ഭാര്യ വീട്ടുകാർ തട്ടിക്കൊണ്ട് പോയ നവവരൻ മരിച്ച നിലയിൽ.. മൃതദേഹം തോട്ടിൽ
Recommended Video
കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ യുവാവ് മരിച്ച നിലയില്‍. കോട്ടയം സ്വദേശിയായ കെവിന്‍ പി ജോസഫ് എന്ന 23കാരന്റെ മൃതദേഹമാണ് രാവിലെ തോട്ടില്‍ കണ്ടെത്തിയത്. കെവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം തോട്ടില്‍ ഉപേക്ഷിച്ചതാണ് എന്നാണ് പോലീസ് കരുതുന്നത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് കെവിന്റെ ഭാര്യ നീനു ചാക്കോയുടെ സഹോദരന്‍ ഉള്‍പ്പെടെ ഉള്ള സംഘം കെവിനെ തട്ടിക്കൊണ്ട് പോയത്. വീടാക്രമിച്ചാണ് കെവിനേയും ബന്ധുവായ അനീഷിനേയും പത്തംഗ സംഘം തട്ടിക്കൊണ്ട് പോയത്. സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസും പ്രതിസ്ഥാനത്താണ്.
മൃതദേഹം തോട്ടിൽ
തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെയുള്ള ചാലിയേക്കര തോട്ടിലാണ് പുലര്‍ച്ചെയോടെ കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കെവിനും നീനുവും തമ്മില്‍ മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാല്‍ നീനുവിന് വീട്ടുകാര്‍ മറ്റൊരു വിവാഹം ഉറപ്പിച്ചു. ഇതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോരുകയായിരുന്നു. പ്രശ്‌നം ഗാന്ധിനഗര്‍ പോലീസിന് മുന്നിലെത്തി. നീനു അടക്കമുള്ളവരെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തി ചര്‍ച്ച നടത്തി.
വീട്ടുകാർക്ക് എതിർപ്പ്
എന്നാല്‍ വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നും കെവിനൊപ്പം ജീവിക്കാനാണ് ഇഷ്ടമെന്നും നീനു നിലപാടെടുത്തു. ഇതോടെ നീനുവിന്റെ വീട്ടുകാരുടെ നിയന്ത്രണം വിട്ടു. പോലീസിന്റെ മുന്നില്‍ വെച്ച് തന്നെ വീട്ടുകാര്‍ നീനുവിനെ മര്‍ദ്ദിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ട് പോകാന്‍ ശ്രമവും നടത്തി. എന്നാല്‍ സ്ഥലത്തെ നാട്ടുകാര്‍ ഇടപെട്ടത് കൊണ്ട് മാത്രം അവര്‍ക്ക് പിന്മാറേണ്ടതായി വന്നു. എന്നാല്‍ നീനുവിനും കെവിനും നേര്‍ക്ക് ഭീഷണികള്‍ തുടര്‍ന്നു.
നീനുവിനെ ഹോസ്റ്റലിലാക്കി
ശനിയാഴ്ച രാവിലെ നീനുവിന്റെ വീട്ടുകാര്‍ കെവിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കി തിരികെ പോയി. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്കാണ് നീങ്ങുന്നത് എന്ന് മനസ്സിലാക്കിയ കെവിന്‍ നീനുവിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ തീരുമാനിച്ചു. അമ്മഞ്ചേരിയിലെ ലേഡീസ് ഹോസ്റ്റലിലേക്കാണ് നീനുവിനെ താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയത്. കെവിന്‍ മാന്നാനത്തുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. അമ്മാവന്റെ മകനായ അനീഷും ഒപ്പമുണ്ടായിരുന്നു.
പത്തംഗ അക്രമി സംഘം
ഈ വിവരമറിഞ്ഞ് നീനുവിന്റെ ബന്ധുക്കളടങ്ങിയ പത്തംഗ സംഘം ആയുധങ്ങളുമായി എത്തി. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് മൂന്ന് കാറുകളിലായി അക്രമി സംഘം എത്തിയത്. വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ ഉള്ളവയെല്ലാം അടിച്ച് തകര്‍ത്തു. ബഹളം കേട്ട് അയല്‍പക്കത്തുള്ള വീട്ടുകാരെല്ലാം ഉണര്‍ന്നുവെങ്കിലും ഗുണ്ടാസംഘം ആയുധങ്ങളുമായി ഭീഷണി മുഴക്കി. ഇതോടെ ഭയന്ന് ആരും പുറത്ത് ഇറങ്ങിയില്ല.
കാറിൽ തട്ടിക്കൊണ്ട് പോയി
തുടര്‍ന്ന് ഇവര്‍ അനീഷിനേയും കെവിനേയും മര്‍ദ്ദിച്ച് വലിച്ചിഴച്ച് കാറില്‍ കയറ്റി. രണ്ട് പേരെയും വെവ്വേറെ കാറുകളിലാണ് കയറ്റിയത്. കാറിനകത്ത് വെച്ചും അനീഷിനേയും കെവിനേയും സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ഇവരെ തട്ടിക്കൊണ്ട് പോയ വിവരം അയല്‍ക്കാരാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് ഫോണില്‍ ഇവരെ ബന്ധപ്പെട്ടു. ഇതോടെ അനീഷിനെ മാത്രം സംഘം റോഡില്‍ ഇറക്കി വിട്ടു. കെവിനുമായി ഇവര്‍ കടന്ന് കളഞ്ഞു.
ശരീരത്തിൽ മുറിവുകൾ
കെവിന്‍ പത്തനാപുരത്ത് വെച്ച് കാറില്‍ നിന്നും ചാടി രക്ഷപ്പെട്ടു എന്നാണ് അക്രമി സംഘം അതിനിടെ പോലീസിനെ അറിയിച്ചത്. എന്നാല്‍ പോലീസോ ബന്ധുക്കളോ അത് വിശ്വസിച്ചിരുന്നില്ല. കെവിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം തോട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. കെവിന്റെ ശരീരത്തില്‍ മുറിവുകളുണ്ട് എന്നത് കൊണ്ട് ത്‌ന്നെ കൊലപാതകമാണ് എന്ന നിഗമനത്തിലാണ് പോലീസ്. നീനുവിന്റെ പരാതിയില്‍ സഹോദരന്‍ ഷിനു ചാക്കോ ഉള്‍പ്പെടെ കണ്ടാലറിയുന്ന പത്ത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
കെവിന്റെത് ദുരഭിമാനക്കൊല
കെവിന്റെത് ദുരഭിമാനക്കൊലയാണ് എന്ന സൂചനയാണ് പുറത്ത് വരുന്നത്. നീനുവും കെവിനും ക്രിസ്തുമത വിശ്വാസികൾ ആണെങ്കിലും ജാതി വ്യത്യാസം ഉണ്ടായിരുന്നുവെന്നാണ് വിവരം. കെവിൻ ദളിത് ക്രിസ്ത്യനാണ് എന്നതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ് എന്നതുമാണ് നീനുവിന്റെ വീട്ടുകാർ വിവാഹത്തെ എതിർക്കാനുള്ള കാരണം എന്നാണ് അറിയുന്നത്. കൊട്ടേഷൻ കൊലപാതകമാണ് എന്നാണ് കെവിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. കിട്ടിയാൽ കൊല്ലും എന്ന് നേരത്തെ നീനുവിന്റെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ പറയുന്നു.