ലോക്സഭ തിരഞ്ഞെടുപ്പ്: കേരളത്തിൽ 2019 ആവർത്തിക്കുമോ?, പണി തുടങ്ങി സുനിൽ കൊനുഗലു
തിരുവനന്തപുരം:ലോക്സഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കേരളത്തിൽ വേഗം കൂട്ടുകയാണ് കോൺഗ്രസ്. ഇതിനോടകം തന്നെ വിവിധ തലത്തിലുള്ള ചർച്ചകൾ നേതൃത്വം പൂർത്തിയാക്കി കഴിഞ്ഞു. ദേശീയ നേതൃത്വവും കേരളത്തിലെ സാഹചര്യം വിലയിരുത്താൻ കഴിഞ്ഞാഴ്ച പ്രത്യേക യോഗം ചേർന്നിരുന്നു. ഇപ്പോഴിതാ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗൊലുവും സംസ്ഥാനത്ത് പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കൂറ്റൻ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത് സുനിൽ കൊനുഗലുവിന്റെ ടീമായ 'മൈന്റ് ഷെയർ അനലറ്റിക്സ്'ആയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലായിരുന്നു ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ ചുമതലയും ദേശീയ നേതൃത്വം സുനിൽ കൊനുഗലുവിന്റെ ടീമിന് നൽകിയത്. സംസ്ഥാനത്തെ സാഹചര്യം പഠിച്ച് റിപ്പോർട്ട് നൽകാനാണ് നേതൃത്വം ടീമിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

2019 ൽ കോൺഗ്രസ് കനത്ത പരാജയം രുചിച്ചപ്പോഴും കേരളത്തിൽ നിന്നുള്ള വിജയമായിരുന്നു കോൺഗ്രസിന് ആശ്വാസം നൽകിയത്. അതുകൊണ്ട് തന്നെ കേരളത്തിൽ നിന്നും ഇത്തവണയും പരമാവധി സീറ്റുകൾ നേടിയെടുക്കുകയാണ് ദേശീയ നേതൃത്വം ലക്ഷ്യം വെയ്ക്കുന്നത്.
എന്നാൽ നിലവിലെ അനുകൂല സാഹചര്യങ്ങളെ സംസ്ഥാന നേതൃത്വത്തിന് മുതലെടുക്കാൻ സാധിക്കുന്നില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.
സംസ്ഥാന സർക്കാരിനെതിരെ ശക്തമായി പ്രതിഷേധം തീർക്കാൻ സാഹചര്യങ്ങൾ ഉണ്ടായിട്ടും അതൊന്നും വേണ്ട നിലയ്ക്ക് ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് സാധിക്കുന്നില്ലെന്ന വികാരവും ദേശീയ നേതൃത്വത്തിന് ഉണ്ട്. ഈ സാഹചര്യത്തിലാണ് സുനിലിന് നേതൃത്വം ചുമതല നൽകിയത്.
ഇതിനോടകം തന്നെ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള സർവ്വേ നടപടികൾക്ക് കനുഗൊലുവിന്റെ ടീം തുടക്കം കുറിച്ച് കഴിഞ്ഞെന്നാണ് വിവരം. സ്ഥിതിഗതികൾ മനസിലാക്കി സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ ടീം ഇടപെട്ടേക്കുമെന്നാണ് സൂചന. അതേസമയം ഇതുവരേയും തങ്ങളുമായി സുനിലിന്റെ ടീം ബന്ധപ്പെട്ടിട്ടില്ലെന്നാണ് സംസ്ഥാന നേതാക്കൾ പറയുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തന രീതികൾ എന്താണെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും നേതാക്കൾ പറയുന്നു.
'വളരെ കുറവ് സംസാരിക്കുന്നയാളാണ് കനുഗൊലു. അദ്ദേഹം തന്റെ പ്രവർത്തനങ്ങളിലൂടെയാണ് മറുപടി നൽകുക. ഇതാദ്യമായിട്ടല്ല കേന്ദ്ര കോൺഗ്രസ് നേതൃത്വം വോട്ടർമാർക്കിടയിൽ ഫീൽഡ് സർവേ നടത്താൻ ഒരു ബാഹ്യ ഏജൻസിയെ ഏൽപ്പിക്കുന്നത്. എന്നാൽ സിറ്റിംഗ് എംപിമാർ വഹിക്കുന്ന പങ്ക്, നിലവിലെ സാഹചര്യം, സാമൂഹിക സംയോജനം, വിജയസാധ്യതകൾ എന്നിവ സംബന്ധിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുന്നത് ഇത് ആദ്യമായിട്ടാണ്', കോൺഗ്രസ് എംപി പറഞ്ഞു. എന്തായാലും സുനിൽ കനുഗൊലു ഒരുക്കുന്ന തന്ത്രങ്ങൾ കർണാടക പോലെ കേരളത്തിലും വിജയിക്കുമെന്നും 2019 ആവർത്തിക്കുമെന്നുമാണ് കോൺഗ്രസ് പ്രതീക്ഷ.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 ൽ 19 സീറ്റുകളും യുഡിഎഫ് തൂത്തുവാരുകയായിരുന്നു. എൽഡിഎഫിനെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ച പ്രകടനമായിരുന്നു അന്ന് യു ഡി എഫ് കാഴ്ചവെച്ചത്. നിലവിൽ 18 എംപിമാരാണ് യുഡിഎഫിനുള്ളത്. കേരള കോൺഗ്രസ് എം മുന്നണി മാറിയതോടെയാണ് ഇത്.












Click it and Unblock the Notifications