'മുൻ ഉപരാഷ്ട്രപതിയെക്കാൾ ബിജെപിക്ക് വിശ്വാസം പാക് പത്രപ്രവർത്തകനെ';വിമർശിച്ച് എംഎ ബേബി
തിരുവനന്തപുരം; മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിക്കെതിരായ സംഘപരിവാർ പ്രചരണത്തിനെതിരെ രൂക്ഷ വിമർശനവുമായി സി പി എം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഹമീദ് അന്‍സാരി പാക് ചാരസംഘടനയായ ഐഎസ്ഐക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്നാ് സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്. തീവ്രവാദത്തെക്കുറിച്ച് 2010ൽ നടന്ന ഒരു സമ്മേളനത്തിൽ പങ്കെടുത്ത ഒരു പാകിസ്ഥാനി പത്രപ്രവർത്തകൻ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ആണ് ഈ അധാർമിക പ്രചാരണമെന്നും മുൻ ഉപരാഷ്ട്രപതിയെക്കാൾ ബി ജെ പിക്ക് വിശ്വാസം ഈ പാക് പത്രപ്രവർത്തകനെയാണെന്നും എം എ ബേബി കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. എം എ ബേ ബിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
ഇന്ത്യയുടെ ഉപരാഷ്ട്രപതി ആയിരുന്ന ഹമീദ് അൻസാരിക്കുനേരെ ബി ജെ പി നടത്തുന്ന നീചപ്രചാരണം അവസാനിപ്പിക്കണം. തീവ്രവാദത്തെക്കുറിച്ച് 2010ൽ നടന്ന ഒരു സമ്മേളനത്തിൽ പങ്കെടുത്ത ഒരു പാകിസ്ഥാനി പത്രപ്രവർത്തകൻ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ആണ് ഈ അധാർമിക പ്രചാരണം. വിവാദങ്ങളുണ്ടാക്കാനായി നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നതിന് കുപ്രസിദ്ധനാണ് ഈ പത്രപ്രവർത്തകൻ. നമ്മുടെ മുൻ ഉപരാഷ്ട്രപതിയെക്കാൾ ബിജെപിക്ക് വിശ്വാസം ഈ പാക് പത്രപ്രവർത്തകനെ യാണ്.
ദീർഘകാലം വിദേശകാര്യ സർവീസിൽ പ്രവർത്തിച്ച ഡോ. ഹമീദ് അൻസാരി ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്നു. അതിന് മുമ്പ് വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ അംബാസഡറും. അതിദീർഘമായ തൻറെ പൊതുജീവിതത്തിൽ ഹമീദ് അൻസാരിയുടെ രാജ്യസ്നേഹം ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. പണ്ഡിതനും ചിന്തകനുമായ ഈ ദേശാഭിമാനിയുടെ പോലും രാജ്യത്തോടുള്ള കൂറ് ചോദ്യം ചെയ്യുന്ന ബിജെപിക്കാർക്ക് അവരുടെ ഇടുങ്ങിയ വർഗീയ വീക്ഷണത്തിനുള്ളിൽ നില്ക്കാത്ത എല്ലാവരെയും അധിക്ഷേപിക്കുക എന്നത് നിർവൃതി നല്കുന്നു.
രാഷ്ട്രീയത്തിൽ വിമർശനവും ആശയപരമായ ആക്രമണം പോലും ആവാം. പക്ഷേ, രാജ്യത്തോട് കൂറുള്ളവർ ഈ എതിർപ്പുകളെ രാജ്യത്തിന്റെ അഭിമാനത്തിന് കീഴിൽ നിറുത്തും. രാജ്യത്തോട് അത്തരം കൂറുള്ള ഒരു കൂട്ടമല്ല ബി ജെ പി.
Recommended Video