിക്കാനുറച്ച് ആർഎംപി
സിപിഎമ്മിനെതിരെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മാത്രമല്ല ആര്‍എംപിയും രംഗത്തുണ്ട്. വടകരയില്‍ മുല്ലപ്പളളി രാമചന്ദ്രന്‍ മത്സരിക്കുന്നില്ല എങ്കില്‍ ആര്‍എംപിയുടെ കെക രമയ്ക്ക് പിന്തുണ നല്‍കുന്ന കാര്യം കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. പ്രാദേശിക തലത്തില്‍ വടകരയില്‍ ആര്‍എംപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് നിലനില്‍ക്കുന്നുണ്ട്.
ഭരണം പിടിച്ചെടുത്തു
എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വടകരയില്‍ ഒരു വിജയം സ്വന്തമാക്കിയിരിക്കുകയാണ് എല്‍ഡിഎഫ്. ആര്‍എംപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് ഭരിച്ചിരുന്ന ചോറോട് പഞ്ചായത്ത് ഭരണം സിപിഎം പിടിച്ചെടുത്തിരിക്കുകയാണ്. ഇത് ആര്‍എംപി-കോണ്‍ഗ്രസ് സഖ്യത്തിന് വലിയ ക്ഷീണമായിരിക്കുകയാണ്.
അവിശ്വാസ പ്രമേയം പാസ്സായി
എല്‍ജെഡി ഇടതുമുന്നണിയില്‍ ചേര്‍ന്ന പശ്ചാത്തലത്തില്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടു വന്നിരുന്നു. ഈ അവിശ്വാസ പ്രമേയം പാസ്സാവുകയും ചെയ്തു. പിന്നാലെയാണ് പഞ്ചായത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്.
തിരഞ്ഞെടുപ്പ് വിജയം
കോണ്‍ഗ്രസ്-ആര്‍എംപി സഖ്യത്തെ പരാജയപ്പെടുത്തി സിപിഎമ്മിലെ വിജില അമ്പലത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. എല്‍ജെഡിയുടെ കെ തുളസിയാണ് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. 9തിന് എതിരെ 11 വോട്ടുകള്‍ക്കാണ് പ്രസിഡണ്ടായി വിജിലയുടെ ജയം.
ഇടതിന് പതിനൊന്ന് പേർ
എട്ടിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്ക് തുളസി തിരഞ്ഞെടുക്കപ്പെട്ടു. ചോറോട് പഞ്ചായത്തിലെ 21 അംഗ ഭരണസമിതിയില്‍ പതിനൊന്ന് അംഗങ്ങളാണ് എല്‍ഡിഎഫിനുളള്. ഇതില്‍ ഒന്‍പത് പേര്‍ സിപിഎമ്മും രണ്ട് പേര്‍ എല്‍ജെഡിയുമാണ്. കോണ്‍ഗ്രസിന് നാലും ലീഗിന് മൂന്നും ആര്‍എംപിക്ക് രണ്ടും അംഗങ്ങളുണ്ട്.
കേരളം കോൺഗ്രസ് തൂത്തുവാരും.. കൂറ്റൻ വിജയം പ്രവചിച്ച് റിപ്പബ്ലിക് ടിവി! സീറ്റുകൾ ഇനിയും കൂടും