'നടിയുടെ ദൃശ്യങ്ങൾ ലഭിച്ചെന്ന് കത്ത്'; തെളിവ് അന്വേഷണ സംഘത്തിന് കൈമാറിയെന്ന് അഡ്വ മിനി
കൊച്ചി: നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാമെന്ന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. രണ്ട് ദിവസത്തിനകം മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്ന് വിചാരണകോടതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. പരിശോധന അന്വേഷണം വൈകിപ്പിക്കാനുള്ള നീക്കമാണെന്ന ദിലീപിന്റെ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഇടപെടൽ.
കേസിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ നിരീക്ഷണമാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് പറയുകയാണ് ഹൈക്കോടതി അഭിഭാഷക അഡ്വ ടിബി മിനി.കോടതിയിലിരിക്കുന്ന ദൃശ്യങ്ങൾ എപ്പോൾ, ആര് ആക്സസ് ചെയ്തുവെന്ന് കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണെന്നും അവർ പറഞ്ഞു. നടിയുടെ ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് ഒരാൾ തനിക്ക് കത്തയിച്ചിരുന്നുവെന്നും ഇത് അന്വേഷണ സംഘത്തിന് കൈമാറിയതായും അവർ പറഞ്ഞു. വിശദമായി വായിക്കാം

സുപ്രധാന കോടതി നിരീക്ഷണമാണ് കോടതി നടത്തിയിരിക്കുന്നത്. അതിജീവിതയ്ക്ക് നീതി കിട്ടുന്നതിന് വേണ്ടി ഇ ഡോക്യുമെന്റ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ച് വിദഗ്ദ അഭിപ്രായം എടുക്കണമെന്നത് അടിസ്ഥാനപരമായി കേസിൽ ആവശ്യമാണെന്ന് മിനി പറഞ്ഞു. റിപ്പോർട്ടർ ചാനലിനോടായിരുന്നു മിനിയുടെ പ്രതികരണം.

'നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ പലർക്കും ലഭിച്ചിട്ടുണ്ടെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ എങ്ങനെ ചോർന്നു എന്നതാണ് പ്രധാനമായും അറിയേണ്ടത്. ദൃശ്യങ്ങൾ ചോർന്നത് അതിജീവിതയുടെ ജൂീവിതത്തെ വളരെ വലിയ രീതിയിൽ ബാധിക്കും. ആരേയും തോൽപ്പിക്കാൻ വേണ്ടിയല്ല ഈ കേസ്. അതിജീവിതയ്ക്ക് സമൂഹത്തിൽ തല ഉയർത്തി ജീവിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാകുകയെന്നതാണ് പ്രധാനം'.

'കഴിഞ്ഞ ദിവസം തനിക്ക് ഒരാളുടെ കത്ത് ലഭിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അയാളുടെ കമ്പ്യൂട്ടറിൽ ഉണ്ടെന്നാണ് അയാൾ പറയുന്നത്. ഈ തെളിവ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. എത്ര ഗൗരവമായ കാര്യമാണിത്. അതുകൊണ്ട് കൂടിയാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്തുവെന്ന ഫോർവേഡ് നോട്ടിന് പ്രാധാന്യം ഉണ്ടാകുന്നത്'.

'കോടതിയിലിരിക്കുന്ന ദൃശ്യങ്ങൾ എപ്പോൾ, ആര് ആക്സസ് ചെയ്തുവെന്ന് കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണ്. അതിജീവിതയുടെ മൗലികാവകാശവുമായി ബന്ധപ്പെട്ട് കിടിക്കുന്ന കാര്യമാണത്. അത് ഉറപ്പാക്കുകയെന്നത് കോടതിയുടെ കൂടി ഉത്തരവാദിത്തമാണ്'.

കേസിൽ ഒരു പടി കൂടി മുന്നോട്ട് പോകാനായി എന്നതാണ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ വിധിയിലൂടെ ഉണ്ടായിരിക്കുന്നത്.കേസിൽ ആദ്യമായാണ് അതിജീവിത ഇത്തരത്തിൽ ഒരു പെറ്റീഷൻ ഫയൽ ചെയ്തത്. കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന സാഹചര്യത്തിലായിരുന്നു അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്'.

'തുടരന്വേഷണത്തിന് ഒന്നരമാസം സമയം ലഭിച്ചിട്ടും ആ നിലയിൽ അന്വേഷണം മുന്നോട്ട് പോയിട്ടുണ്ടെന്ന് കരുതുന്നില്ല. നേരത്തേ മൈമ്മറി കാർഡ് അന്വേഷണത്തിനുള്ള ഫോർവേഡ് നോട്ട് പോകാത്തതാണ് തുടരന്വേഷണത്തിന് തടസമായി നിൽക്കുന്ന കാര്യം എന്നാണ് നേരത്തേ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്. കേസിൽ ഇപ്പോഴും പല സുപ്രധാന കാര്യങ്ങളും പോലീസ് അന്വേഷിച്ചിട്ടില്ല'.

'കേസിലെ നിർണായകമായ രേഖകൾ പലതും അഭിഭാഷകർ നശിപ്പിച്ചെന്നും അതിൽ കൃത്രിമം കാണിച്ചുവെന്നുമുള്ള ആരോപണം പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ വെച്ചിരുന്നു. എന്നാൽ അതിന് അനുബന്ധമായിട്ടുള്ള അന്വേഷണം നടന്നിട്ടില്ല. നടക്കുന്നില്ലെന്നാണ് മനസിലാക്കാൻ സാധിച്ചത്, ടിബി മിനി പറഞ്ഞു.

അതേസമയം ഹൈക്കോടതി വിധി ഏറെ സന്തോഷം നൽകുന്നതാണെന്നും കോടതിയിൽ ഉള്ള വിശ്വാസം കൂടുതൽ ഊട്ടിയുറുപ്പിക്കാൻ സഹായകമാകുന്നതാണ് വിധിയെന്നും ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി പറഞ്ഞു. അതിജീവിതയെ സംബന്ധിച്ചെടുത്തോളം ഹാഷ് വാല്യു മാറിയോ അതിൽ കൃത്രിമത്വം നടന്നോ തുടങ്ങിയ കാര്യങ്ങൾ അറിയാനുള്ള അവകാശമാണ് ഇത്രയും കാലം നിഷേധിക്കപ്പെട്ടത്. അതിജീവിതയ്ക്ക് അത്തരമൊരു സംശയുമുണ്ടെങ്കിൽ അത് പരിഹരിക്കപ്പെടേണ്ടതാണെന്ന് കോടതി പറയുമ്പോൾ അതിജീവിതയ്ക്ക് മാത്രമല്ല പീഡനത്തിന് ഇരയായ സ്ത്രീകൾക്ക് നൽകുന്ന ആത്മവിശ്വാസമാണത്, അവർ പറഞ്ഞു.












Click it and Unblock the Notifications