ഷോപ്പിംഗ് വിസ്മയത്തിന് തിരിതെളിയാൻ മണിക്കൂറുകൾ; ലുലുമാൾ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് വിസ്മയമായ തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ലുലുമാളിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായും മാൾ സ്വപ്ന പദ്ധതിയാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. കൊവിഡ് രോഗവ്യാപനം കണക്കിലെടുത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടു പോയത്. ജനങ്ങൾക്ക് കുടുംബസമേതം ആസ്വദിക്കാവുന്ന തരത്തിലാണ് മാളിലെ എല്ലാ പ്രവർത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നതെന്നും യുസഫലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടെക്നോപാർക്കിന് സമീപം ആക്കുളത്ത് സ്ഥിതി ചെയ്യുന്ന ലുലുമാളിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിർവഹിക്കും. വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ മാൾ പൊതുജനങ്ങൾക്കായി തുറന്നു നൽകും.
അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് ഷോപ്പിംഗ് മാൾ അനന്തപുരിയിൽ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് തിരുവനന്തപുരത്തെ ലുലുമാൾ. എല്ലാം ഒരു കുടക്കീഴിലൊരുക്കി വമ്പൻ ഷോപ്പിംഗ് വിസ്മയം തീർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലുലുവിൻ്റെ കടന്നുവരവ്. രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിൻ്റെ മുഖ്യ ആകർഷണം.

ഇന്ത്യയിലെയും ഏഷ്യയിലെയും തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് അനന്തപുരിയുടെ വിരിമാറിൽ വെള്ളിയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നത്. രണ്ടായിരം കോടി രൂപ നിക്ഷേപത്തിൽ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് മാൾ പണികഴിപ്പിച്ചിരിക്കുന്നത്.
ഇതോടൊപ്പം ടെക്നോളജി ട്രെൻഡുകളുമായി ലുലു കണക്ട്, ലുലു സെലിബ്രേറ്റ്, ലുലു ഫാഷൻ സ്റ്റോർ എന്നിവയടക്കം ഷോപ്പിംഗിന് തികച്ചും പുത്തൻ അനുഭവം നൽകുന്നതാണ് മാൾ. 200-ൽ പരം രാജ്യാന്തര ബ്രാൻഡുകളാണ് ലുലു മാളിലെ ഷോപ്പുകളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഇവയ്ക്കെല്ലാം പുറമേ മലയാളികളുടെ തനത് വസ്ത്ര സങ്കൽപ്പമായ ഖാദി ഉത്പന്നങ്ങളുടെ വൻ ശേഖരവും മാളുകളിലുണ്ട്.

80,000 ചതുരശ്രയടി വിസ്തീർണത്തിലാണ് കുട്ടികൾക്കായി ഏറ്റവും വലിയ എൻ്റർടെയിന്മെൻ്റ് സെൻ്റർ സ്ഥാപിച്ചിരിക്കുന്നത്. ഫൺട്യൂറ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. 450 റൈഡുകളാണ് ഇവിടെയുള്ളത്. ഇതിൽ തന്നെ 50 റൈഡുകൾ കേരളത്തിൽ ആദ്യമാണെന്ന് നിർമാതാക്കൾ പറയുന്നു. എന്റർടൈൻമെന്റ് സെന്ററിനോടൊപ്പം കുട്ടികൾക്കും മുതിർന്നവർക്കും ഒരുമിച്ച് കുതിച്ചു ചാടാൻ ട്രാംപോളിൻ പാർക്കും നിർമ്മിച്ചിട്ടുണ്ട്.
സാഹസികത ഇഷ്ടപ്പെടുന്നവർക്കായി മാളിൽ സജ്ജീകരിച്ചിരിക്കുന്ന സിപ്പ് ലൈൻ വേറിട്ട അനുഭവമാണ്. സിപ്പ് ലൈൻ യാത്രയിലൂടെ മാളിനകം ചുറ്റി വരുന്ന സാഹസികവും കൗതുകവും നിറഞ്ഞ യാത്ര ആസ്വദിക്കാനാകും. ഇതോടെ മാൾ നഗരത്തിലെ ഏറ്റവും വലിയ എന്റർടെയ്ൻമെന്റ് ഹബ്ബായി മാറും.

മാളിലെത്തുന്നവർക്ക് സിനിമ കാണുന്നതിലേക്കായി അത്യാധുനിക മികവോടെ പിവിആർ സിനിമാസ് ഒരുക്കുന്ന 12 സ്ക്രീൻ സൂപ്പർ പ്ലക്സ് തിയേറ്ററും ലുലു മാളിൻ്റെ പ്രത്യേകതയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന രുചികളുമായി ഒരേസമയം 2,500 പേർക്കിരിക്കാവുന്ന വിശാലമായ ഫുഡ്കോർട്ടും സജ്ജീകരിച്ചിട്ടുണ്ട്.
300 രാജ്യാന്തര ബ്രാൻഡുകളുടെ ഷോറൂമുകൾ മാളിൽ തുറന്നു. ഇതിൽ വസ്ത്രമേഖലയിലെയും സൗന്ദര‍്യവർധക ഉൽപന്നങ്ങളുടെയും 10 ബ്രാൻഡുകൾ കേരളത്തിൽ ഇതുവരെ എത്താത്തതാണ്. ഇവ തെക്കേ ഇന്ത്യയിലും ആദ്യമായാണെത്തുന്നതെന്ന പ്രത്യേകയും ലുലുവിൻ്റെ ഈ ജനകീയ ഷോപ്പിംഗ് അനുഭവത്തിനുണ്ട്.

മാളിൽ ജോലി ചെയ്യുന്നവർക്ക് ഭക്ഷണമെത്തിക്കുന്ന സംരംഭങ്ങളിലൂടെ നൂറു കണക്കിനാളുകൾക്ക് തൊഴിലും ജീവിതവും നൽകുകയാണ്. ഇവിടെ ജോലി ചെയ്യുന്നവർക്ക് താമസിക്കാൻ ഹോസ്റ്റലുകളും വീടുകളും ഒരുക്കുന്നതിലൂടെ നഗരത്തിന് വരുമാനവും വളർച്ചയും ലഭിക്കും. തിരുവനന്തപുരത്തിന്റെ വിനോദസഞ്ചാര സാധ്യതകൾക്ക് പുത്തൻ ഏടുകളിലൂടെ മാറ്റം വരുത്തുകയെന്ന ലക്ഷ്യമാണ് ലുലുവിലൂടെ യാഥാർഥ്യമാകുന്നത്.
അതേസമയം, ലുലുമാൾ സൃഷ്ടിച്ച തൊഴിലവസരങ്ങളും നിരവധിയാണ്. പതിനയ്യായിരത്തോളം പേർക്കാണ് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള അറുന്നൂറോളം പേർ ലുലു ഗ്രൂപ്പിൻ്റെ നേരിട്ടുള്ള ജീവനക്കാരായി മാളിൽ ഇതിനോടകം തന്നെ ജോലിക്ക് നിയമിതരായി കഴിഞ്ഞു. ഇതിൽ നൂറിലധികം പേർ മാൾ സ്ഥിതി ചെയ്യുന്ന ആക്കുളത്തിൻ്റെ 5 കിലോമീറ്റർ ദൂരപരിധിയുള്ള പ്രദേശവാസികൾ തന്നെയാണെന്നുള്ളതാണ് പ്രത്യേകത.

മാളിലേക്ക് വരുന്ന ഉപഭോക്താക്കൾക്കായി എടിഎം കറൻസി എക്സ്ചേഞ്ച് കേന്ദ്രങ്ങൾക്ക് പുറമേ സഞ്ചരിക്കാൻ എല്ലാ നിലയിലും ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ തുടങ്ങിയവ സജ്ജമായിക്കഴിഞ്ഞു അടിയന്തരാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ഫാർമസി, ആംബുലൻസ്, ഫസ്റ്റ് എയ്ഡ് സൗകര്യങ്ങളും മാളിൽ ക്രമീകരിച്ചിട്ടുണ്ട്.
കൂടാതെ, മറ്റൊരു മാളുകളിലുമില്ലാത്ത ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കാൻ പ്രത്യേക ഇടനാഴികളും, മോട്ടോറൈഡ്ഡ് വീൽ ചെയറുകളും, ഹെൽപ്പ് ഡെസ്കുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുലയൂട്ടുന്ന അമ്മമാർക്കായി ഫീഡിങ്ങ് റൂം മാളിൽ ഏർപ്പെടുത്തി. വരും ദിവസങ്ങളിൽ തിരുവനന്തപുരം സിറ്റി, കിഴക്കേകോട്ട ഡിപ്പോകളിൽ നിന്നായി മാളിലേക്ക് ബസ് സർവീസുകളും ഏർപ്പെടുത്തും. മാളിന് സമീപം തന്നെ ബസ്സ് സ്റ്റോപ്പ് ഉള്ളതിനാൽ ബസ് യാത്രക്കാർക്കും എത്താൻ ബുദ്ധിമുട്ടുണ്ടാകാനിടയില്ല.

ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 3,500 ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രവും ലുലുവിലുണ്ട്. മാളിൻ്റെ വിശാല പാർക്കിംഗ് സൗകര്യം മറ്റ് ആകർഷണങ്ങളിലൊന്നാണ്. ഇതിൽ മാൾ ബേസ്മെൻ്റിൽ മാത്രം ആയിരം വാഹനങ്ങൾക്കും, അഞ്ഞൂറ് വാഹനങ്ങൾക്കുള്ള ഓപ്പൺ പാർക്കിംഗ് സൗകര്യവും ഉൾപ്പെടുന്നു.
ഗതാഗത തടസങ്ങളില്ലാതെ വാഹനങ്ങൾക്ക് സുഗമമായി മാളിലേക്ക് പ്രവേശിക്കാനും പുറത്തു കടക്കാനുമായി പാർക്കിംഗ് മാനേജ്മെൻ്റ് സിസ്റ്റം, ഇൻ്റലിജൻ്റ് പാർക്കിംഗ് ഗൈഡൻസ് എന്നീ അത്യാധുനിക സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. മാളിൻ്റെ രൂപരേഖ തയ്യാറാക്കിയ ബ്രിട്ടീഷ് ആർക്കിടെക്ട് സ്ഥാപനമായ ഡിസൈൻ ഇൻ്റർനാഷണലാണ് മാളിൻ്റെ ട്രാഫിക് ഇംപാക്ട് പഠനവും നടത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ ലുലു മാളിൻ്റെ തിരുവനന്തപുരത്തെ ഷോപ്പിങ് വിസ്മയത്തിൻ്റെ ഉദ്ഘാടനം നാളെ മാളിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷനാകുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാർ, ശശി തരൂർ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലികുട്ടി, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിവിധ മന്ത്രിമാർ, വ്യവസായ പ്രമുഖർ, മറ്റു വിശിഷ്ടാതിഥികൾ, ലുലു ഗ്രൂപ്പിൻ്റെ രാജ്യത്തെ വിവിധ ചുമതലകൾ വഹിക്കുന്നവർ തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടനസമ്മേളനത്തിൽ പങ്കെടുക്കും. കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം ക്ഷണിക്കപ്പെട്ടവർക്ക് മാത്രമേ ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനമുണ്ടാകൂവെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അറിയിച്ചു.
ബോളിവുഡ് താരങ്ങള്‍ തലതാഴ്ത്തും, ഈ മേക്കോവറിന് മുന്നില്‍; പ്രിയാ.. പുതിയ ലുക്ക് പൊളിച്ചെന്ന് ആരാധകര്‍












Click it and Unblock the Notifications