രമ്യ ഹരിദാസ് രാഹുലിന്റെ വഴിയില്‍; പണം വന്ന വഴി പരസ്യം, സിപിഎം പ്രചാരണത്തിന് ചുട്ടമറുപടിയും
പാലക്കാട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് തീര്‍ത്തും വ്യത്യസ്തയാണ്. തന്റെ തനത് ശൈലിയില്‍ ജനങ്ങളെ കൈയ്യിലെടുക്കുന്ന രമ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പണം വന്ന വഴി വെളിപ്പെടുത്താന്‍ ഒരുങ്ങുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ തന്ത്രമായിരുന്നു ക്രൗഡ് ഫണ്ടിങ്. അത് വന്‍ വിജയകരമാകുകയും ചെയ്തു.
ഇതേ വഴി തന്നെയാണ് ആലത്തൂരില്‍ രമ്യയും സ്വീകരിച്ചിരിക്കുന്നത്. രമ്യക്കെതിരെ സിപിഎം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയും സ്ഥാനാര്‍ഥി നല്കി. ബ്ലോക്ക് പഞ്ചായത്തിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നിലെ കാരണവും അവര്‍ വിശദമാക്കി. ഇതോടെ ആലത്തൂരില്‍ മല്‍സരം കനക്കുമെന്ന് ഉറപ്പായിരിക്കുകയാണ്...
പണം കണ്ടെത്താന്‍
സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതിന് വ്യത്യസ്ത വഴികളാണ് സ്വീകരിക്കുക. കുത്തകകളുടെ പണം പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നത് ഏറെ കാലമായുള്ള ആരോപണമാണ്. ഇതില്‍ നിന്ന് വ്യത്യസ്തമാകുകയാണ് രമ്യ ഹരിദാസ്.
പണത്തിന്റെ ഉറവിടം
തന്റെ പ്രചാരണത്തിന് ലഭിച്ച പണത്തിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ഒരുങ്ങുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ക്രൗഡ് ഫണ്ടിങ് വഴിയാണ് രമ്യ പ്രചാരണത്തിന് പണം കണ്ടെത്തിയത്. ഇതുവരെ പത്ത് ലക്ഷത്തിലധികം രൂപ ലഭിക്കുകയും ചെയ്തു.
കണക്കുകള്‍ മാധ്യമങ്ങളോട് വിശദമാക്കും
സാധാരണ തിരഞ്ഞെടുപ്പ് ഫണ്ട് എവിടെ നിന്നു കിട്ടി എന്നതിന്റെ കണക്കുകള്‍ സ്ഥാനാര്‍ഥികള്‍ പരസ്യമാക്കാറില്ല. അവിടെയാണ് രമ്യ ഹരിദാസ് വ്യത്യസ്തയാകുന്നത്. ഏപ്രില്‍ 23ന് ശേഷം വാര്‍ത്താസമ്മേളനം വിളിച്ച് കണക്കുകള്‍ പരസ്യമാക്കാനാണ് സ്ഥാനാര്‍ഥിയുടെ തീരുമാനം.
ബാങ്ക് അക്കൗണ്ട് തുടങ്ങി
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ തൃപ്പാളൂര്‍ ശാഖയിലാണ് രമ്യ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അക്കൗണ്ട് തുടങ്ങിയത്. നൂറോളം പേരും സ്ഥാപനങ്ങളും പണം നല്കി സഹകരിച്ചു. പത്ത് ലക്ഷത്തിലധികം രൂപയാണ് ഇതുവരെ അക്കൗണ്ടിലെത്തിയിട്ടുള്ളത്.
സോഷ്യല്‍ മീഡിയ വഴി അഭ്യര്‍ഥന
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായിക്കണമെന്ന് നേരത്തെ സോഷ്യല്‍ മീഡിയ വഴി അഭ്യര്‍ഥന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയത്. അക്കൗണ്ട് രമ്യയുടെ പേരിലാണ്. എങ്കിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് നിയന്ത്രിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം
രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം ക്രൗഡ് ഫണ്ടിങ് പരിപാടി ആസൂത്രണം ചെയ്തിരുന്നു. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ സ്വാധീനം കുറഞ്ഞതിനാല്‍ കോര്‍പറേറ്റുകളില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് വളരെ കുറഞ്ഞു. ഇതോടെയാണ് ക്രൗഡ് ഫണ്ടിങ് രീതി പയറ്റിയത്.
ക്രൗഡ് ഫണ്ടിങിന്റെ ലക്ഷ്യം
സോഷ്യല്‍ മീഡിയ വഴിയും മറ്റും അഭ്യര്‍ഥിച്ച് പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് സ്വീകരിക്കുന്ന പരിപാടിയാണ് ക്രൗഡ് ഫണ്ടിങ്. ഈ പരിപാടി രാജസ്ഥാനില്‍ വന്‍ വിജയമായിരുന്നു. പണം സ്വീകരിക്കുന്നത് മാത്രമല്ല ക്രൗഡ് ഫണ്ടിങിന്റെ ഉദ്ദേശം. ജനങ്ങളുമായി ഇടപെടാനുള്ള അവസരമുണ്ടാക്കലുമാണ്.
രമ്യക്കെതിരായ ആരോപണം
രമ്യക്കെതിരെ ഇടതുപക്ഷം പ്രധാനമായും ഉന്നയിക്കുന്ന പരാതിയാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രകടനം മോശമാണ് എന്നത്. എന്നാല്‍ ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് രമ്യ പറയുന്നു. പഞ്ചായത്തിന്റെ പദ്ധതി ചെലവ് കണക്കുകള്‍ സോഫ്റ്റ് വെയറില്‍ സര്‍ക്കാര്‍ പുതുക്കാത്തതാണ് പ്രശ്നമെന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രമ്യ തൃശൂരില്‍ സംവാദത്തില്‍ പറഞ്ഞു.
സ്ഥാനാര്‍ഥിയായതു മുതല്‍
രമ്യയെ ആലത്തൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതുമുതല്‍ സിപിഎം കുന്ദമംഗലം ബ്ലോക്കിന്റെ പ്രവര്‍ത്തനം മോശമാണെന്ന് ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു രമ്യ. രമ്യക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന് നടത്തിയ മോശം പരാമര്‍ശത്തിനെതിരെ സംവാദത്തില്‍ പങ്കെടുത്ത എന്‍ഡിഎ സ്ഥാനാര്‍ഥി ടി ബാബുവും രംഗത്തുവന്നു.
അട്ടിമറി വിജയം നേടുമെന്ന് സര്‍വ്വെ
അതേസമയം, ആലത്തൂരില്‍ സിറ്റിങ് എംപിയായ സിപിഎമ്മിലെ പികെ ബിജുവിനെതിരെ രമ്യ അട്ടിമറി വിജയം നേടുമെന്ന മനോരമ സര്‍വ്വെ ഫലം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കിയിട്ടുണ്ട്. ആലത്തൂരില്‍ യുഡിഎഫിന് 45 ശതമാനം വോട്ടും എല്‍ഡിഎഫിന് 38 ശതമാനം വോട്ടും ലഭിക്കുമെന്നാണ് സര്‍വ്വെയില്‍ പറയുന്നത്.
നിയമനടപടിയുമായി മുന്നോട്ട്
എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന് രമ്യക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത് ഏറെ ചര്‍ച്ചായയിരുന്നു. ഇതിനെതിരെ രമ്യ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. നിയമപരമായി മുന്നോട്ട് പോകുമെന്നും രമ്യ സംവാദത്തില്‍ വ്യക്തമാക്കി. വ്യക്തിപരമായ കാര്യങ്ങള്‍ ഉന്നയിക്കാതെ രാഷ്ട്രീയമായി തിരഞ്ഞെടുപ്പ് നേരിടുകയാണ് വേണ്ടതെന്നു പികെ ബിജുവും അഭിപ്രായപ്പെട്ടു.
മകനെതിരെ ചക്രവ്യൂഹം', കോൺഗ്രസിനെതിരെ പൊട്ടിത്തെറിച്ച് കുമാരസ്വാമി, മാണ്ഡ്യയിൽ വിള്ളൽ
ആലത്തൂരിന്റെ കൂടുതല്‍ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ