ആലത്തൂർ തിരികെ പിടിക്കാനുറച്ച് സിപിഎം; ഇത്തവണ പികെ ബിജു ഇല്ല, സാധ്യത ഈ മൂന്ന് പേർക്ക്

പാലക്കാട്: 2019 ല്‍ തിരഞ്ഞെടുപ്പില്‍ ആഞ്ഞ് അടിച്ച രാഹുല്‍ തരംഗത്തില്‍
ഏത് കാറ്റും കോളും വന്നാലും ഇളകില്ലെന്ന് സി പി എം അടിയുറച്ച് വിശ്വസിച്ച ആലത്തൂർ ഉള്‍പ്പടെ 19 മണ്ഡലങ്ങളും യു ഡി എഫ് പിടിച്ചെടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് യു ഡി എഫ് പോലും ആലത്തൂരില്‍ വിജയം ഉറപ്പിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ താരതമ്യേന പുതുമുഖമായ രമ്യ ഹരിദാസിന്റെ സ്ഥാനാർത്ഥിത്വത്തിന് വലിയ എതിർപ്പും ഉണ്ടായില്ല. സി പി എമ്മിലും കരുത്തനും ജനകീയനുമായി പി കെ ബിജുവിനെ ഒന്നരലക്ഷത്തോളം വോട്ടിനായിരുന്നു രമ്യ ഹരിദാസ് പരാജയപ്പെടുത്തിയത്.
മണ്ഡലം രൂപീകൃതമായ 2009 ലും 2014 ലും ആലത്തൂരില്‍ നിന്നുമുള്ള എംപിയായിരുന്നു പി കെ ബിജു. ആദ്യ തവണ എന്‍കെ സുധീറിനേയും രണ്ടാം തവണ ഷീബയേയുമായിരുന്നു പികെ ബിജു പരാജയപ്പെടുത്തിയത്. 2019 ലേക്ക് വരുമ്പോള്‍ പികെ ബിജുവിലൂടെ മണ്ഡലം നിലനിർത്താന്‍ സാധിക്കുമെന്ന് തന്നെയായിരുന്നു സി പി എം പ്രതീക്ഷ. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ വമ്പന്‍ പരാജയം നേരിടേണ്ടി വന്നു.
ഇത്തവണ എന്ത് വന്നാലും മണ്ഡലം തിരിച്ച് പിടിക്കണമെന്ന് ഉറപ്പിച്ചാണ് സി പി എം പ്രവർത്തനം. ഇത്തവണ പി കെ ബിജുവിന് പകരം പുതുമുഖ നേതാക്കളില്‍ ആരെയങ്കിലും പരീക്ഷിക്കാനാണ് സി പി എം നീക്കം. തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള യുവനേതാവ് ടികെ വാസു, മുന്‍ എംപി എസ് അജയകുമാര്‍, തരൂര്‍ എംഎല്‍എ പിപി സുമോദ് എന്നിവരില്‍ ആരെയെങ്കിലും നിർത്താന്‍ സി പി എം ആലോചിക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്.
നിയമസഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നടത്തിയ പ്രകടനവും സി പി എമ്മിന് ആത്മവിശ്വാസം നല്‍കുന്നു. പാലക്കാട് ജില്ലയിലെ തരൂര്‍, ആലത്തൂര്‍, നെന്മാറ, ചിറ്റൂര്‍, തൃശ്ശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് ആലത്തൂര്‍ ലോക്‌സഭ മണ്ഡലം. ഇതില്‍ ഒരു സീറ്റില്‍ പോലും 2021 ല്‍ യു ഡി എഫിന് വിജയിക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം യു ഡി എഫില്‍ ഇത്തവണയും രമ്യ ഹരിദാസ് തന്നെയാവും സ്ഥാനാർത്ഥിയെന്ന കാര്യ ഏറെക്കുറെ ഉറപ്പാണ്ട്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ യു ഡി എഫും ഉടന്‍ ആരംഭിക്കും.












Click it and Unblock the Notifications