20 ല്‍ 15 ഉം യുഡിഎഫിന്; ഇടതിന് വന്‍ തകര്‍ച്ച, കിട്ടുക 4 സീറ്റുകള്‍ മാത്രം, ബിജെപി അക്കൗണ്ട് തുറക്കും
തിരുവനനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ഏഴാംഘട്ടം പൂര്‍ത്തിയായതോടെ വിവിധ ഏജന്‍സികള്‍ നടത്തിയ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ഇന്നലെ വൈകീട്ട് മുതല്‍ പുറത്തുവന്നു തുടങ്ങി. കേന്ദ്രത്തില്‍ ബിജെപി തന്നെ അധികാരത്തില്‍ തുടരുമെന്ന സൂചനയാണ് പുറത്തുവന്ന മിക്ക എക്സിറ്റ് പോളുകളുകളും പ്രവചിക്കുന്നത്. അതേസമയം കേരളത്തില്‍ യുഡിഎഫ് വലിയ മുന്നേറ്റം കാഴ്ചവെക്കുമെന്നും സര്‍വ്വേകള്‍ പ്രവചിക്കുന്നു.
ഞെട്ടിച്ച് ബിജെപി!! വന്‍ തരംഗം.. കോണ്‍ഗ്രസിനെ മലര്‍ത്തിയടിക്കും! എന്‍ഡിഎ മുന്നേറ്റം ഇങ്ങനെ
ഇന്നലെ വൈകീട്ട് പുറത്തുവന്ന സര്‍വ്വേകളില്‍ സിഎന്‍എന്‍ ന്യൂസ്18 ഒഴികെ ബാക്കിയുള്ള എല്ലാ ചാനലുകളും കേരളത്തില്‍ യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കമാണ് പ്രവചിക്കുന്നത്. മാതൃഭൂമി ന്യൂസ് ജിയോ വെവൈഡുമായി നടത്തിയ സര്‍വ്വേയി കേരളത്തില്‍ യുഡിഎഫിന് 15 സീറ്റുകളിലാണ് വിജയം പ്രഖ്യാപിക്കുന്നത്. എല്‍ഡിഎഫ് 4 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും ബിജെപി അക്കൗണ്ട് തുറക്കുമെന്നും സര്‍വ്വെ പ്രവചിക്കുന്നു. മണ്ഡലം തിരിച്ചുള്ള മാതൃഭൂമി സര്‍വ്വെ റിപ്പോര്‍ട്ട് ഇങ്ങനെ..
കാസര്‍കോഡ്
ശക്തമായ മത്സരം നടക്കുന്ന കാസര്‍കോഡ് ഇടതുമുന്നണിയുടെ കെപി സതീഷ് ചന്ദ്രന് പരാജയപ്പെടുമെന്നാണ് സര്‍വ്വെ പ്രവചിക്കുന്നത്. സതീഷ് ചന്ദ്രൻ 33 ശതമാനത്തിന്‍റെയും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ 46 ശതമാനത്തിന്‍റെയും പിന്തുണയാണ് സര്‍വ്വെ പ്രവചിക്കുന്നത്. എന്‍ഡിഎയുടെ രവീശ തന്ത്രിക്ക് 18 ശതമാനത്തിന്‍റെ പിന്തുണയാണ് ഉള്ളത്.
കണ്ണൂര്‍
കാസര്‍കോടിനേക്കാള്‍ ശക്തമായ മത്സരമാണ് കണ്ണൂരെന്നാണ് സര്‍വ്വേയില്‍ വ്യക്തമാകുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ കണ്ണൂരില്‍ ജയിച്ചേക്കുമെന്നാണ് സര്‍വ്വെ അഭിപ്രായപ്പെടുന്നത്. കെ സുധാകരന് 43ഉം ശ്രീമതിക്ക് 41ഉം ശതമാനവും പിന്തുണയാണ് സര്‍വ്വേയില്‍ ഉള്ളത്.
വടകര
ഏറെ ശ്രദ്ധേയമായ രാഷ്ട്രീയ മത്സരം നടക്കുന്ന വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് സര്‍വ്വേ പറയുന്നു. 47 ശതമാനം പേര്‍ കെ മുരളീധരന്‍ ജിയിക്കുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ സിപിഎമ്മിന്റെ പി ജയരാജനെ 41 ശതമാനം പേരാണ് പിന്തുണച്ചത്.ബിജെപിക്ക് ലഭിക്കുക 9 ശതമാനം വോട്ടുകള്‍ മാത്രമായിരിക്കും
വയനാട്
വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ നിഷ്പ്രയാസം ജയിക്കുമെന്നാണ് സര്‍വ്വെ അഭിപ്രായപ്പെടുന്നത്. രാഹുല്‍ ഗാന്ധിക്ക് 51 ശതമാനത്തിന്‍റെ പിന്തുണ ലഭിക്കുമെന്ന് സർവേ കണ്ടെത്തുന്നു.ഇടത് സ്ഥാനാര്‍ത്ഥി സുനീറിന് 33 ശതമാനം പേര്‍ വിജിയം പ്രവചിക്കുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാറിന് 12 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്
കോഴിക്കോട്
ഒളിക്യാമാറ
വിവാദങ്ങളും
അഴിമതി
ആരോപണവും
കോഴിക്കോട്
രാഘവന്‍റെ
വിജയത്തെ
ബാധിക്കുമെന്നാണ്
സര്‍വ്വെ
കണ്ടെത്തല്‍.
മണ്ഡലത്തില്‍
രാഘവനേക്കാള്‍
ഒരു
ശതമാനം
വോട്ടിന്‍റെ
മേല്‍ക്കൈ
ആണ്
എ
പ്രദീപ്
കുമാറിന്
മാതൃഭൂമി
ന്യൂസ്
പ്രവചിക്കുന്നത്.
എ
പ്രദീപ്
കുമാര്‍
42
ശതമാനവും
രാഘവന്‍
41
ശതമാനവും
വോട്ട്
നേടുമെന്നാണ്
പ്രവചനം.
മലപ്പുറം
മലപ്പുറം ഇത്തവണയും ലീഗ് കോട്ടയായി തന്നെ നിലനില്‍ക്കും. മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടി 49 ശതമാനം വോട്ടുനേടുമ്പോള്‍ ഇടത് സ്ഥാനാര്‍ത്ഥി വിപി സാനു 36 ശതമാനം വോട്ടില്‍ ഒതുങ്ങുമെന്ന് സര്‍വ്വെ പ്രവചിക്കുന്നു. ബിജെപിക്ക് മലപ്പുറത്ത് കിട്ടുക 8 ശതമാനം വോട്ട് വിഹിതമെന്നാണ് പ്രവചനം
പൊന്നാനി
പൊന്നാനിയിലും ലീഗ് കരുത്ത് നിലനിര്‍ത്തുമെന്നാണ് മാതൃഭൂമി-ജിയോവൈഡ് സര്‍വ്വേ ഫലം. ഇടതുപക്ഷത്തിന്‍റെ 34ശതമാനത്തിന് എതിരെ 48 ശതമാനം വോട്ടർമാരുടെ പിന്തുണയാണ് ഇ ടി മുഹമ്മദ് ബഷീറിന് സർവേ പ്രവചിക്കുന്നത്.
പാലക്കാട്
മലബാര്‍ മേഖലയില്‍ ത്രികോണ മത്സരം നടക്കുന്ന ഏക മണ്ഡലം പാലക്കാടാണ് എന്നതാണ് സര്‍വേയില്‍ വ്യക്തമാക്കുന്നത്.41 ശതമാനവും വോട്ട് നേടി എല്‍ഡിഎഫിലെ എംബി രാജേഷ് മൂന്നാം തവണയും മണ്ഡലത്തില്‍ നിന്ന് വിജയിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍ 27ശതമാനവും ബിജെപിയുടെ സി കൃഷ്ണകുമാര്‍ 29 ശതമാനവും വോട്ട് നേടുമെന്ന് സര്‍വ്വെ പറയുന്നു
ആലത്തൂര്‍
ഇടതുകോട്ടയായ ആലത്തൂരില്‍ ഇത്തവണ യുഡിഎഫിന് അട്ടിമറി വിജയമെന്നാണ് സര്‍വ്വെ പ്രവചനം. യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് 48ഉം ശതമാനവും ബിജുവിന് 47 ശതമാനവും വോട്ട് വിഹിതമാണ് സർവേ പ്രവചിക്കുന്നത്. 13 ശതമാനം വോട്ട് ബിജെപിക്ക് ലഭിക്കും.
തൃശൂര്‍
ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ ടിഎന്‍ പ്രതാപനാണ് സര്‍വ്വെ സാധ്യത കല്‍പ്പിക്കുന്നത്. പ്രതാപന് 38 ശതമാനം വോട്ടാണ് നേടാന്‍ കഴിയുക. എൽഡിഎഫിന്‍റെ രാജാജി മാത്യുവിന് 35 ശതമാനം പിന്തുണ ലഭിക്കുമ്പോള്‍ എന്‍ഡിഎയുടെ സുരേഷ് ഗോപിക്ക് 23 ശതമാനം വോട്ടുകള്‍ ലഭിച്ചേക്കും.
ചാലക്കുടി
ചാലക്കുടി ഇന്നസെന്‍റിലൂടെ ഇത്തവണയും നിലനിര്‍ത്താമെന്ന ഇടതുമുന്നണി മോഹം സഫലമാവില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് 46 ശതമാനത്തിന്‍റെ പിന്തുണയും എൽഡിഎഫിന്‍റെ സിറ്റിംഗ് എംപിയായ ഇന്നസെന്‍റിന് 37 ശതമാനത്തിന്‍റെ പിന്തുണയാണ് പ്രവചിക്കപ്പെടുന്നത്
എറണാകുളം
എറണാകുളം ഇത്തവണയും യുഡിഎഫ് കോട്ടയായി തുടരും. 42 ശതമാനം വോട്ടുകള്‍ നേടിയായിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ വിജയിക്കുക. ഇടത് സ്ഥാനാര്‍ത്ഥി പി രാജീവിന് 34 ശതമാനവും കേന്ദ്രമന്ത്രിയായ അൽഫോൺസ് കണ്ണന്താനത്തിന് 17 ശതമാനവും വോട്ടുകിട്ടുമെന്നാണ് പ്രവചനം.
ഇടുക്കി
ശക്തമായ മത്സരം നടക്കുന്ന ഇടുക്കിയില്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് വിജയിക്കുമെന്നാണ്. ഇടത് സ്വതന്ത്രന്‍ ജോയ്സ് ജോര്‍ജിനേക്കാള്‍ എട്ട് ശതമാനത്തിന്‍റെ മുന്‍തൂക്കമാണ് നിലവില്‍ ഡീനിന് ഉള്ളത്. ഡീന്‍ കുര്യാക്കോസിന് 47 ശതമാനവും ജോയ്സ് ജോര്‍ജ്ജിന് 39 ശതമാനവും വോട്ടുകളാണ് ലഭിക്കുക.
കോട്ടയം
കോട്ടയത്ത് ഇത്തവണയും യുഡിഎഫ് വലിയ വിജയം നേടിയേക്കുമെന്ന് സര്‍വ്വെ അഭിപ്രായപ്പെടുന്നു. കോട്ടയത്ത് വോട്ട് വിഹിതത്തില്‍ വലിയ വ്യത്യാസമാണ് സര്‍വ്വെ കാണിക്കുന്നത്. തോമസ് ചാഴിക്കാടന് 48 ശതമാനത്തിന്‍റെയും വിഎന്‍ വാസവന് 39 ശതമാനത്തിന്‍റെയും എന്‍ഡിഎയ്ക്ക് 11 ശതമാനത്തിന്‍റെയും പിന്തുണയാണ് ഉള്ളത്.
ആലപ്പുഴ
ശക്തമായ മത്സരം നടക്കുമെന്ന് ഏവരും കരുതുന്ന ആലപ്പുഴ ഇത്തവണ ഇടതുമുന്നണി സീറ്റ് തിരിച്ചു പിടിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎം ആരിഫിന് 45 ശതമാനത്തിന്‍റെയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് 42 ശതമാനത്തിന്‍റെയും പിന്തുണയാണ് ഉള്ളത്. എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത് 10 ശതമാനത്തിന്‍റെ പിന്തുണയാണ്.
പത്തനംതിട്ട
പത്തനംതിട്ടയില്‍ യുഡിഎഫിന്‍റെ ആന്‍റോ ആന്‍റണി മണ്ഡലം നിലനിര്‍ത്തുമെന്നാണ് സര്‍വ്വെ പ്രവചിക്കുന്നതെങ്കിലും അട്ടിമറി ഭീഷണിയുമായി തൊട്ടുപിന്നില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനുണ്ട്. ആന്‍റോ ആന്‍റണിക്ക് 34 ശതമാനം വോട്ട് വിഹിതവും കെ സുരേന്ദ്രന് 31 ശതമാനം വോട്ട് വിഹിതവും ലഭിക്കുമ്പോള്‍ ഇടത് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ്ജിന് 29 ശതമാനം വോട്ടു വിഹിതം മാത്രമാണ് സര്‍വ്വേ പ്രവചിക്കുന്നത്.
കൊല്ലം
എൽഡിഎഫിന്‍റെ കെ എന്‍ ബാലഗോപാലിനേക്കാള്‍ 8 ശതമാനത്തോളം വോട്ട് വിഹിതത്തിന്‍റെ പിന്തുണയോടെ കൊല്ലം യുഡിഎഫിന്‍റെ എന്‍ കെ പ്രേമചന്ദ്രന്‍ ഇത്തവണയും നിലനിര്‍ത്തുമെന്നാണ് സര്‍വ്വേ പ്രവചനം. വോട്ട് വിഹിതം ഇങ്ങനെ എല്‍ഡിഎഫ്- 39 യുഡിഎഫ്- 48 എന്‍ഡിഎ- 12.
മാവേലിക്കര
മാവേലിക്കരയിൽ വീണ്ടും കൊടിക്കുന്നിൽ സുരേഷ് വിജയിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. എൽഡിഎഫിന്‍റെ ചിറ്റയം ഗോപകുമാറിനേക്കാള്‍ 8 ശതമാനത്തോളം പിന്തുണ കൊടിക്കുന്നിൽ നേടുമെന്ന് സര്‍വ്വെ അഭിപ്രയാപ്പെടുന്നു.യുഡിഎഫ്- 47%, എല്‍ഡിഎഫ്- 39% എന്‍.ഡി.എ- 9%
ആറ്റിങ്ങല്‍
ഇഞ്ചോടിഞ്ച് പോരാട്ടം ദൃശ്യമായ ആറ്റിങ്ങലില്‍ 39 ശതമാനത്തിന്‍റെ പിന്തുണയുള്ള യുഡിഎഫിന്‍റെ അടൂര്‍ പ്രകാശിനേക്കാള്‍ 3 ശതമാനത്തിന്‍റെ അധികം പിന്തുണയുള്ള ഇടത് സ്ഥാനാര്‍ത്ഥി എ സമ്പത്ത് ഇത്തവണയും ഇടതുകോട്ട കാക്കുമെന്നാണ് സര്‍വ്വെ പറയുന്നത്.
തിരുവനന്തപുരം
തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം വിജയിക്കുമെന്നാണ് സര്‍വ്വെ പ്രവചിക്കുന്നത്. കുമ്മനം രാജശേഖരന് 37ശതമാനത്തിന്‍റെ പിന്തുണയുളളപ്പോള്‍ സിറ്റിംഗ് എംപിയായ ശശി തരൂര്‍ 34 ശതമാനത്തിന്‍റെ പിന്തുണയാണ് ഉള്ളത്. എൽഡിഎഫിന്‍റെ സി ദിവാകരന് 26 ശതമാനം പിന്തുണയാണ് ഉള്ളത്.