ട്രെയല്‍ റണ്ണില്‍ 110 കിലോ മീറ്റര്‍; ഇനിയും വേഗത കൂടും, വന്ദേഭാരത് ഓടിച്ച ലോക്കോ പൈലറ്റ് പറയുന്നു
കണ്ണൂര്‍: വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രെയല്‍ റണ്ണില്‍ പ്രതീക്ഷിച്ച വേഗം കൈവരിക്കാന്‍ സാധിച്ചെന്ന് ലോക്കോ പൈലറ്റ് എം എ കുര്യാക്കോസ്. ഷോര്‍ണൂരില്‍ നിന്ന് 110 കിലോ മീറ്റര്‍ വേഗതയിലാണ് വന്ദേഭാരത് എക്‌സ്പ്രസ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. തൃശൂര്‍ മുതല്‍ കണ്ണൂര്‍ വരെ ട്രെയിന്‍ ഓടിച്ചത് കുര്യാക്കോസായിരുന്നു. ട്രാക്കുകള്‍ ശക്തിപ്പെടുത്തുന്ന പണി പൂര്‍ത്തീകരിച്ചാല്‍ ഇപ്പോള്‍ എത്തിയതിനേക്കാള്‍ കുറഞ്ഞ സമയത്തിൽ കണ്ണൂരിലെത്താന്‍ സാധിക്കുമെന്നും കുര്യാക്കോസ് പറഞ്ഞു.
വന്ദേഭാരതിന് ലഭിച്ച സ്വീകരണത്തില്‍ സന്തോഷമുണ്ടെന്നും കുര്യാക്കോസ് പറഞ്ഞു. ട്രയല്‍ റണ്ണില്‍ പ്രതീക്ഷിച്ച വേഗത കൈവരിക്കാന്‍ സാധിച്ചു. ഷോര്‍ണൂരില്‍ നിന്ന് 110 കിലോ മീറ്റര്‍ വേഗതയിലാണ് വന്ദേഭാരത് എത്തിയത്. സര്‍വ്വീസ് തുടങ്ങിയാല്‍ ഇതിലും വേഗത കൈവരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. പലയിടത്തും ട്രാക്കുകള്‍ ശക്തികരിക്കുന്നതിന്റെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇനിയും വേഗത കൂടിയേക്കാം.

160 കിലോ മീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ട്രെയിനാണ് വന്ദേഭാരത്. ഇന്ന് എഴ് മണിക്കൂര്‍ പത്ത് മിനിറ്റില്‍ കണ്ണൂരെത്തി. സ്റ്റോപ്പ് ധൈര്‍ഘ്യം കുറയുന്നത് കൊണ്ട് സര്‍വീസ് റണ്ണില്‍ ഇനിയും സമയം ലാഭിക്കാന്‍ സാധിക്കും. യാത്ര വളരെ സുഗമമായിരുന്നെന്നും അദ്ദേഹം പറയുന്നു. ജനങ്ങള്‍ വന്ദേഭാരതിനെ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.
ഇന്നത്തെ അവസ്ഥയില്‍ ഷോര്‍ണൂര്‍ മുതല്‍ മംഗലാപുരം വരെ 110 കിലോ മീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ സാധിക്കും. ഷോര്‍ണൂരില്‍ നിന്ന് എറണാകുളത്തേക്ക് 80 കിലോ മീറ്റര്‍ വേഗതിയിലും അതിനപ്പുറത്തേക്ക് 90 മുതല്‍ 100 കിലോ മീറ്റര്‍ വേഗതയിലും സഞ്ചരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
അതേസമയം, നേരത്തെ കേരളത്തില്‍ വന്ദേഭാരത് എത്തിച്ച ലോക്കോ പൈലറ്റ് അന്ന് പറഞ്ഞത് ട്രെയിന്‍ 80 കിലോ മീറ്റര്‍ വേഗതയിലാണ് തിരുവനന്തപുരത്തേക്ക് എത്തിയതെന്നാണ്. കേരളത്തിന് ലഭിച്ച വന്ദേഭാരത് എക്സ്പ്രസ് എന്‍ സുബ്രഹ്മമണ്യനാണ് ട്രെയിന്‍ ഓടിച്ചത്. എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ സഞ്ചരിക്കുന്ന മറ്റു ട്രെയിനുകളുടെ വേഗത്തില്‍ തന്നെയാകും വന്ദേഭാരതും സഞ്ചരിക്കുക. മണിക്കൂറില്‍ 80 കിലോമീറ്ററാകും വേഗം . ഷൊര്‍ണൂരില്‍നിന്ന് കൊച്ചിയിലേക്ക് വന്നതും ഇതേ വേഗത്തിലാണ് . ഏപ്രില്‍ എട്ടു മുതല്‍ കോയമ്പത്തൂര്‍-ചെന്നൈ സര്‍വീസ് നടത്തുന്ന ട്രെയിനാണിത്. അവിടെ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത് ജോലാര്‍പേട്ട് - ചെന്നൈ സ്റ്റേഷനുകള്‍ക്കിടയിലാണ് . 130 കിലോമീറ്റര്‍ വേഗത്തിലാണ് ഈ മേഖലയില്‍ ട്രെയിന്‍ സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാജ്യത്തെ 14ാമതും ദക്ഷിണ റെയില്‍വെയുടെ മൂന്നാമത്തെയും ട്രെയിനാണ് കേരളത്തിന് ലഭിക്കുന്ന കണ്ണൂര്‍ - തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസ്. തദ്ദേശിയമായി നിര്‍മ്മിച്ച ട്രെയിന്‍ സെറ്റുകളാണ് വന്ദേഭാരത് ട്രെയിന്‍. വെറും 52 സെക്കന്റുകള്‍ കൊണ്ട് തന്നെ 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ട്രെയിനിന് സാധിക്കും.












Click it and Unblock the Notifications