'മുഖ്യ അജണ്ട പുതുപ്പള്ളി തിരഞ്ഞെടുപ്പാണ്, ബാക്കി പിന്നീട് പറയാം'; രമേശ് ചെന്നിത്തല
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പാണ് തന്റെ മുഖ്യ അജണ്ടയെന്നും മറ്റ് വിഷയങ്ങളിൽ പ്രതികരിക്കാൻ ഇല്ലെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചാണ്ടി ഉമ്മന് ചരിത്ര ഭൂരിപക്ഷം നേടിക്കൊടുക്കുക എന്നാണ് പ്രധാന ലക്ഷ്യം. മറ്റ് കാര്യങ്ങൾ ആറാം തീയതിക്ക് ശേഷം പ്രതികരിക്കാമെന്നും ചെന്നിത്തല വ്യക്തമാക്കി. പ്രവർത്തക സമിയിൽ ഉൾപ്പെടുത്തെ സ്ഥിരം ക്ഷണിതാവാക്കിയത് സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ചെന്നിത്തല.
പുതുപ്പള്ളിയിൽ കഴിഞ്ഞ ഏഴ് ദിവസമായി താൻ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലാണ്. ഉമ്മൻചാണ്ടിയുടെ മകനാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ എല്ലാ പ്രവർത്തനങ്ങളിലും താൻ മുൻപിൽ തന്നെ ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

'പുതുപ്പള്ളിയിലെങ്ങും ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളാണ്, ഒരു പുരുഷായുസ്സിന്റെ സിംഹഭാഗമായ 53 വർഷക്കാലം തന്റെ കാൽപ്പാടുകൾ പതിഞ്ഞ മണ്ണിൽ മകൻ ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ അനശ്വരനായ ഉമ്മൻ ചാണ്ടിയാണ് തെരഞ്ഞെടുപ്പിനെ നയിക്കുന്നത്. ഉമ്മൻ ചാണ്ടിയും ഞാനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാരംഭിക്കുന്നത് ഞാൻ കോട്ടയം പാർലമെന്റിൽ മത്സരത്തിനെത്തിയതോടെയാണ് 4 തവണ മത്സരിച്ച ഞാൻ വിജയിച്ചതിന്റെ പിന്നിലെ കരുത്തായിരുന്നു ഉമ്മൻ ചാണ്ടി.
ആ ഉമ്മൻ ചാണ്ടിയുടെ മകൻ യു ഡി എഫിനായി കളത്തിലിറങ്ങുബോൾ ഒപ്പം നിന്ന് വിജയകുതിപ്പിനുള്ള വേഗം കൂട്ടുക എന്നതാണ് എന്റെ ഉത്തരവാദിത്തം.
നാടിന്റെ പ്രയാസങ്ങളിൽ കാവൽ ഭടനായി നിന്ന രാഷ്ട്രീയ അതികായന്റെ തട്ടകം ചാണ്ടി ഉമ്മനെ അവരുടെ ജനപ്രതിനിധിയായി മനസ്സാ വരിച്ചു കഴിഞ്ഞു. സംസ്ഥാന സർക്കാരിന്റെ ദുർഭരണം കൂടി ചർച്ചചെയ്യപ്പെടുന്ന പുതുപ്പള്ളിയിൽ വീടുകളും കടകളും കവലകളും കയറി സഹപ്രവർത്തകരോടൊപ്പം ചാണ്ടി ഉമ്മനുവേണ്ടി വോട്ടഭ്യർത്ഥിക്കുമ്പോൾ തിരിച്ചുള്ള വോട്ടർമാരുടെ പ്രതികരണത്തിലും ഉമ്മൻ ചാണ്ടി തന്നെ സംസ്ഥാനത്തെ വികസന മുരടിപ്പിലേക്ക് നയിക്കുന്നവരാണോ പുതുപള്ളിയിൽ വികസനം ചർച്ച ചെയ്യാനൊരുങ്ങുന്നത് എന്ന ചോദ്യത്തിനുത്തരമായിരിക്കും പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പു ഫലം', ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എ ഐ സി സി പ്രവർത്തകസമിതി പുനഃസംഘടിപ്പിച്ചത്. ശശി തരൂരിനെ പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയപ്പോൾ ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവാക്കുകയാണ് ചെയ്തത്. ഇതിൽ കടുത്ത അതൃപ്തിയായിരുന്നു അദ്ദേഹം പ്രകടിപ്പിച്ചത്.
പ്രവർത്തക സമിതിയിലെ അംഗങ്ങളെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പാർട്ടിയിൽ ചർച്ച നടന്നിരുന്നില്ലെന്നായിരുന്നു ചെന്നിത്തല തുറന്നടിച്ചത്.












Click it and Unblock the Notifications