'കേരളത്തിൽ ഇടത് തരംഗം, ഇത്തവണയും താമര വിരിയില്ല, യുഡിഎഫിനും തിരിച്ചടി', പ്രതീക്ഷയിൽ സിപിഎം
കണ്ണൂര്‍: കൂറ്റന്‍ പോളിംഗിലേക്ക് കുതിക്കുകയാണ് കേരളം. ഏറെ നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ കടുത്ത വേനല്‍ ചൂടിനെയും അവഗണിച്ച് ആളുകള്‍ പോളിംഗ് ബൂത്തിലേക്ക് ഒഴുകുകയാണ്. ചാലക്കുടി, കൊല്ലം, കോട്ടയം, കണ്ണൂര്‍, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് അടക്കമുളള മണ്ഡലങ്ങളില്‍ പോളിംഗ് കുതിക്കുകയാണ്.
പോളിംഗ് ശതമാനം ഉയരുന്നത് സിപിഎമ്മിനും കോണ്‍ഗ്രസിനും ബിജെപിക്കും ഒരു പോലെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. കോണ്‍ഗ്രസും സിപിഎമ്മും നിലവിലെ സീറ്റുകളുടെ എണ്ണം കൂടുമെന്നും അക്കൗണ്ട് തുറക്കാനാവുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു. എന്നാല്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സംസ്ഥാനത്ത് ഇടത് തരംഗം
കണ്ണൂരില്‍ വോട്ടുളള കോടിയേരി ബാലകൃഷ്ണന്‍ മണിക്കൂറുകള്‍ ക്യൂ നിന്നാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ സംസ്ഥാനത്ത് ഇടത് തംരഗമാണെന്ന് കോടിയേരി വ്യക്തമാക്കി. പോളിംഗ് ഉയരുന്നതിന് അനുസരിച്ച് ഇടത് മുന്നണിയുടെ വോട്ടും സീറ്റും ഉയരും

2004ലെ വൻ നേട്ടം
വന്‍ പോളിംഗ് രേഖപ്പെടുത്തിയ 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി 18 സീറ്റുകളില്‍ വിജയിച്ചു. ആ നിലയിലേക്കാണ് പോളിംഗ് പുരോഗമിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ എല്‍ഡിഎഫിന് മുന്‍കാലങ്ങളേക്കാള്‍ സാധ്യതയുണ്ടെന്നും കോടിയേരി പറഞ്ഞു.

യുഡിഎഫിനും ബിജെപിക്കും തിരിച്ചടി
കേരളത്തില്‍ ഇത്തവണയും ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ല. എല്ലാ മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെടും. സംസ്ഥാനത്ത് ശക്തമായ ഇടത് തരംഗം നിലനില്‍ക്കുന്നുണ്ട്. യുഡിഎഫിനും ബിജെപിക്കും കേരളം കനത്ത തിരിച്ചടി നല്‍കും.

ചിട്ടയായ സംഘടനാ പ്രവര്‍ത്തനം
ഇത്തവണ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും 2004 പതിനെട്ട് സീറ്റ് ലഭിച്ചെങ്കില്‍ ഇത്തവണ അത് 19 ആകുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. തുടക്കം മുതല്‍ എല്‍ഡിഎഫ് ചിട്ടയായ സംഘടനാ പ്രവര്‍ത്തനം നടത്തുകയാണ്. ഇത് അനുകൂലമായി മാറും. പരിപൂര്‍ണ ഐക്യത്തോടെയാണ് ഇത്തവണ എല്‍ഡിഎഫ് പ്രവര്‍ത്തിച്ചത്.

ശക്തമായ അടിത്തറ
മുന്‍ കാല തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കും യുഡിഎഫിനും ഒപ്പം നിന്ന പല സംഘടനകളും വ്യക്തികളും അടക്കം ഇപ്പോള്‍ ഇടത് പക്ഷത്തിനൊപ്പമാണ്. അതുകൊണ്ട് തന്നെ ശക്തമായ അടിത്തറ ഇടതുപക്ഷത്തിനുണ്ട്. പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെ സഞ്ചരിച്ചപ്പോള്‍ മനസ്സിലായത് കാറ്റ് ഇടതിന് അനുകൂലമാണ് എന്നാണ്.

ജനദ്രോഹ നടപടികൾ
അടിത്തട്ടില്‍ ബിജെപിക്കും കോണ്‍ഗ്രസിനും എതിരാണ് ജനവികാരം. അഞ്ച് വര്‍ഷം ഭരിച്ച മോദി രാജ്യത്തെ നാശത്തിലേക്ക് നയിച്ചു. അതിന് മുന്‍പ് കോണ്‍ഗ്രസ് സ്വീകരിച്ച ജനദ്രോഹ നടപടികളും ആളുകള്‍ മറന്നിട്ടില്ല. ഇതൊക്കെ എല്‍ഡിഎഫിന് വന്‍ വിജയം നല്‍കുമെന്നും കോടിയേരി പറഞ്ഞു.

ഭരണ വിരുദ്ധ വികാരമില്ല
ഏറ്റവും ശ്രദ്ധേയമായ വസ്തുത സംസ്ഥാന സര്‍ക്കാരിന് എതിരെ ഭരണ വിരുദ്ധ വികാരമില്ല എന്നതാണ്. അത് എല്‍ഡിഎഫിനുളള ജനപിന്തുണയുടെ തെളിവാണ് എന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. പലയിടത്തും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായി എന്ന് പരാതി ഉയര്‍ന്നതിനെക്കുറിച്ചും കോടിയേരി ബാലകൃഷ്ണന്‍ രൂക്ഷമായി പ്രതികരിച്ചു.

മോദിയുടെ അത്ഭുത വോട്ടിംഗ് മെഷീന്‍
നരേന്ദ്ര മോദിയുടെ അത്ഭുത വോട്ടിംഗ് മെഷീന്‍ കേരളത്തിലും എത്തിയോ എന്നാണ് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ടുളള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ തോന്നുന്നത്. ചില സ്ഥലങ്ങളില്‍ വോട്ടിംഗ് യന്ത്രത്തില്‍ ഏതില്‍ കുത്തിയാലും താമരയ്ക്ക് വോട്ട് പോകുന്ന അവസ്ഥയുണ്ടായി. എല്ലാ ബൂത്തിലും ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

വടകരയില്‍ വന്‍ ജനമുന്നേറ്റം
യുഡിഎഫ് ആസൂത്രിത അക്രമം കലാശക്കൊട്ടിന് അഴിച്ച് വിടുകയും ഇടതുമുന്നണിയുടെ തലയില്‍ കെട്ടി വെയ്ക്കുകയുമായിരുന്നുവെന്ന് കോടിയേരി ആരോപിച്ചു. യുഡിഎഫ്-ബിജെപി കൂട്ടുകെട്ടിന് എതിരെ വടകരയില്‍ വന്‍ ജനമുന്നേറ്റമുണ്ടാകും. ലക്ഷക്കണക്കിന് വോട്ടിന് ജയിക്കുമെന്നൊക്കെ മുല്ലപ്പളളി ബഡായി പറയുകയാണ് എന്നും കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications