'മമ്മൂട്ടി മോഹൻലാലിനെക്കാൾ താഴെയല്ല,അങ്ങനെ താഴെ നിൽക്കണമെന്ന് ചിലർ കരുതുന്നുണ്ട്'; ദാദ സാഹേബ് അവാർഡിൽ ചർച്ച
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് പുരസ്കാരം ലഭിച്ച
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് അഭിനന്ദന പ്രവാഹമാണ്. രാഷ്ട്രീയ- സിനിമ-സാഹിത്യ-സാംസ്കിക രംഗങ്ങളിലെ പ്രമുഖരെല്ലാം അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടിയും ലാലിനെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചു. യഥാർത്ഥ കലാകാരന് അർഹമായ അംഗീകാരം കിട്ടിയതിൽ അഭിമാനവും സന്തോഷവും എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം മോഹൻലാലിന്റെ പുരസ്കാര നേട്ടം ആഘോഷിക്കുമ്പോഴും തുടർച്ചയായി പ്രധാന പുരസ്കാരങ്ങളിൽ നിന്നും മമ്മൂട്ടി തഴയപ്പെടുന്നത് വീണ്ടും ചർച്ചയാക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. മോഹൻലാലിനെ പോലെ തന്നെ മമ്മൂട്ടിയും ഈ പുരസ്കാരങ്ങൾക്ക് അർഹനല്ലേയെന്ന ചോദ്യമാണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഉൾപ്പെടെ മലയാളികൾ ചോദിക്കുന്നത്. നിരവധി പേരാണ് കടുത്ത അമർഷവും നിരാശയും പങ്കുവെയ്ക്കുന്നത്.

ചില കമന്റുകൾ ഇങ്ങനെയാണ് - പ്രിയപ്പെട്ട ഇക്ക, കഴിഞ്ഞ കുറേ ദശകങ്ങളായി അംഗീകാരങ്ങളുടെ കാര്യത്തിൽ താങ്കൾക്ക് വിവേചനം നേരിടുന്നുവെന്നത് സങ്കടകരമാണ്. രാഷ്ട്രീയ പക്ഷപാതിത്വമാണ് ഇതിന് പിന്നിലെന്ന് അറിയാം. മോഹൻലാലിന് ഒട്ടും താഴെയല്ല താങ്കളുടെ സ്ഥാനം, എന്നാൽ ചിലർ അദ്ദേഹത്തിന് താഴെയാണ് താങ്കളെ കാണേണ്ടതെന്ന് ചിന്തിക്കുന്നു.
അധികാരപ്പെട്ടവർ താങ്കളെ അവഗണിച്ചാലും, സർവ്വശക്തനായ ദൈവത്തിന് മുന്നിൽ സത്യം മറച്ചുവെക്കാനാവില്ല. താങ്കളുടെ അഭിനയ ജീവിതത്തിലെ അർപ്പണബോധത്തിന് ദൈവത്തിന്റെ അനുഗ്രഹം ഇതിനോടകം ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. അതേസമയം മോഹൻലാൽ എന്ന മഹാനായ കലാകാരന്റെ സംഭാവനകളെയും അദ്ദേഹത്തിന് ലഭിച്ച അംഗീകാരങ്ങളെയും അഭിനന്ദിക്കാനും ഈ അവസരം ഉപയോഗിക്കട്ടെ. അദ്ദേഹത്തിന് ഇനിയും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു', ഒരാൾ കമന്റിൽ പറഞ്ഞു.
'അർഹതപ്പെട്ട എത്ര അവാർഡുകളാണ് നിങ്ങൾക്ക് വർഗീയ രാഷ്ട്രീയം കാരണം നിഷേധിക്കപ്പെടുന്നത്', എന്നായിരുന്നു മറ്റൊരു കമന്റ്. ' നിങ്ങൾക്ക് കേന്ദ്ര ബഹുമതിയോ അവാർഡോ കിട്ടുകയില്ല ഇപ്പോഴത്തെ ബിജെപി സർക്കാർ ഉള്ളടത്തോളം. തഴയപ്പെട്ടുകൊണ്ടേയിരിക്കും
കാരണം നിങ്ങളുടെ പേരും, രാഷ്ട്രീയവും. പിന്നെ സംഘികളെ പ്രീണിപ്പിക്കാൻ നിൽക്കുകയും വേണം.
നിങ്ങൾക്ക് ഉള്ള ബഹുമതി ജനങ്ങളുടെ മനസ്സിൽ എത്രയോ പ്രാവശ്യം തന്നു കഴിഞ്ഞു. അഭിനന്ദനങ്ങൾ മോഹൻലാലിന് താങ്കളും അർഹതപെട്ടവൻ ആയത് കൊണ്ട്'
'മോഹൻലാലിന് കിട്ടേണ്ട അവാർഡുകളും (ദാദാ സാഹിബ് ഫാൽക്കെ, പത്മ etc) കൂടാതെ കിട്ടാൻ ഒരു അർഹത ഇല്ലാത്ത അവാർഡുകളും (മുരുകൻ, മുന്തിരിവള്ളി etc) എല്ലാം തന്നെ സംഘപരിവാർ ഗവൺമെന്റിന്റെ കാലത്ത് ഒട്ടും വൈകിക്കാതെ എത്തുന്നു.അതേ സമയം, ഈ ഇൻഡസ്ട്രിയിൽ നിന്ന് മറ്റൊരാൾ മരിച്ച് അഭിനയിച്ചിട്ടും സിനിമ അവാർഡിലേക്കോ, പത്മ അവാർഡിന്റെ പരിസരത്തോ പോലും അടുപ്പിക്കുന്നില്ല, കേരളത്തിലെ ജനങ്ങളും, സംഘപരിവാർ ഒഴികെയുള്ള രാഷ്ട്രീയക്കാരും, സാംസ്കാരിക നായകന്മാരും ഒന്നായി വാദിച്ചിട്ടും ഫലം പൂജ്യം. "നോമിനേഷൻ അയക്കാം" എന്ന് മാത്രം.
അവാർഡ് നേടിയ മോഹൻലാലിന് അഭിനന്ദങ്ങൾ'
'ഈ പുരസ്കാരം നിങ്ങൾ രണ്ടുപേരും അർഹിക്കുന്നുണ്ട്. നിങ്ങളുടെ പരിശ്രമങ്ങൾ തുല്യമാണ്', ഇങ്ങനെ പോകുന്നു കമന്റുകൾ.
പത്മ പുരസ്കാരങ്ങളിൽ നിന്നും മമ്മൂട്ടി തഴയപ്പെടുന്നുവെന്ന വികാരം നേരത്തേ തന്നെ ഇവിടെ ചർച്ചയായിരുന്നു. 1998 ലാണ് മമ്മൂട്ടിക്ക് പത്മശ്രീ പുരസ്കാരം ലഭിക്കുന്നത്. ഇതിന് ശേഷം പലവട്ടം അദ്ദേഹത്തിന്റ പേര് പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പട്ടികയില്‍ പരിഗണനയ്ക്ക് വന്നെങ്കിലും അവസാനം തഴയപ്പെടുകയായിരുന്നു. മമ്മൂട്ടിയെ നിരന്തരം തഴയുന്നതിന് പിന്നില്‍ രാഷ്ട്രീയവും സാമുദായികപരവുമായ കാരണങ്ങളുണ്ടെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പലരും അഭിപ്രായപ്പെടുന്നത്. കേരളം പലപ്പോഴായി മമ്മൂട്ടിയുടെ പേര് നിർദ്ദേശിച്ചിട്ട് പോലും തഴയപ്പെടുകയാണെന്ന് മുൻപ് ജോൺ ബ്രിട്ടാസ് എം പിയും ആരോപിച്ചിരുന്നു.












Click it and Unblock the Notifications