ചാലക്കുടി പിടിക്കാൻ ഇത്തവണയും ഇന്നസെന്റ് വരുമോ? വ്യത്യസ്തൻ ഈ എംപി
Recommended Video
വെള്ളിത്തിരയിലും ലോക്സഭയിലും ഒരു പോലെ തിളങ്ങുകയാണ് ചാലകുടിക്കാരുടെ ജനകീയനായ എംപി ഇന്നസെന്റ്. ചാലക്കുടിക്കാരുടെ അച്ചായനാണ് ഇന്നസെന്റ്. ചാലക്കുടിക്കാരുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് മലയാളികളുടെ ഈ പ്രിയ താരം.
2004ൽ 1.75 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്ത ചാലക്കുടി മണ്ഡലം 2009ൽ പക്ഷെ സിപിഎമ്മിനെ കൈവിട്ടു. വീണ്ടും ജനവിധി തേടിയപ്പോൾ ചാലക്കുടിയിൽ തന്ത്രപരമായ നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഇടത് സ്വതന്ത്ര്യ സ്വാനാർത്ഥിയായി ഇന്നസെന്റിനെ തീരുമാനിച്ചപ്പോഴും ഇടതുമുന്നണിക്ക് അമിത പ്രതീക്ഷകൾ ഇല്ലായിരുന്നു. 1970കളില്‍ ആര്‍എസ്പിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു അദ്ദേഹം. 1979ല്‍ മുനിസിപ്പല്‍ കൗണ്‍സിൽ പോരാട്ടത്തില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തിരുന്നു. ഇന്നസെന്റിനെ നേരിടാൻ പി സി ചാക്കോയെയാണ് കോൺഗ്രസ് ഇറക്കിയത്. ഒരുപാട് ചരടുവലികൾക്കൊടുവിൽ നേടിയെടുത്ത ചാലക്കുടി സീറ്റിൽ പിസി ചാക്കോ പരാജയപ്പെട്ടു. 13,884 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ചാലക്കുടിയുടെ എംപിയായി ഇന്നസെന്റ് പതിനാറാം ലോക്സഭയിലെത്തി.
സിനിമയിലെന്ന പോലെ എംപിയെന്ന നിലയിലും തന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ വ്യത്യസ്തമായ രീതികളാണ് അദ്ദേഹം സ്വീകരിച്ചത്. കാൻസറിനെ അതിജീവിച്ച അദ്ദേഹം മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്കൊപ്പം സിനിമാ അഭിനയവും മുന്നോട്ട് കൊണ്ടുപോയി. കാൻസർ രോഗികളുടെ പ്രശ്നങ്ങളെക്കുറിച്ച് ഘോരഘോരമായി ലോക്സഭയിൽ അദ്ദേഹം നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ നല്ല പച്ചമലയാളത്തിലായിരുന്നു ആരോഗ്യ മേഖലയിലെ ചൂഷണങ്ങളെക്കുറിച്ച് അദ്ദേഹം പ്രസംഗിച്ചതെന്ന് ഓർക്കണം.
എംപി ഫണ്ട് എങ്ങനെ വിനിയോഗിക്കണമെന്ന് നിർദ്ദേശിക്കാൻ മണ്ഡലത്തിലെ ജനങ്ങൾക്ക് അദ്ദേഹം അവസരം നൽകി. പ്രഖ്യാപിക്കുന്ന പദ്ധതികളുടെ പുരോഗതി ജനങ്ങൾക്ക് നേരിട്ട് അറിയാൻ സോഷ്യൽ ഓഡിറ്റ് സംവിധാനം മുന്നോട്ടുവെച്ചു. ശ്രദ്ധ എന്ന പേരിൽ അദ്ദേഹം നടപ്പിലാക്കിയ കാൻസർ പ്രതിരോധ പദ്ധതി ഏറെ ശ്രദ്ധിക്കപ്പെട്ടു. കാൻസർ രോഗ നിർണയത്തിനായി മാമ്മോഗ്രാഫി യൂണിറ്റുകൾ സജ്ജീകരിച്ചു.
എങ്കിലും കണക്കുകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ എന്നസെന്റ് എംപിയുടെ പ്രകടനം തൃപ്തരികരമെന്ന് വിലയിരുത്താനാകില്ല. ലോക്സഭയിൽ ആകെ 42 ചര്‍ച്ചകളിലാണ് ഇദ്ദേഹം പങ്കെടുത്തത്. സംസ്ഥാന ശരാശരി 135 ഉം ദേശീയ ശരാശരി 63.8 ഉം ആണെന്ന് ഓർക്കണം. . ഒരു സ്വകാര്യ ബില്‍ പോലും അവതരിപ്പിച്ചിട്ടില്ല. ആകെ ചോദിച്ച ചോദ്യങ്ങള്‍ 217. സംസ്ഥാന ശരാശരി ഇക്കാര്യത്തില്‍ 398 ഉം ദേശീയ ശരാശരി 273 ഉം ആണ്. ഹാജർ നിലയിലും സംസ്ഥാന ശരാശരിയെക്കാൾ ഏറെ പിന്നിലാണ് ഇന്നസെന്റ് എംപി.
ബീഹാറിൽ തർക്കങ്ങൾക്ക് പരിഹാരം; കോൺഗ്രസ് 12 സീറ്റുകളിൽ മത്സരിച്ചേക്കും; ആർജെഡിക്ക് 20
അതേസയമം എംപി ഫണ്ട് ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തികള്‍ക്കായി ചെലവഴിച്ച എംപിമാരില്‍ മുന്‍പന്തിയിലാണ് അദ്ദേഹം. ജില്ലാ പഞ്ചായത്ത് വിവിധ പദ്ധതികൾക്കായി 24.03 കോടിയാണ് അനുവദിച്ചത്. ഇതില്‍ 14.74 കോടിയാണ് അദ്ദേഹം വിനിയോഗിച്ചത്. ചാലക്കുടി മണ്ഡലത്തില്‍ അദ്ദേഹം ജനപ്രീതി വര്‍ധിച്ചതും ഇക്കാരണങ്ങള്‍ കൊണ്ടാണ്. പ്രളയം അടക്കം മണ്ഡലത്തിലുണ്ടായ എല്ലാ പ്രതിസന്ധികളിലും ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു ഇന്നസെന്റ്.
ഇനി മത്സരിക്കാൻ താനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്നസെന്റ്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ് പിന്മാറ്റമെന്നാണ് അദ്ദേഹം പറയുന്നത്. പാർലമെന്റിൽ ഇരുന്നുറങ്ങാൻ താനില്ലെന്നാണ് തന്റെ പതിവ് ശൈലിയിലുള്ള പ്രതികരണം. ഇന്നസെന്റിന് പകരം ചാലക്കുടിയിൽ മറ്റൊരു സിനിമാ താരത്തെ ഇറക്കാനാണ് ഇടതു മുന്നണിയുടെ ആലോചനയെന്ന് സൂചനയുണ്ട്. യുഡിഎഫിലും എൻഡിഎയിലും ചാലക്കുടി സീറ്റ് ആർക്ക് നൽകണമെന്നതിനെപ്പറ്റി ധാരണയായിട്ടില്ല.