മനോരമയെ കൊന്ന് കൊല വിളിച്ച് എം സ്വരാജ്.. വളച്ചൊടിച്ച് തലക്കെട്ട്.. തലമുറകളോളം നാണക്കേട്
കോഴിക്കോട്: ഏതാനും മാസങ്ങളുടെ വ്യത്യാസത്തില്‍ സിപിഎമ്മിന് കേരളത്തില്‍ നഷ്ടപ്പെട്ടത് മൂന്ന് പേരുടെ ജീവനാണ്. മാഹിയിലെ ബാബുവും എറണാകുളം മഹാരാജാസിലെ അഭിമന്യുവും കാസര്‍കോട്ടെ അബൂബക്കര്‍ സിദ്ദിഖും. രണ്ട് കൊലപാതകങ്ങളില്‍ പ്രതിസ്ഥാനത്ത് സംഘപരിവാറും ഒന്നില്‍ എസ്ഡിപിഐയുമാണ്.
അതിക്രൂരമാണ് വര്‍ഗീയ ശക്തികള്‍ നടത്തിയ മൂന്ന് കൊലപാതകങ്ങളും. സിദ്ദിഖിനെ കൊല്ലാനുപയോഗിച്ച പ്രത്യേക തരം കത്തിയുടെ വാര്‍ത്തയടക്കം കഴിഞ്ഞ ദിവസം പുറത്ത് വന്നതാണ്. സിദ്ദിഖിന്റെ കൊലപാതകത്തിന് ശേഷം ചില നാണംകെട്ട കളികളും നടക്കുന്നുണ്ട്. മനോരമയെ കൊന്ന് കൊലവിളിച്ച് രംഗത്ത് വന്നിരിക്കുകയാണ് എം സ്വരാജ്.

ക്രൂരമായ കൊലപാതകം
കാസർകോട്ടെ ഉപ്പളയിൽ DYFI യുടെ മുൻ യൂണിറ്റ് സെക്രട്ടറിയും സി പി ഐ (എം) അംഗവുമായ സ. അബൂബക്കർ സിദ്ദീഖ് ക്രൂരമായി കൊല്ലപ്പെട്ട വാർത്ത ഒരിക്കൽ കൂടി കേരളത്തിന്റെ മനസാക്ഷിയെ അസ്വസ്ഥമാക്കുന്നു. ഹിന്ദു വർഗീയതയുടെ സംഘ രൂപമായ RSS ക്രിമിനൽ സംഘമാണ് അബൂബക്കർ സിദ്ദീഖിനെ ജീവിതത്തിന്റെ വസന്ത കാലത്ത് കുത്തിമലർത്തിയത്. ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരിക്കേ ജോലി തേടി വിദേശത്ത് പോയ സഖാവ് ഈയടുത്താണ് തിരിച്ച് നാട്ടിലെത്തിയത്.

വർഗീയ ധ്രുവീകരണത്തിന്
സത്താറിന്റെ ചോര വീണ മണ്ണിൽ ഒരിക്കൽ കൂടി RSS ക്രിമിനലുകൾ അഴിഞ്ഞാടുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ അക്രമമഴിച്ചുവിട്ട് വർഗ്ഗീയ ധ്രുവീകരണത്തിനാണ് RSS കോപ്പുകൂട്ടുന്നത്. കയ്യിലുണ്ടായിരുന്ന പഞ്ചായത്ത് ഭരണം നഷ്ടമായത് സംഘപരിവാരത്തിന്റെ സമനില തെറ്റിച്ചിരിക്കയാണ്. അബൂബക്കർ സിദ്ദീഖിന്റെ കൊലയ്ക്ക് നേതൃത്വം കൊടുത്ത RSS പ്രവർത്തകർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

ചോരയിലൂടെ വഴിയൊരുക്കി
ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് ജില്ലയിൽ എത്തുന്നതിന്റെ തൊട്ടുമുമ്പാണ് ഈ കൊലപാതകം . സംസ്ഥാന അധ്യക്ഷന് ഒരു ചെറുപ്പക്കാരന്റെ ചോരയിലൂടെ വഴിയൊരുക്കിയ RSS , സംഘപരിവാർ പൈതൃകം ഒരിക്കൽക്കൂടി ഉയർത്തിപ്പിടിച്ചു. അബൂബക്കർ സിദ്ദീഖിന്റെ കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്ന വിചിത്ര വാദവുമായി സംഘപരിവാരവും സംഘബന്ധുക്കളും ഇറങ്ങിയിട്ടുണ്ട്. RSS ക്രിമിനൽ സംഘത്തിന്റെ മദ്യ-മയക്കുമരുന്ന് കച്ചവടത്തെ അബൂബക്കർ സിദ്ദീഖ് എതിർത്തിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ പ്രചരണം

സിദ്ദിഖ് കമ്മ്യൂണിസ്റ്റായിരുന്നു
അതെ, RSS നെ അബൂബക്കർ സിദ്ദീഖ് എതിർത്തു. വർഗീയതയെ അബൂബക്കർ സിദ്ദീഖ് എതിർത്തു. RSS ന്റെ മദ്യ-മയക്കുമരുന്നു കച്ചവടത്തെയും അബൂബക്കർ സിദ്ദീഖ് എതിർത്തു. കാരണം അബൂബക്കർ സിദ്ദീഖ് DYFlസഖാവായിരുന്നു. കമ്യൂണിസ്റ്റായിരുന്നു. കൊല്ലപ്പെടാൻ കാരണവും അതു തന്നെയായിരുന്നു.പലയിടത്തും മദ്യ-മയക്കുമരുന്നുമാഫിയാ സംഘമായാണ് എല്ലാ വർഗ്ഗീയ സംഘടനകളും പ്രവർത്തിക്കുന്നത്. വർഗ്ഗീയവാദികളുടെ സൈഡ് ബിസിനസാണ് മദ്യ-മയക്കുമരുന്ന് കച്ചവടം

മനോരമയുടെ തലക്കെട്ട്
DYFI വർഗ്ഗീയതയെയും മയക്കുമരുന്നിനെയും എന്നും എതിർത്തു പോന്നിട്ടുണ്ട്. വർഗീയതയ്ക്കും മയക്കുമരുന്ന് മാഫിയക്കുമെതിരായ പോരാട്ടം ഇനിയുമിനിയും ശക്തമാക്കണമെന്നു തന്നെയാണ് അബൂബക്കർ സിദ്ദീഖിന്റെ രക്തസാക്ഷിത്വവും നമ്മെ ഓർമിപ്പിക്കുന്നത്. നാടിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര രക്തസാക്ഷി അബൂബക്കർ സിദ്ദീഖിനെ അപമാനിക്കുന്ന തലക്കെട്ടിൽ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയാണ് ഇതിനിടെ മനോരമഓൺലൈൻ നൽകിയത്.

കൊല്ലപ്പെട്ടവനെ വീണ്ടും കൊന്നു
" അബൂബക്കറിനെ കൊന്നത് പരസ്യ മദ്യപാനത്തിന്റെ പേരിൽ; ആർ എസ് എസുകാരൻ പിടിയിൽ " ഇതായിരുന്നു വാർത്തയുടെ തലക്കെട്ട്. ജീവിതത്തിൽ ഒരിക്കൽ പോലും മദ്യപിച്ചിട്ടില്ലാത്ത , RSS ന്റെ വർഗീയതയെയും സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തെയും നിരന്തരം എതിർത്തു പോന്ന ഒരു ചെറുപ്പക്കാരന്റെ കൊലപാതക വാർത്തയാണ് മനോരമ ഇങ്ങനെ നൽകിയത്. കൊല്ലപ്പെട്ടവന്റെ മൃതദേഹത്തെയും കൊല്ലാനാവുമെന്ന് മനോരമ തെളിയിച്ചു.

എന്തൊരു ഹീനകൃത്യമാണ്
മലയാളത്തിലെ ഏത് വാക്കു കൊണ്ടാണ് ഈ ഹീനകൃത്യത്തെ വിശേഷിപ്പിക്കുക ? അക്ഷരങ്ങൾ കൊണ്ട് ചെയ്യാവുന്ന പരമാവധി കുറ്റമാണ് മനോരമ ചെയ്തിരിക്കുന്നത്. അഭിമാനത്തോടെ മാധ്യമ പ്രവർത്തനത്തിലേർപ്പെടുന്ന സകലരും മനോരമ ഓൺലൈനിലെ ഈ വാർത്തയോർത്ത് , അത് തയ്യാറാക്കിയവരെ ഓർത്ത് തലമുറകളോളം നാണിക്കും. അബൂബക്കർ സിദ്ദീഖിന്റെ കൊലപാതകം നടന്ന് നിമിഷങ്ങൾക്കുള്ളിൽ അഭിമന്യുവിന്റെ കൊലയാളി സംഘം ആഹ്ലാദ പ്രകടനവുമായി ചാടി വീണിട്ടുണ്ട്.

കയ്യിലെ ചോര മറയ്ക്കാൻ
മൃതശരീരത്തെ മതക്കുപ്പായമണിയിച്ച് അസംബന്ധങ്ങൾ പുലമ്പിക്കൊണ്ട് സ്വന്തം കൈകളിലെ ചോര മറയ്ക്കാനാണ് ശ്രമം. മത വർഗീയത ചിന്താശേഷി ഇല്ലാതാക്കിയ വർഗീയജീവികളുടെ വിഷജൽപനങ്ങളെ ചവുട്ടിയരച്ചു കളയുന്ന പുല്ലുപോലെ അവഗണിക്കുന്നു. എല്ലാ തരം വർഗീയതയും ദാഹിക്കുന്നത് മനുഷ്യന്റെ ചോരയ്ക്കു വേണ്ടിയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. വർഗീയതയെ തുടച്ചു നീക്കിയ മണ്ണിലേ സാഹോദര്യത്തിന്റെ പൂക്കൾ വിടരൂ.

വർഗീയത തുലയട്ടെ
അഭിമന്യുവിന്റെ മുദ്രാവാക്യം .. കേരളമാകെ ഏറ്റു വിളിച്ച മുദ്രാവാക്യം.... ഇനിയുമുറക്കെ ഭൂമികുലുങ്ങുമാറ് ഉച്ചത്തിൽ ഏറ്റു വിളിയ്ക്കാനാണ് ഞങ്ങളുടെ തീരുമാനം. വർഗീയത തുലയട്ടെ എന്നാണ് അഭിമന്യു അവസാനമായി എഴുതിയത്. ഹിന്ദു വർഗീയതയും മുസ്ലിം വർഗീയതയും ഒരു പോലെ കുഴിച്ചു മൂടേണ്ടതാണെന്ന് ഡിവൈഎഫ്ഐക്ക് നല്ല ബോധ്യമുണ്ട്. വർഗീയതയ്ക്കും വർഗീയവാദികൾക്കും മയക്കുമരുന്നു കച്ചവടത്തിനുമെല്ലാം എതിരായി പൊരുതാൻ നാം പ്രതിജ്ഞ പുതുക്കുക .
ഫേസ്ബുക്ക് പോസ്റ്റ്
എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications