കെ സുരേന്ദ്രന്റെ പത്രിക തളളിയേക്കുമെന്ന് സൂചന! ബിജെപി ഞെട്ടലിൽ, മറികടക്കാൻ ചടുല നീക്കം
Recommended Video

പത്തനംതിട്ട: ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് പത്തനംതിട്ട. ശബരിമല സമരത്തിന്റെ ഭാഗമായി ജയില്‍ വാസം അനുഭവിച്ച കെ സുരേന്ദ്രനെ തന്ന പത്തനംതിട്ടയില്‍ ഇറക്കിയതിന് പിന്നില്‍ ബിജെപിക്ക് ഒറ്റ ലക്ഷ്യമേ ഉളളൂ. അത് പത്തനംതിട്ട പിടിച്ചെടുക്കുക എന്നതാണ്.
ആന്റോ ആന്റണിയേയും വീണ ജോര്‍ജിനേയും മറികടന്ന് പത്തനംതിട്ടയില്‍ വെന്നിക്കൊടി പാറിക്കുക എന്നത് സുരേന്ദ്രന് വന്‍ കടമ്പയാണ്. കെ സുരേന്ദ്രന് മുന്നില്‍ വലിയ വെല്ലുവിളികളാണുളളത്. സുരേന്ദ്രന്റെ നാമനിര്‍ദേശ പത്രിക തളളിപ്പോകാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല കോണ്‍ഗ്രസ് നേതാവുമായുളള രഹസ്യ കൂടിക്കാഴ്ചയും സുരേന്ദ്രനെ വെട്ടിലാക്കിയിരിക്കുന്നു.

കോൺഗ്രസ് വെട്ടിൽ
സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യധാരണയുണ്ട് എന്നാണ് സിപിഎം ആരോപിക്കുന്നത്. ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങളാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിക്കൊണ്ട് പുറത്ത് വന്നിരിക്കുന്നത്.

കോൺഗ്രസ് നേതാവിന്റെ വീട്ടിൽ
പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ടായ ടിപി ഗിരീഷിന്റെ വീട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേന്ദ്രന് സ്വീകരണം നല്‍കി എന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിജെപി മല്ലപ്പളളി പഞ്ചായത്ത് പ്രസിഡണ്ടായ അനില്‍ കുമാറും കെ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്നുവെന്ന് വാർത്തയിൽ പറയുന്നു.

20 മിനുറ്റ് കൂടിക്കാഴ്ച
ബിജെപി പ്രവര്‍ത്തകര്‍ മല്ലപ്പളളിയില്‍ കെ സുരേന്ദ്രന് സ്വീകരണം നല്‍കിയിരുന്നു. ഈ സ്വീകരണത്തിന് ശേഷമാണ് പ്രവര്‍ത്തകരെ ഒഴിവാക്കി പ്രാദേശിക നേതാക്കളുമായി കെ സുരേന്ദ്രന്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 20 മിനുറ്റോളും ഇവര്‍ കൂടിക്കാഴ്ച നടത്തി.

പാർട്ടിക്കുളളിൽ അതൃപ്തി
ഈ കൂടിക്കാഴ്ച നേരത്തെ ആസൂത്രണം ചെയ്തതാണ് എന്നും ദേശാഭിമാനി വാർത്തയിൽ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് നേതാവുമായി ബിജെപി സ്ഥാനാര്‍ത്ഥി ചര്‍ച്ച നടത്തിയതില്‍ ഇരുപാര്‍ട്ടിക്കുളളിലെ പ്രവര്‍ത്തകരും അതൃപ്തരാണ്. അതേസമയം ഇത് സാധാരണ സന്ദര്‍ശനമാണ് എന്നാണ് ബിജെപിയുടെ വാദം.

പിജെ കുര്യന്റെ വലംകൈ
ഈ കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്റെ വിശ്വസ്തനാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. പിജെ കുര്യന്‍ ബിജെപിയിലേക്ക് പോയേക്കും എന്ന തരത്തില്‍ നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതിന് പിന്നാലെ കുര്യന്റെ അടുത്ത അനുയായി സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയത് പത്തനംതിട്ട കോണ്‍ഗ്രസില്‍ പോര് കടുപ്പിച്ചിരിക്കുകയാണ്.

പത്രിക തളളാൻ സാധ്യത
അതിനിടെ കെ സുരേന്ദ്രന്റെ നാമനിര്‍ദേശ പത്രിക തളളിപ്പോകാന്‍ സാധ്യതയുളളതായി റിപ്പോര്‍ട്ടുകളുണ്ട്. ആദ്യം നല്‍കിയ സത്യവാങ്മൂലത്തില്‍ തനിക്കെതിരെ 20 കേസുകളുണ്ട് എന്നാണ് സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കേസുകളുടെ എണ്ണം അതിലും കൂടുതലാണ്. കെ സുരേന്ദ്രന് എതിരെ 243 കേസുകളുണ്ട് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

വീണ്ടും പത്രിക നൽകും
ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ പത്രിക തളളിപ്പോകാന്‍ സാധ്യതയുളളത്. ഇത് മുന്‍കൂട്ടി കണ്ട് വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് സുരേന്ദ്രന്റെ നീക്കം. ഇതിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും കേസുകളുണ്ടെന്ന കാര്യം കാണിച്ച് സർക്കാർ നോട്ടീസ് പോലും നൽകിയിട്ടില്ലെന്നും ബിജെപി ആരോപിക്കുന്നു. എന്തായാലും സുരേന്ദ്രൻ നാളെത്തന്നെ വീണ്ടും പത്രിക സമര്‍പ്പിക്കും.

സംസ്ഥാനത്തുടനീളം കേസ്
പത്രിക സമര്‍പ്പിക്കാനുളള അവസാന തിയ്യതി നാളെയാണ്. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുളള വിവിധ സ്‌റ്റേഷനുകളിലാണ് കെ സുരേന്ദ്രന് എതിരെ കേസുകള്‍ ഉള്ളത്. ശബരിമല കര്‍മ്മ സമിതിയും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ അക്രമങ്ങളുടേതും സന്നിധാനത്തെ പ്രതിഷേധത്തിന്റെയും അടക്കം കേസുകള്‍ കെ സുരേന്ദ്രന്റെ പേരിലുണ്ട്.

സർക്കാർ സത്യവാങ്മൂലം
ക്രിമിനല്‍ ഗൂഢാലോചന, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, ആക്രമിച്ച് പരിക്ക് ഏല്‍പ്പിക്കല്‍, പൊതുമുതല്‍ നശീകരണം, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ സുരേന്ദ്രന് മേലുണ്ട്. സുരേന്ദ്രന് എതിരെ 243 കേസുകളുണ്ട് എന്ന കാര്യം മാര്‍ച്ച് 29നാണ് സര്‍ക്കാര്‍ പ്ലീഡര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സർക്കാരിനെതിരെ
എന്തായാലും പത്രിക പുതുക്കി നല്‍കാനാണ് ബിജെപി നീക്കം. ഇത്തരമൊരു നീക്കം അത്യപൂര്‍വ്വമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ നടപടി എന്നാണ് കെ സുരേന്ദ്രന്റെ പ്രതികരണം. പത്തനംതിട്ടയിൽ സുരേന്ദ്രൻ മത്സരിച്ചാൽ ജയിക്കുമെന്ന ഭീതി കൊണ്ടാണ് കേസിൽ കുടുക്കുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്. ഫേസ്ബുക്ക് പോസ്റ്റില്‍ സുരേന്ദ്രന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ
പോസ്റ്റ് വായിക്കാം: 'ആദ്യം കള്ളക്കേസ്സിൽ കുടുക്കി ജയിലിലടച്ചു. പിന്നെ പത്തനം തിട്ടയിൽ കാലു കുത്തരുതെന്ന് വിലക്കി. ഇപ്പോൾ തെരഞ്ഞെടുപ്പു പ്രചാരണം അട്ടിമറിക്കാൻ 242 പുതിയ കേസ്സുകൾ കൂടി എടുത്തിരിക്കുന്നു. ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകിയ സർക്കാർ തനിക്ക് ഇതുവരെ സമൻസ് നൽകാൻ പോലും തയ്യാറായിട്ടില്ല. അതിജീവിക്കും നമ്മളിതിനെയും. നമുക്കു തോറ്റുകൊടുക്കാനാവില്ല ഈ ശബരീശ മണ്ണിൽ'.
ഫേസ്ബുക്ക് പോസ്റ്റ്
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications