മലകയറാനാകാതെ മനിതി സംഘം മടങ്ങി; പോലീസ് തിരിച്ചയച്ചുവെന്ന് യുവതികൾ, തിരുമ്പി വരുമെന്ന് ഉറപ്പ്
പമ്പ: ആറു മണിക്കൂറോളം നീണ്ട നാടകീയ രംഗങ്ങൾക്കും സംഘർഷങ്ങൾക്കുമൊടുവിൽ മനിതി സംഘടനയുടെ നേതൃത്വത്തിൽ ശബരിമല സന്ദർശനത്തിനെത്തിയ യുവതി സംഘം മടങ്ങി. പുലർച്ചെ 3.30ന് പമ്പയിലെത്തിയതു മുതൽ വലിയ പ്രതിഷേധങ്ങളാണ് 11 അംഗ സംഘത്തിന് നേരെ ഉയർന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അനുനയ ശ്രമങ്ങൾ നടന്നെങ്കിലും മടങ്ങിപ്പോകില്ലെന്ന നിലപാടിലായിരുന്നു ഇവർ.
ദർശനം നടത്തണമെന്ന് തന്നെയാണ് ആഗ്രഹമെന്നും പോലീസ് നിർബന്ധിച്ച് തിരിച്ചയയ്ക്കുകയാണെന്നും യുവതികൾ മാധ്യമങ്ങളോട് പ്രതികരിച്ചു. ശബരിമല ദർശനത്തിനായി ഉടൻ മടങ്ങി വരുമെന്നും ഇവർ വ്യക്തമാക്കി.
പ്രതിഷേധവും കുത്തിയിരിപ്പും
അതിർത്തി കടന്നതു മുതൽ വലിയ പ്രതിഷേധങ്ങളാണ് മനിതി സംഘത്തിന് നേരെ ഉണ്ടായത്. ഇടുക്കിയിലും കോട്ടയത്തും ഇവരുടെ വാഹനം തടയുകയും വലിയ പ്രതിഷേധങ്ങൾ നേരിടേണ്ടി വരികയും ചെയ്തു. പുലർച്ചെ പമ്പയിലെത്തിയതു മുതൽ പ്രതിഷേധക്കാരും ഇവിടെ തമ്പടിച്ചിരുന്നു. സംഘത്തിന് ചുറ്റുമിരുന്ന് നാമജപ പ്രതിഷേധം നടത്തുകയും ചെയ്തു. എന്നാൽ ദർശനം നടത്താതെ തിരികെ പോകില്ലെന്ന നിലപാടിലായിരുന്നു മനിതി പ്രവർത്തകർ.
പ്രതിഷേധക്കാരുടെ അറസ്റ്റ്
കടുത്ത പ്രതിഷേധമുയർത്തി പമ്പയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളും നടന്നു. ഇതോടെ നാടകീയ രംഗങ്ങളാണ് പിന്നീട് പമ്പയിൽ നടന്നത്. കൂടുതൽ പ്രതിഷേധക്കാർ എത്തിയതും വൻ ഭക്തജനത്തിരക്കും പോലീസിന് തലവേദനയായി.
സന്നിധാനത്തേയ്ക്ക് കടക്കാൻ
ഇതിനിടയിൽ പോലീസ് സംരക്ഷണയിൽ സന്നിധാനത്തേയ്ക്ക് കടക്കാൻ മനിതി സംഘം ശ്രമം നടത്തി. എന്നാൽ പമ്പയിൽ നിന്നും 50 മീറ്റർ കയറിയപ്പോൾ പ്രതിഷേധക്കാർ കൂട്ടമായി എത്തിയതോടെ ഇവർ ചിതറി ഓടി. പോലീസും യുവതികളും ഓടി ഗാർഡ് റൂമിൽ കയറുകയായിരുന്നു. പിന്നീട് ഇവരെ പോലീസ് വാഹനത്തിലേക്ക് മാറ്റി. യുവതികളെത്തുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും പമ്പയിൽ ആവശ്യത്തിന് പോലീസ് വിന്യാസം ഉണ്ടായില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
ഒടുവിൽ മടക്കം
പ്രതിഷേധം നിയന്ത്രണാതീതമായതോടെ മനിതിയുമായി പോലീസ് ഉദ്യോഗസ്ഥർ ചർച്ച നടത്തി. സുരക്ഷ ഒരുക്കാമെന്ന് യുവതികളെ അറിയിച്ചെന്നും എന്നാൽ അവർ മടങ്ങിപ്പോകാൻ തയാറാവുകയായിരുന്നുവെന്നും പമ്പ സ്പെഷ്യല്‍ ഓഫീസര്‍ കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ വ്യക്തമാക്കി. സംഘം മടങ്ങിയെത്തിയാൽ വീണ്ടും സുരക്ഷ നൽകുമെന്നും അദ്ദേഹം ആവർത്തിച്ചു.
നിർബന്ധിച്ച് തിരിച്ചയച്ചു
എന്നാൽ സ്വന്തം ഇഷ്ടപ്രകാരമല്ല പോലീസ് ബലം പ്രയോഗിച്ച് തിരിച്ചയയ്ക്കുകയായിരുന്നുവെന്ന് മനിതി നേതാവ് സെൽവി മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല ദർശനത്തിനായി ഉടൻ തന്നെ തിരികെ വരുമെന്നും അവർ വ്യക്തമാക്കി. പോലീസ് വാഹനത്തിലാണ് ഇവരെ നിലയ്ക്കലിൽ എത്തിച്ചത്. ശബരിമല ദർശനത്തിനായി മനിതിയുടെ നേതൃത്വത്തിൽ ഒരു സംഘം കൂടി എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതിഷേധങ്ങളെ തുടർന്ന് അവർ പിന്മാറിയെന്നാണ് വിവരം.
അമ്മിണിയും മടങ്ങി
കനത്ത പ്രതിഷേധത്തെ തുടർന്ന് മനിതി അംഗങ്ങൾക്ക് മടങ്ങേണ്ടി വന്ന സാഹചര്യത്തിൽ ശബരിമല ദർശനത്തിൽ നിന്ന് ആദിവാസി നേതാവ് അമ്മിണിയും പിന്മാറി. പമ്പയിലേക്ക് പുറപ്പെട്ട അമ്മിണിയേയും എട്ടംഗ സംഘത്തെയും പോലീസ് എരുമേലിയിൽ വെച്ച് കൺട്രോൾ റൂമിലേക്ക് മാറ്റുകയായിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് സന്നിധാനത്തേയ്ക്ക് എത്തിക്കാൻ സാധിക്കില്ലെന്ന് പോലീസ് ഇവരെ അറിയിക്കുകയായിരുന്നു.
ആക്ടിവിസ്റ്റുകള്‍ക്ക് അഴിഞ്ഞാടാനാണ് ശബരിമലയിലെ നിരോധനാജ്ഞയെന്ന് ശോഭ സുരേന്ദ്രന്‍