കോട്ടയത്ത് ജോസിന്റെ അടിവേരിളക്കണം; ജോസഫിനെ 'വീഴ്ത്തി' ഉമ്മൻചാണ്ടി.. സീറ്റ് ധാരണകൾ വേറെയും
കോട്ടയം; കോട്ടയത്ത് ഇക്കുറി യുഡിഎഫിനും എൽഡിഎഫിനും അഭിമാന പോരാട്ടമാണ്. കേരള കോൺഗ്രസിന്റെ തട്ടകമായ ജില്ലയിൽ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പാണ് ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് അനുകൂലമായാൽ ജോസിന്റെ മുന്നണി മാറ്റം തങ്ങൾക്ക് അനുകൂലമാണെന്ന് ആത്മവിശ്വാസത്തോടെ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാൻ എൽഡിഎഫിന് സാധിക്കും.
എന്നാൽ മറിച്ചായാൽ ജോസ് പോയാലും അണികളുടെ പിന്തുണ തങ്ങൾക്കാണെന്ന് തെളിയിക്കാൻ പിജെ ജോസഫിനും കോൺഗ്രസിനും കഴിയും. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എന്ത് വിലകൊടുത്തും നേട്ടം കൊയ്യാനുള്ള നീക്കത്തിലാണ് യുഡിഎഫ്.

തദ്ദേശ തിരഞ്ഞെടുപ്പ്
ഡിസംബറിൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.ഇത്തവണ കോട്ടയത്ത് പോരാട്ടം പൊടിപാറും.ജോസിന്റെ വരവ് തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ കോട്ടയത്തെ 71 പഞ്ചായത്തുകളിൽ 22 ഇടത്ത് ഇടതുമുന്നണിയാണ് ഭരിക്കുന്നത്.

സിപിഎം പ്രതീക്ഷ
280 ഇടത്ത് സിപിഎമ്മും 256 ഇടത്ത് കേരള കോൺഗ്രസും 311 വാർഡുകളിൽ കോൺഗ്രസുമാണ്. ജോസ് എത്തുന്നതോടെ സീറ്റുകൾ ഇരട്ടിയാകുമെന്നും ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ കൈപ്പിടിയിലാകുമെന്നും സിപിഎം കാണക്കാക്കുന്നു. ജോസിന്റെ മുന്നണി മാറ്റത്തിലേക്ക് നയിച്ച ജില്ലാ പഞ്ചായത്ത് ഭരണമാണ് പ്രധാനമാണ് ഉറ്റുനോക്കപ്പെടുന്നത്.

ജില്ലാ പഞ്ചായത്ത് ഭരണം
ജില്ലാ പഞ്ചായത്ത് ഭരണം നിലനിർത്തുക ജോസ് പക്ഷത്തിന് അഭിമാന പ്രശ്നമാണ്.2015 ൽ മത്സരിച്ച 11 സീറ്റുകളിൽ മത്സരിക്കാൻ ജോസ് പക്ഷം സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. മറ്റ് സീറ്റുകൾ സംബന്ധിച്ചും ധാരണയായിരിക്കുകയാണെന്നാണ് വിവരം. കടുംപിടിത്തം വേണ്ടെന്ന നിലപാടിലാണ് സിപിഎം.

വിജയിക്കുക ലക്ഷ്യം
അതേസമയം എന്ത് വിലകൊടുത്തും ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിക്കുകയാണ് കോൺഗ്സ് ലക്ഷ്യം. ഇതിനായി എന്ത് വീട്ട് വീഴ്ചകൾക്കും കോൺഗ്രസ് തയ്യാറാവും. തിരഞ്ഞെടുപ്പിൽ വിജയ സാധ്യത മാത്രം പരിഗണിച്ചുള്ള സ്ഥാനാർത്ഥി നിർണയം നടത്തണമെന്നാണ് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

അനുകൂല നിലപാട്
തദ്ദേശ തിരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ ഇന്നലെ കോട്ടയത്ത് യുഡിഎഫ് യോഗം ചേർന്നിരുന്നു. ഉമ്മൻചാണ്ടിയുടെ നിർദ്ദേശത്തോട് അനുകൂല നിലപാടാണ് കേരള കോൺഗ്രസ് (ജോസഫ്) വർക്കിങ്ങ് ചെയർമാൻ പിജെ ജോസഫും സ്വീകരിച്ചത്. മറ്റ് പരിഗണനകൾ നൽകേണ്ടതില്ലെന്നാണ് ജോസഫ് പക്ഷംയോഗത്തിൽ ആവർത്തിച്ചത്.

മുഴുവൻ സീറ്റുകളും
കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റുകളും ഇത്തവണയും വേണമെന്നാണ് ജോസഫ് വിഭാഗം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ജോസ് വിഭാഗം മത്സരിച്ച സീറ്റുകൾ അടക്കം15 സീറ്റുകളായിരുന്നു ജോസഫ് വിഭാഗം ആവശ്യപ്പെട്ടത്.

അയഞ്ഞ് ജോസഫ്
എന്നാൽ ഇന്നലെ ചേർന്ന യോഗത്തിൽ പിജെ ജോസഫ് സമവായത്തിന് തയ്യാറാണെന്നാണ് അറിയിച്ചുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ ഇത്തവണയും അതത് പാർട്ടികൾക്ക് നൽകാൻ തന്നെയാണ് യുഡിഎഫ് യോഗത്തിൽ നിലവിൽ തിരുമാനം ആയിരിക്കുന്നത്.

പങ്കുവെയ്ക്കും
അതേസമയം ജോസ് വിഭാഗം നേരത്തേ മത്സരിച്ച സീറ്റുകളും മത്സരിച്ച് പരാജയപ്പെട്ട സീറ്റുകളും പൊതുവായി പങ്കുവെയ്ക്കാനാണ് തിരുമാനം. ഒരു സീറ്റിലും ഒറ്റയ്ക്ക് സ്ഥാനാർത്ഥി നിർണയം നടത്തരുതെന്നും നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്.

തടസമില്ല
സീറ്റുകൾ വെച്ച് മാറുന്നത് സംബന്ധിച്ചും തടസമില്ല. അതത് പാർട്ടികളാണ് ഇക്കാര്യത്തിൽ തിരുമാനമെടുക്കേണ്ടത്. മത്സരിക്കാൻ ആഗ്രഹിക്കുന്ന സീറ്റുകൾ സംബന്ധിച്ച വിവരം അടുത്ത യോഗത്തിൽ അറിയിക്കാനും യുഡിഎഫ് നേതൃത്വം ഘടകക്ഷികൾക്ക് നിർദ്ദേശം നൽകി.












Click it and Unblock the Notifications