മാനാഞ്ചിറ-വെള്ളിമാടുകന്ന് റോഡ്, കള്ളം പറയുന്നതാര്..? മന്ത്രിക്കെതിരെ എംജിഎസിന്റെ നേതൃത്വത്തിലുള്ള കര്‍മസമിതി
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനകാര്യത്തില്‍ ധനകാര്യമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പ്രസ്താവിച്ചത് വസ്തുതകള്‍ വളച്ചൊടിച്ച് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എ. പ്രദീപ്കു മാര്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ഡോ. എം.ജി.എസ് നാരാണന്റെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി മന്ത്രിയെ കണ്ടിരുന്നു.
റോഡിന് ആവശ്യമായ മൊത്തം സംഖ്യയ്ക്ക് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ അദ്ദേഹം എംഎല്‍എയെ ചുതലപ്പെടുത്തി. അതുപ്രകാരം 245 കോടി രൂപയുടെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചതായി എംഎല്‍എ പ്രസ്താവിക്കുകയും ചെയ്തു. എന്നാല്‍ കിഫ്ബിയില്‍ റോഡ് ഉള്‍പ്പെടുത്താതെ പോയി. പക്ഷെ, 2017 മാര്‍ച്ച് 31നകം അക്വിസിഷനുവേണ്ട മുഴുവന്‍ തുകയും നല്‍കാന്‍ മന്ത്രി സമ്മതിച്ചതായി ഭൂവുടമകളുടെ യോഗത്തില്‍ എംഎല്‍എ അറിയിച്ചു.

റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കാന്‍ 100 കോടി രൂപ വേണ്ടിവരുന്നതിനാല്‍ 50 കോടി നേരത്തെ കൈമാറിയെന്നും ഭരണാനുമതി ലഭിച്ചാല്‍ ബാക്കി 50 കോടി ഈ സാമ്പത്തികവര്‍ഷംതന്നെ നല്‍കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. മുന്‍ സര്‍ക്കാര്‍ നല്‍കിയ 64 കോടിയും ഈ സര്‍ക്കാരിന്റെ 50 കോടിയും അടക്കം 114 കോടി രൂപയാണ് ഇതുവരെ ലഭിച്ചത്. രേഖകള്‍ സമര്‍പ്പിച്ച് ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ കാത്തിരിക്കുന്നവര്‍ക്ക് നല്‍കാന്‍ മാത്രം 112 കോടി രൂപയുടെ ആവശ്യമുണ്ട്. സമ്മതം നല്‍കാത്തവരുടെ ഭൂമി എല്‍എ നിയമപ്രകാരം ഏറ്റെടുക്കുയും വേണം. എന്നാല്‍ മാത്രമേ അക്വിസിഷന്‍ പൂര്‍ത്തിയാകൂ എന്നതാണ് വാസ്തവം.
റോഡ് വിഷയത്തിലുള്ള മന്ത്രിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയില്‍ എ. പ്രദീപ് കുമാര്‍ എംഎല്‍എയുടെ പ്രതികരണം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ ഡോ. എം.ജി.എസ് നാരായണന്‍, മാത്യു കട്ടിക്കാന, എം.പി വാസുദേവന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications