വടകരയിൽ സിപിഎം വിമതന് വെട്ടേറ്റു; സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിനെ വെട്ടിയത് ശനിയാഴ്ച വൈകിട്ട്!!
കണ്ണൂർ: വടകര ലോക്സഭ മണ്ഡലം വിമത സ്ഥാനാർത്ഥിയായി മത്സരിച്ച സിഒടി നസീറിന് വെട്ടേറ്റു. മുൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ് നസീർ. തലശ്ശേരി മുനിസിപാലിറ്റിയിലെ മുൻ കൗൺസിലർ കൂടി ആയിരുന്ന നസീർ സിപിഎമ്മുമായി അകൽച്ചയിലായിരുന്നു. ശനിയാഴ്ച വൈകിട്ട് തലശേരി കായ്യത്ത് റോഡിലായിരുന്നു അക്രമം നടന്നത്. പരുക്കേറ്റ നസീറിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലയ്‌ക്കും വയറിനും കൈകാലുകൾക്കുമാണു പരുക്ക്. സ്‌കൂട്ടറിൽ വീട്ടിലേക്കു പോകുമ്പോൾ ബൈക്കിലെത്തിയ 3 അംഗ സംഘം സ്കൂട്ടർ ഇടിച്ചിട്ട് പരിക്കേൽപ്പിക്കുകയായിരുന്നു. സിപിഎം അംഗത്വ അപേക്ഷാ ഫോമിൽ മതമെന്ന കോളം ഉൾപ്പെടുത്തിയതു ചോദ്യം ചെയ്‌തതുമായി ബന്ധപ്പെട്ടാണ് നസീർ പാർട്ടിയിൽ നിന്ന് പുറത്തായത്.

നേരത്തേ കണ്ണൂരിൽ ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ പ്രതിയായിരുന്നു. എന്നാൽ പ്രതിയല്ലെന്നും മനപൂർവ്വം കൂടുക്കിയതാണെന്നുമായിരുന്നു നസീറിന്റെ വാദം. ഇത് ഉമ്മൻചാണ്ടിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. സിപിഎമ്മിനെതിരെ മുൻപ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതും വിവാദത്തിന് വഴിവെച്ചിരുന്നു.
വികസനത്തോടൊപ്പം അക്രമരാഷ്ട്രീയമില്ലാത്ത ഒരു നാളെയുണ്ടാകണമെന്ന രാഷ്ട്രീയം ഉയർത്തിയായിരുന്നു വടകരയിൽ പി ജയരാജനെതിരെ സിഒടി നസീർ സ്ഥാനാർത്ഥിയായത്. ലോക്സഭ തിരഞ്ഞെടുപ്പിൽ പല സന്നദ്ധ സംഘടനകളും ഇദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
പരമ്പരാഗത വാഗ്ദാനങ്ങളില്‍ നിന്ന് മാറി വികസനം ചര്‍ച്ചയാക്കിയാണ് 37കാരനായ നസീര്‍ വോട്ടുതേടിയിരുന്നത്. വികസനം വാക്കിലൊതുങ്ങാതെ പ്രവൃത്തിയില്‍ വരുത്തുമെന്ന നസീറിന്റെ വാഗ്ദാനത്തിന് യുവജനങ്ങള്‍ക്കിടയിൽ വൻ സ്വീകാര്യതയും ലഭിച്ചിരുന്നു.












Click it and Unblock the Notifications