നേതാവിന്റെ മകനാരെന്ന് വെളിപ്പെടുത്തേണ്ട! ഇത്ര അസഹിഷ്ണുത എന്തിനെന്ന് മാല പാർവ്വതി
നിഷ ജോസിന്റെ പേര് വെളിപ്പെടുത്താത്ത ആരോപണത്തിൽ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ട്രെയിൻ യാത്രയ്ക്കിടെ അപമാനിച്ച രാഷ്ട്രീയ നേതാവിന്റെ മകനാരെന്ന് നിഷ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഷോൺ ജോർജാണ് അതെന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഷോൺ നിഷയ്ക്കെതിരെ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ച് നിൽക്കുന്നു എന്നാണ് നിഷ ജോസ് വ്യക്തമാക്കുന്നത്. അത്തരമൊരു സാഹചര്യമുണ്ടായെന്നും താനതിനെ നേരിട്ടു എന്നുമാണ് പറയാൻ ഉദ്ദേശിച്ചതെന്ന് നിഷ വിശദീകരിക്കുന്നു. അതേസമയം അപമാനിച്ച വ്യക്തിയുടെ പേര് നിഷ വെളിപ്പെടുത്തണമെന്നാണ് ഷോണും പിസി ജോർജും കൂട്ടരും ആവശ്യപ്പെടുന്നത്. സുനിത ദേവദാസിനെ പോലുള്ളവരും നിഷയ്ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ പേര് വെളിപ്പെടുത്തേണ്ട ഒരു ആവശ്യവും ഇല്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് നടിയും സാമൂഹ്യ പ്രവർത്തകയുമായ മാല പാർവ്വതി. നിഷയെ പിന്തുണയ്ക്കുന്ന മാല പാർവ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

നിഷ ജോസിന് പിന്തുണ
നിഷാ ജോസ് രചിച്ച 'ദി അദർ സൈഡ് ഓഫ് ദിസ് സൈഡ് ' എന്ന പുസ്തകത്തിൽ, ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ തനിക്ക് ഉണ്ടായ ഒരു അസൗകര്യത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. രാത്രി യാത്ര ചെയ്യവെ, റെയിൽവേ സ്റ്റേഷനിൽ വെച്ച് ഇങ്ങോട്ട് വന്ന് പരിചയം പുതുക്കി, ആ പരിചയത്തിന്റെ പുറത്ത്, സ്വന്തം ബെർത്തിൽ പോയിരുന്ന് നേരം വെളുപ്പിക്കാതെ, അപ്പോൾ പരിചയം പുതുക്കി, സൗഹൃദം സ്ഥാപിച്ച സ്ത്രീയുടെ ബർത്തിൽ പോയിരുന്ന് കത്തി വെച്ചതിനെ കുറിച്ചാണ്. തീർച്ചയായിട്ടും ഇത് ഒരു പീഡന ഗണത്തിൽ ഒന്നും പെടില്ലെങ്കിലും നല്ല രീതിയിൽ ഉത്കണ്ഠ ഉണ്ടാക്കാം. ഒന്നാമത് ശ്ശെടാ.. ഇത് എന്തൊരു തൊല്ലയാണ്.. ഇയാൾക്കീ പാതിരാത്രി ഇവിടെ വന്നിരുന്ന് വർത്തമാനം പറയേണ്ട കാര്യമെന്ത് എന്നും നാട്ടുകാർ എന്ന് ചെല്ലപ്പേരുള്ള സദാചാര സേവകർക്ക്.. ''അത് ശരി! ഇവര് രണ്ട് പേരും ഒരുമിച്ചെന്താ പരിപാടി. അതും രാത്രി " എന്ന് ചിന്തിക്കുമല്ലോ എന്നാലോചിച്ചും മനസ്സമാധാനം പോകാം.

തീവണ്ടി ചെകുത്താൻ
പണ്ട് സഞ്ജയൻ ഇത് പോലെയുള്ളവരെ തീവണ്ടി ചെകുത്താൻ എന്ന് വിളിച്ചത് ഓർമ്മ വരുന്നു. കൂടെ ഉള്ള സഹയാത്രികന്റെയോ സഹയാത്രികയുടെയോ മനസ്സ് മനസ്സിലാക്കാതെ കൊച്ച് വർത്തമാനത്തിൽ ഏർപ്പെടുക. ഇടയ്ക്കിടയ്ക്ക് കൈയ്യിലൊ കാലിലോ അറിയാതെ ഉരസ്സി പോവുക... ഇത് ഒരു ശല്യ ഗണത്തിൽ പെടുന്നതാണ്. ഇത് ഒരു ഔചിത്യത്തിന്റെ പ്രശ്നമാണ്. തീവണ്ടിയിൽ മാത്രമല്ല പലയിടത്തും നമുക്കിങ്ങനെ ഉള്ളവരെ കാണാൻ കഴിയും. പാർക്കിൽ നടക്കാൻ പോകുമ്പോൾ പാട്ട് കേട്ട് നടക്കുന്നത് ഒരു സന്തോഷമാണ്. അന്ന് കേൾക്കേണ്ട പാട്ടിന്റെ ഒരു പ്ലേലിസ്റ്റ് ഒക്കെ ഉണ്ടാക്കിയാണ് നടക്കാൻ ഇറങ്ങുക. അപ്പൊ ചിലർ ഇത് പോലെ അവരുടെ നടത്തം നമ്മളോടൊപ്പം ആക്കും.

അനുഭവങ്ങളുടെ അടയാളപ്പെടുത്തൽ
ഹലോ.. അല്ല. എനിക്കല്പം തിരക്കുണ്ടായിരുന്നു എന്ന് പറഞ്ഞാൽ ചുറ്റും നോക്കും. ഒറ്റ യ്ക്കല്ലേ? പിന്നെന്താ? ഞാൻ ഒരു കമ്പനി തരാമെന്ന്...!! എന്നിട്ട് വർത്തമാനം പറഞ്ഞ് മുടിക്കും. പിന്നെ പിറ്റേ ദിവസം മുതൽ ബെസ്റ്റ് ഫ്രെണ്ടാണെന്നും പറയും. ഇതൊന്നും തീർച്ചയായും പീഡനമല്ല. എന്നാൽ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ് എന്ന് ഞാൻ കരുതുന്നു. പറഞ്ഞ് തുടങ്ങിയതും, പറഞ്ഞ് വന്നതും നിഷയെ കുറിച്ചാണ്. നിഷയുടെ പുസ്തകം, നിഷയുടെ ജീവിതത്തിലെ അനുഭവങ്ങളുടെ ഒരു രേഖപ്പെടുത്തലാണ്. പല കാര്യങ്ങൾ ഉണ്ടതിൽ. സ്വയം വിമർശിച്ചും, സ്വന്തമായി കളിയാക്കിയും, ചെയ്യാൻ കഴിഞ്ഞ ചില നല്ല കാര്യങ്ങൾ കുറിച്ചും ഒരു ഓർമ്മപ്പുസ്തകം. അതിലെ ഒരു വിഷയം മാത്രമാണ് ഈ ട്രെയിൻ യാത്ര. ഇതിലും നമ്മൾ വിവാദം കണ്ടെത്തിയിരിക്കുന്നു.

ആരാണെന്ന് പറയേണ്ടതില്ല
ആരാണെന്ന് പറയണം എന്ന്!!! എന്തിന്? എനിക്ക് മനസ്സിലാവുന്നില്ല. അവർ കേസ് കൊടുക്കാനോ പരാതി കൊടുക്കാനോ ഒന്നും പോകുന്നില്ല. അവരുടെ പുസ്തകത്തിൽ ഒരു അനുഭവം എഴുതി. അത്രെ ഉള്ളു. അതിന് ഇത്രയും അസഹിഷ്ണുത എന്തിനാണെന്ന്? ഇവരുടെ ഇതേ പുസ്തകത്തിൽ അവർ പുഴയിൽ ചാടി ഒരു ജീവൻ രക്ഷിച്ച കാര്യം പറഞ്ഞിട്ടുണ്ട്. ആ വ്യക്തിയുടെയും പേര് പറഞ്ഞതായി ഓർക്കുന്നില്ല. അപ്പൊ ഇനി അതും പറയേണ്ടി വരുമോ? അല്ലെങ്കിൽ ധീരതയ്ക്കുള്ള അവാർഡിനായുള്ള തന്ത്രമാണെന്ന് വ്യാഖ്യാനിക്കുമോ? ഒരാൾ ഒരു പുസ്തകമെഴുതി, ഒരു സ്ത്രീ. സമൂഹത്തിലെ പല വിഷയങ്ങളോടും പ്രതിബദ്ധതയോടെ ഇടപെടുന്ന ഒരു സ്ത്രീ. അവരുടെ അനുഭവങ്ങൾ കുറിച്ചു.പുറകേ വിവാദങ്ങളും വന്നു. ഇങ്ങനെയുള്ള വിവാദങ്ങളാണ് പലപ്പോഴും തളർത്തുന്നത്. ചിലരെ, പലരേ, മിക്കവരെയും..!

സംസാരിക്കുന്നവരോട് അസഹിഷ്ണുത
വേണ്ട.. ഒന്നിനും ഇറങ്ങണ്ട. അല്ലെങ്കിൽ നമുക്കും ഇത് പോലൊക്കെ.. മിണ്ടാതെ ജീവിച്ച് പോകാം. ചാവുന്ന വരെ. എല്ലാവരെയും പേടിച്ച്.ആരുടെയും കണ്ണിൽ പെടാതെ..! വല്ലതും പറഞ്ഞ് പോയാൽ ഇത് പോലെ.. നിഷയ്ക്ക് പറ്റുന്നത് പോലെ.. ചുറ്റും നിന്ന് അസഹിഷ്ണുത കാട്ടി മനസ്സ് തളർത്തും. എന്തിനാ വെറുതേ? പൊല്ലാപ്പ്.. ഈ എഴുതാനും പറയാനുമുള്ള അവകാശം കിട്ടുന്ന നാട്ടിലേയ്ക്കായി കാത്തിരിക്കാം. ഇന്ന് അതില്ല എന്നല്ല. പണ്ടത്തെ അപേക്ഷിച്ച് ഭേദമാണ് .എങ്കിലും പൊതു രംഗത്തേക്ക് കടന്ന് വരുന്നവരോട് നാം കാണിക്കുന്ന അസഹിഷ്ണുത പലപ്പോഴും ദുഃഖിപ്പിക്കുന്നതാണ്. എല്ലാവരും പറയട്ടെ... ഭയക്കാതെ പറയട്ടെ.. അതല്ലേ നമ്മുടെ നാടിന്റെ പ്രത്യേകതയായി മറ്റുള്ളവർ കാണുന്നത്. ഭയമില്ലാതെ സംസാരിക്കാൻ പറ്റുന്ന നാട് എന്ന് പ്രകാശ് രാജ് പറഞ്ഞപ്പോൾ കൈയ്യടിച്ചവരല്ലേ നമ്മൾ.. നമ്മുടെ നാട്ടിലെങ്കിലും ആളുകൾ ഭയക്കാതെ സംസാരിക്കട്ടെ. പറയാൻ പറ്റുന്നത്ര പറയട്ടെ!
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications