ശബരിമലയിൽ ഇന്ന് മണ്ഡല പൂജ; ഡിസംബർ 30ന് മകരവിളക്ക് മഹോത്സവത്തിന് നടതുറക്കും; വിപുലമായ ഒരുക്കങ്ങൾ
പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മണ്ഡല പൂജ. രാവിലെ 10.30 നും 11.30 നും ഇടയിലാകും മണ്ഡല പൂജ നടക്കുന്നത്. മണ്ഡല പൂജയ്ക്ക് ശേഷം താത്ക്കാലികമായി നടയടക്കും. ശേഷം ഡിസംബർ 30 ന് വൈകീട്ട് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും . 41 ദിവസത്തെ വൃത കാലത്തിന് പരിസമാപ്തി കുറിച്ച് കൊണ്ടുള്ള തങ്കയങ്കി ഘോഷ യാത്ര ഇന്നലെ രാത്രിയോടെ ശബരിമല സന്നിധാനത്ത് എത്തിയിരുന്നു. സന്നിധാനത്ത് വലിയ തിരക്കു തന്നെയാണ് ഇന്നലെ ഉണ്ടായത്.
ഇത്തവണ സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ട സാഹചര്യത്തിൽ മകരവിളക്ക് മഹോത്സവത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിരിക്കുന്നത് എന്നാണ് ദേവസ്വം ബോർഡ് അറിയിച്ചത്. മകര വിളക്ക് സ്പോട്ട് ബുക്കിംഗ് 80,000 ആക്കുമെന്നതടക്കമുള്ള കാര്യങ്ങൾ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. ഡിസംബർ 30 ന് വൈകീട്ട് 5 മണിക്കാണ് മകരവിളക്ക് മഹോത്സവത്തിനായി നടതുറക്കുക.

മകരവിളക്ക് പ്രമാണിച്ചുള്ള പ്രസാധ ശുദ്ധക്രിയകൾ ജനുവരി 13 ന് വൈകീട്ട് നടക്കും. പതിവ് പൂജകൾക്ക് ശേഷം വൈകീട്ട് അഞ്ച് മണിക്കാകും അന്ന് നടതുറക്കുക. തുടർന്ന് തീരുവാഭരണം സ്വീകരിക്കൽ , തിരുവാഭരണം ചാർത്തി ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും. 15,16,17,18,19 തിയതികളിൽ എഴുന്നുള്ളിപ്പും നടക്കും. 19 ന് ശരംകുത്തിയിലേത്ത് എഴുന്നള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തർക്ക് ദർശനത്തിന് ഉള്ള സൗകര്യമുണ്ടാകും. ജനുവരി 21 ന് രാവിലെ പന്തള രാജാവിന് മാത്രം ദർശനം തുടർന്ന് നടയടക്കും.
അതേ സമയം, ശബരിമലയിൽ ഇത്തവണ നടവരവ് 204. 30 കോടി രൂപയാണെന്ന് തിരുവിതംകൂർ ദേവസ്വം ബോർ്ഡ പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചിരുന്നു. മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോഴുള്ള കണക്കാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് ഇന്നലെ പുറത്തുവിട്ടത്. ഡിസംബർ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപ ആണെന്നാണ് പറഞ്ഞത്.
കഴിഞ്ഞ വർഷം 222. 98 കോടിയായിരുന്നു വരുമാനം, കഴിഞ്ഞ തവണത്തെക്കാൾ 18 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ കുത്തക ലേലം, കാണിക്കയായി ലഭിച്ച നാണയങ്ങൾ എന്നിവ കൂടി എണ്ണിക്കഴിയുമ്പോൾ കണക്കിൽ കാര്യമായി മാറ്റം ഉണ്ടാകുമെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ












Click it and Unblock the Notifications