ചെങ്കടലായി കേരളം... ചെങ്ങന്നൂരിന് പിന്നാലെ തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും എൽഡിഎഫിന് മുൻതൂക്കം!
തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയത് ഉജ്ജ്വല വിജമായിരുന്നു. വൻ ഭൂരിപക്ഷത്തോടുകൂടിയായിരുന്നു ഇടതുപക്ഷ സ്ഥാനാർത്ഥി സജി ചെറിയാൻ വിജയിച്ചത്. ചെങ്ങന്നൂരിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടങ്ങളിൽ നടന്ന തദ്ദേശ ഉപതിരഞ്ഞെടപ്പിലും വിജയം ഉറപ്പിച്ചിരിക്കുകയാണ്. 35 വര്‍ഷമായി കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന വിളപ്പില്‍ശാല കരുവിലാഞ്ചേരി വാര്‍ഡടക്കം മൂന്ന് വാര്‍ഡുകള്‍ യുഡിഎഫില്‍നിന്നും പിടിച്ചെടുത്താണ് മിന്നുന്ന നേട്ടം സ്വന്തമാക്കിയത്.
വിവിധ ജില്ലകളിലെ 19 വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 12 എണ്ണത്തിലും മിന്നുന്ന പ്രകടനം കാഴ്ചവെക്കാൻ ഇതുമുന്നണിക്ക് സാധിച്ചു. ഏഴിടത്ത് മാത്രമാണ് യുഡിഎഫിന് ജയിക്കാനായത്. തിരുവനന്തപുരം, വിളപ്പില്‍ശാല കരുവിലാഞ്ചേരി വാര്‍ഡില്‍ 518 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിലെ വിജയകുമാറിനെയാണ് എൽഡിഎഫ് സ്ഥാനാർത്ഥി ആർഎസ് രതീഷ് പരാജയപ്പെടുത്തിയത്.

കൊല്ലം ജില്ല
കൊല്ലം ജില്ലയില്‍, കോര്‍പറേഷനിലെ അമ്മന്‍നട ഡിവിഷനിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി ചന്ദ്രികാദേവി 242 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയായിരുന്നു. കൗണ്‍സിലര്‍ അഞ്ജു കൃഷ്ണ ജോലി ലഭിച്ചതിനെ തുടര്‍ന്നു രാജിവച്ചതിനാലാണു തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ചാത്തന്നൂര്‍ വടക്ക് ഡിവിഷനിലേക്കു നടന്ന തിരഞ്ഞെടുപ്പിലും എൽഡിഎഫ് സീറ്റ് നിലനിർത്തി.

പത്തനംതിട്ട ജില്ല
പത്തനംതിട്ട ജില്ലയിലെ അഞ്ച് വാർഡിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിൻ മൂന്ന് വാർഡിലും ഇടതുപക്ഷ മുന്നണി വിജയം ഉറപ്പാക്കി. ഇതിൽ യുഡിഎഫിന്റെ രണ്ട് സീറ്റ് എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. അതേസമയം രണ്ട് വാർഡിൽ യുഡിഎഫും ആധിപത്യം സ്ഥാപിച്ചു. എട്ടാം വാര്‍ഡിലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഏഴ് വോട്ടിനാണ് വിജയിച്ചത്.

പാലക്കാട് ജില്ല
പാലക്കാട് ജില്ലയില്‍ കുഴല്‍മന്ദം ബ്ലോക്കിലെ കോട്ടായി ഡിവിഷനിലും ചെര്‍പ്പുളശ്ശേരി നഗരസഭയിലെ നിരപ്പറമ്പ് വാര്‍ഡിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത് രണ്ട് വാർഡിലും ഇടതുപക്ഷ സ്ഥാനാർത്ഥികൾ മേൽകൈ നേടി. സിപിഎമ്മിലെ കെ. ജയരാജനാണ് കോട്ടായി ഡിവിഷനിൽ വിജയിച്ചത്. ചെര്‍പ്പുളശ്ശേരി നഗരസഭയിലെ നിരപ്പറമ്പ് വാര്‍ഡില്‍ ഷാജി പാറയ്ക്കൽ ആയിരുന്നു സിപിഎമ്മിന്റെ സ്ഥാനാർത്ഥി.

എറണാകുളം ജില്ല
എറണാകുളത്തും ഇടുക്കിയിലും ഓരോ വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എറണാകുളം ജില്ലയിലെ പള്ളിപ്പുറം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. ഇടുക്കി ജില്ലയിലെ കട്ടപ്പന നഗരസഭാ ആറാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു.

മലപ്പുറം യുഡിഎഫിന്
മലപ്പുറം ജില്ലയിലും രണ്ട് വാർഡുകളിലായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. മലപ്പുറം ജില്ലയില്‍, പോത്തുകല്ല് പഞ്ചായത്തിലെ പോത്തുകല്ല് വാര്‍ഡില്‍ യുഡിഎഫിലെ സിഎച്ച് സുലൈമാന്‍ ഹാജി വിജയിച്ചു. ഇദ്ദേഹം എൽഡിഎഫിലായിരുന്നു. എൽഡിഎഫിൽ നിന്ന് രാജിവെച്ച് യുഡിഎഫിലേക്ക് ചേക്കേറുകയായിരുന്നു. മഞ്ചേരി നഗരസഭയിലെ പാലക്കുളം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കെ വേലായുധനായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി.

കോഴിക്കോട് എൽഡിഎഫ്
കോഴിക്കോടും രണ്ട് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉള്ളിയേരി പഞ്ചായത്ത് 12-ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോൾ കൊയിലാണ്ടി നഗരസഭയിലെ പതിനഞ്ചാം വാര്‍ഡിലും എല്‍ഡിഎഫ് തന്നെയാണു വിജയം കരസ്ഥമാക്കിയത്.












Click it and Unblock the Notifications