ദിലീപേ, മഞ്ജു വാര്യരുടെ കണ്ണീരിൽ അന്നേ വെന്ത് നീ വെണ്ണീറായി, പൊൻകുടം വെച്ചിട്ടൊന്നും കാര്യമില്ല'; നടന് വിമർശനം
കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് നടൻ ദിലീപ്. മൃദംഗശൈലീശ്വരി ക്ഷേത്രം, മാടായിക്കാവ് , ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം, തളിപ്പറമ്പിലെ രാജരാജ്വേശ്വരി ക്ഷേത്രം എന്നിവിടങ്ങളാണ് സന്ദർശിച്ചത്. രാജരാജേശ്വരി ക്ഷേത്രത്തിൽ പൊന്നും കുടംവെച്ച് പ്രാർത്ഥിച്ച ശേഷമാണ് താരം മടങ്ങിയത്.
ക്ഷേത്ര ദർശനത്തിനിടെ നിരവധി പേരാണ് ദിലീപിനെ കാണാൻ എത്തിയത്. ആരാധകരിൽ പലരും ദിലീപിനൊപ്പം ഫോട്ടോ പകർത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. അതേസമയം വീഡിയോകൾക്ക് താഴെ ദിലീപിനെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് പലരും. പാപം ചെയ്തതിന് ശേഷം ദൈവത്തെ കണ്ടിട്ട് കാര്യമില്ലെന്നാണ് ചിലരുടെ വിമർശനം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടുമെന്നാണ് മറ്റ് ചിലർ കുറിച്ചിരിക്കുന്നത്. ചിലരുടെ കമന്റുകൾ ഇങ്ങനെ

'വെറുക്കപ്പെട്ടവൻ, എന്തെല്ലാം കാണിച്ചാലും ഈ വെറുപ്പ് ഇനി മാറുകില്ല', 'എന്ത് കാണിച്ചാലും ശിക്ഷ കിട്ടും, ഉപ്പു തിന്നവൻ വെള്ളം കുടിക്കും', 'ഇനി നീ ഏത് ദൈവത്തിന്റെ മുന്നിൽ കുമ്പിട്ടാലും ശരി കുടുംബ കോടതിയിൽ നിന്നും ഇറങ്ങി വന്ന നിന്റെ മുൻ ഭാര്യ ഇല്ലേ അവരുടെ കണ്ണീരിൽ നീ അന്നേ വെന്ത് വെണ്ണീർ ആയിട്ടുണ്ട്... ഇനി നീ എന്തൊക്ക ചെയ്ത് കൂടിയാലും നീ രക്ഷപെടില്ല'
'നല്ലൊരു പൊൻകുടം അവൻ ഉടച്ചു. മഞ്ജു വാര്യരെ പോലെ ഈ ജന്മത്തിൽ ദിലീപിന് ഒരു പൊൻകുടം ഇനി കിട്ടില്ല ഇപ്പോൾ കിട്ടിയത് ഒരു മൺകുടമാണ് എപ്പോൾ വേണമെങ്കിലും നിലത്ത് വീണു പൊട്ടാം','ക്വട്ടേഷന്‍ വകയില്‍ ആരോ സമ്മാനിച്ചത് ദൈവത്തിന് കൊടുത്ത് പാപമോചനം നേടാനാകും, ദൈവം എല്ലാം കാണുന്നവനാണല്ലോ'. 'എന്തു കോപ്രായം കാണിച്ചാലും ഇനിയും പഴയപോലെ ഒരു തിരിച്ചു വരവില്ല അത്രക് കണ്ണീരു കുടിപ്പിച്ചിട്ടുണ്ട് പലരെയും' എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ ഇത്തരം വിമർശനങ്ങൾക്ക് ദിലീപ് ആരാധകർ മറുപടി നൽകുന്നുണ്ട്.
മഞ്ജു വാര്യരുമായുള്ള വിവാഹമോചനം ചൂണ്ടിക്കാട്ടുന്നവരോട് ദിലീപാണോ ലോകത്ത് ആദ്യമായി വിവാഹമോചനം നടത്തിയത് എന്നാണ് ആരാധകരുടെ മറുചോദ്യം. ആരാണ് തെറ്റ് ചെയ്തതെന്നും ആരാണ് യഥാർത്ഥത്തിൽ ഇരയായതെന്നുമൊക്കെ വരും ദിവസങ്ങളിൽ അറിയാമെന്നും താരത്തെ തുണച്ച് ആരാധകർ കുറിക്കുന്നു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ ഉടൻ വിധി വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസമാണ് ഏഴ് വർഷം നീണ്ട വിചാരണ നടപടികൾ പൂർത്തിയായത്. നിലവിൽ കോടതി അവധിയാണ്. അവധി കഴിഞ്ഞ കോടതി തുറക്കുന്നതോടെ കേസിൽ വിധിപ്രഖ്യാപനം നടത്തിയേക്കും.
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. മുൻവൈരാഗ്യത്തിന്റെ പേരിൽ നടിയെ ആക്രമിക്കാൻ ഗൂഡാലോചന നടത്തി ക്വട്ടേഷൻ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്. പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. കേസിൽ 85 ദിവസത്തോളം ദിലീപ് ജയിലിൽ കിടന്നിരുന്നു.
അതേസമയം ദിലീപ് തന്നെയാണ് തനിക്ക് ക്വട്ടേഷൻ നൽകിയതെന്നാണ് അടുത്തിടെ ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തലിൽ പൾസർ സുനി പറഞ്ഞത്. ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് തന്നതെന്നും ഇതിൽ പകുതി പണം മാത്രമാണ് തനിക്ക് നൽകിയതെന്നും സുനി വെളിപ്പെടുത്തി. സംഭവത്തിന് ശേഷം ദിലീപിന്റെ ഒരു ഡേറ്റ് തനിക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്തതായും പൾസർ സുനി പറഞ്ഞു.
ആക്രമിക്കപ്പെട്ട ദിവസം വണ്ടിയിൽ വെച്ച് അതിജീവിത തന്നോട് ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചിരുന്നുവെന്നും എത്രപണം വേണമെങ്കിലും നൽകാമെന്ന് പറഞ്ഞിരുന്നതായും സുനി പറഞ്ഞിരുന്നു. 2017 ൽ തൃശൂരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രാമധ്യേയാണ് ഓടുന്ന കാറിൽ വെച്ച് നടിയെ പൾസർ സുനി അടക്കമുള്ളവർ ക്രൂരമായി ആക്രമിച്ചത്.












Click it and Unblock the Notifications