കേസില്‍പ്പെട്ടിട്ടും വിജയ് ബാബുവിനെ വിലക്കാത്തത് എന്തുകൊണ്ട്? കാരണം തുറന്നുപറഞ്ഞ് എം രഞ്ജിത്ത്
അഭിമുഖത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിന് പിന്നാലെ നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് മാറ്റി നിർത്തുമെന്ന തീരുമാനവുമായി നിർമാതാക്കളുടെ സംഘടന രംഗത്തുവന്നിരുന്നു, അവതാരകയുടെ പരാതിയിൽ ശ്രീനാഥ് ഭാസി അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ ശ്രീനാഥ് ഭാസി സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീനാത് ഭാസിക്കെതിരെ നിർമാതാക്കളുടെ സംഘടന രംഗത്തുവന്നത്.
ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയാല്‍ സിനിമയില്‍ നിന്നും മാറിനില്‍ക്കാന്‍ ആവശ്യപ്പെടാനാണ് തീരുമാനം. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചെന്നും ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞെങ്കിലും നടപടി സ്വീകരിക്കുന്നുവെന്നുമായിരുന്നു നിർമ്മാതാക്കളുടെ സംഘടനയുടെ പ്രതികരണം.
ഇതിന് പിന്നാലെ സംഘടനയെ വിമർശിച്ച് നിരവധിപേർ രംഗത്തുവന്നിരുന്നു. ദിലീപിന്റെയും വിജയ് ബാബുവിന്റെയും കാര്യം ചൂണ്ടിക്കാട്ടി ആയിരുന്നു വിമർശനം. ഇപ്പോൾ എന്തുകൊണ്ടാണ് വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തത് എന്ന് പറയുകയാണ് എം രഞ്ജിത്ത്.മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തത് അദ്ദേഹത്തിന് സംഘടനയിൽ അംഗത്വമില്ലാത്തതിനാൽ ആണെന്നാണ് എം രഞ്ജിത്ത് പറയുന്നത്. അതിജീവിത പരാതിയുമായി രംഗത്ത് വന്നപ്പോൾ വിജയ് ബാബു സിനിമ ചെയ്യുന്നില്ലായിരുന്നു എന്നും സിനിമ ചെയ്തിരുന്നുവെങ്കിൽ അത് നിർത്തിവയ്ക്കാനോ മറ്റോ നിർദേശം നൽകിയേനെ എന്നും രഞ്ജിത്ത് പറഞ്ഞു.
"അസോസിയേഷനിലെ ഒരു അസോസിയേറ്റ് അംഗം മാത്രമാണ് വിജയ് ബാബു. അദ്ദേഹം അമ്മയിലാണ് നിലവില്‍ അംഗമായുള്ളത്. ഞങ്ങള്‍ക്ക് പ്രൊഡ്യൂസര്‍ക്കെതിരേ നടപടിയെടുക്കണമെങ്കില്‍, അദ്ദേഹം പടം നിര്‍മ്മിച്ചെങ്കിലും അസോസിയേറ്റ് അംഗത്വം മാത്രമേ കൊടുത്തിട്ടുള്ളൂ. യഥാര്‍ഥ അംഗത്വമില്ല. അംഗമല്ലാത്ത ഒരാള്‍ക്കെതിരേ നടപടിയെടുക്കാന്‍ പറ്റില്ലല്ലോ," രഞ്ജിത്ത് പറഞ്ഞു.
ശ്രീനാഥ് ഭാസിക്കെതിരെ ഉയർന്ന പരാതിയിൽ രണ്ട് തരത്തിലുള്ള അഭിപ്രായമാണ് ഉയർന്നുവന്നിരുന്നത്. ചിലർ ശ്രീനാഥ് ഭാസിയെ വിമർശിക്കുമ്പോൾ ചിലർ ചോദ്യങ്ങൾക്ക് നിലവാരം ഇല്ലായിരുന്നു എന്നാണ് വിമർശിച്ചത്. ഇതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് വിലക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായത്. ഇതോടെ ദിലീപ്, വിജയ് ബാബു വിഷയം ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തുവന്നു.
അതേസമയം, നടനെതിരെയുള്ള പരാതി പിന്‍വലിക്കുകയാണെന്ന സൂചന നൽകി പരാതിക്കാരി രംഗത്തുവന്നിരുന്നു. ശ്രീനാഥ് ഭാസി ചെയ്ത തെറ്റിന് മാപ്പുചോദിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ ക്ഷമിക്കാനാണ് തീരുമാനമെന്നാണ് അവതാരക പറഞ്ഞത്.
ശ്രീനാഥ് ഭാസിയെ താന്‍ കാണുകയും സംസാരിക്കുകയും ചെയ്തു. എന്റെ കാല് പിടിച്ച് മാപ്പു പറയുന്ന സാഹചര്യത്തിലായിരുന്നു ഭാസി. അദ്ദേഹം ചെയ്ത് പോയ തെറ്റുകളിലെല്ലാം മാപ്പ് പറഞ്ഞു. നേരത്തെ താന്‍ ഈ തെറിയൊന്നും വിളിച്ചിട്ടില്ല എന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞത്. ഇന്ന് നിര്‍മാതാക്കളുടെ സംഘടനയില്‍ എന്റെ പരാതി വായിച്ചപ്പോള്‍ ഓരോ വാക്കുകളും താന്‍ പറഞ്ഞിട്ടുള്ളതാണെന്നും, ഇതിനെല്ലാം താന്‍ ക്ഷമ ചോദിക്കുന്നുവെന്നും ശ്രീനാഥ് ഭാസി പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ഒരു കലാകാരന്‍ കാലുപിടിച്ച് മാപ്പ് പറയുമ്പോള്‍ മാപ്പ് കൊടുക്കാനുള്ള മാനസികാവസ്ഥ എനിക്കുണ്ടെന്നും ആയിരുന്നു അവതാരക പറഞ്ഞത്. റിപ്പോർട്ടർ ടിവിയോടായിരുന്നു അവതാരകുടെ പ്രതികരണം.
കുറച്ച് നാളത്തേക്ക് ഭാസിക്ക് പുതിയ സിനിമകള്‍ നല്‍കേണ്ട എന്നാണ് സംഘടനയുടെ തീരുമാനമെന്നാണ് പ്രൊഡ്യൂസേഴ്സ അസോസിയേഷന്‍ പറഞ്ഞിരിക്കുന്നത്. വിലക്ക് എത്ര കാലത്തേക്ക് എന്ന് പിന്നീട് തീരുമാനിക്കുമെന്നും ഒരു ചിത്രത്തിന്റെ ഷൂട്ടിങും ചില ഡബ്ബിങ് ജോലികളും പൂര്‍ത്തിയാക്കാനുണ്ടെന്നും അത് ചെയ്ത് തീര്‍ക്കാനുള്ള അനുവാദം ശ്രീനാഥ് ഭാസിക്കുണ്ട്. കരാറില്‍ പറഞ്ഞതിനേക്കാള്‍ തുക ഒരു സിനിമയ്ക്കായി ഭാസി വാങ്ങിയിരുന്നു. ഇത് തിരിച്ച് നല്‍കാമെന്നും താരം അറിയിച്ചിട്ടുണ്ട്.