കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്നു; നഷ്ടപ്പെട്ടത് നാലര ലക്ഷം രൂപയും 1. 8 ലക്ഷത്തിന്റെ സ്വർണവും
ചാവക്കാട്: ആലപ്പുഴ സ്വദേശിയെ കത്തി കാണിച്ച് അഞ്ചംഗസംഘം 4. 5 ലക്ഷം രൂപയും 1. 8 ലക്ഷത്തിന്റെ സ്വർണാഭരണവും മോബൈല്‍ഫോണും കവര്‍ന്നു. വ്യാഴാഴ്ച വൈകീട്ട് 6. 30-ഓടെ ചക്കംകണ്ട് റോഡിലെ മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റിന് സമീപത്താണ് കവര്‍ച്ച നടന്നത്. ആലപ്പുഴയില്‍ ഒരു സ്വകാര്യ ധനസ്ഥാപനം നടത്തുന്ന എഴുപുന്ന കോട്ടവള്ളി പ്രേമംജി(54) ആണ് കവര്‍ച്ചക്കിരയായത്.
പണ്ടം പണയത്തിന് വെച്ചത് തിരിച്ചെടുക്കാന്‍ സഹായിക്കുമെന്ന് കാണിച്ച് പ്രേംജി പരസ്യം നല്‍കിയിരുന്നു. ഈ പരസ്യം കണ്ടിട്ട് ചാവക്കാട്ട് നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞ് ഒരാള്‍ പ്രേംജിയെ ഫോണില്‍ വിളിച്ചിരുന്നു. പാവറട്ടിയിലെ ഒരു ധനകാര്യസ്ഥാപനത്തില്‍ പണയത്തിന് വെച്ച സ്വർണം തിരിച്ചെടുക്കാന്‍ അഞ്ച് ലക്ഷം രൂപ വേണമെന്നുമായിരുന്നു ഇയാള്‍ ഫോണില്‍ ആവശ്യപ്പെട്ടത്. ഇതു പ്രകാരമാണ് പ്രേംജിയും കാര്‍ ഡ്രൈവറുള്‍പ്പെടെ മറ്റ് രണ്ടു പേരും ചാവക്കാട്ടെത്തിയത്.

ചാവക്കാട്ട് നിന്നാണെന്ന് പറഞ്ഞ് ഫോണില്‍ ബന്ധപ്പെട്ട ആളും മറ്റൊരാളും ചേര്‍ന്ന് ഇവരെ ആദ്യം പാവറട്ടിയിലേക്കും പിന്നീട് ഗുരുവായൂരിലേക്കും കൊണ്ടു പോയി. തുടര്‍ന്നാണ് ചക്കംകണ്ടം ഭാഗത്തേക്ക് ഇവരെ കൊണ്ടുവന്നത്. ഫിനാന്‍സ് സ്ഥാപനത്തിലേയ്ക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ചക്കംകണ്ടം ഭാഗത്തേക്ക് ഇവരെ കൂട്ടിക്കൊണ്ടുവന്നത്. സംശയം തോന്നിയ പ്രേംജി കാറിന്റെ ഡോര്‍ തുറക്കാതെ കാറിനുള്ളില്‍ തന്നെ ഇരുന്നു. ഈ സമയം ഇവിടേക്ക് മറ്റൊരു കാറില്‍ പാഞ്ഞെത്തിയ മൂന്നംഗ സംഘം പ്രേംജിയെയും മറ്റ് രണ്ട് പേരെയും കത്തികാണിച്ച് വളഞ്ഞു.
ഇവരുടെ കൈവശമുണ്ടായിരുന്ന അഞ്ച് ലക്ഷം രൂപയും മൂന്ന് സ്വർണ മോതിരവും ഫോണും തട്ടിയെടുത്ത അഞ്ചംഗ സംഘം നീല നിറത്തിലുള്ള കാറില്‍ പാവറട്ടി മരുതയൂര് ഭാഗത്തേക്ക് രക്ഷപ്പെട്ടു. ചാവക്കാട് പോലീസ് കേസെടുത്തു.












Click it and Unblock the Notifications