'കല്ല് പോലും പൊടിഞ്ഞു,സെപ്റ്റിക് ടാങ്കിൽ കെമിക്കൽ ഉണ്ടായിരുന്നു'; മൃതദേഹാവശിഷ്ടം കുഴിച്ചെടുത്ത സോമൻ
മാന്നാർ: മാന്നാറിൽ 15 വർഷം മുമ്പ് കല എന്ന സ്ത്രീയെ കൊലപ്പെടുത്തി മറവ് ചെയ്തെന്ന് കരുതുന്ന സെപ്റ്റിക് ടാങ്കിൽ തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നതായി സൂചന. കേസിൽ സെപ്റ്റിക് ടാങ്ക് തുറന്നുള്ള പരിശോധനയ്ക്കിടെ പോലീസിനെ സഹായിക്കാനെത്തിയ തിരുവല്ല സ്വദേശി സോമൻ ആണ് ഇക്കാര്യം പറഞ്ഞത്. സെപ്റ്റിക് ടാങ്കിൽ നിറയെ രാസവസ്തുക്കൾ ഉണ്ടായിരുന്നതായും കല്ല് വരെ പൊടിഞ്ഞ് പോകുന്ന അവസ്ഥയിലായിരുന്നുവെന്നും സോമൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
സ്ത്രീകളുടെ ഉൾവസ്ത്രത്തിന്റെ ഇലാസ്റ്റിക്, ലോക്കറ്റ്, ഹെയർ ക്ലിപ്പ് തുടങ്ങിയവ ടാങ്കിൽ നിന്ന് കിട്ടിയിരുന്നുവെന്നും നിറയെ കെമിക്കൽ ഇറക്കിയിട്ടുണ്ടെന്നും തൊടുന്ന കല്ല് വരെ പൊടിഞ്ഞ് പോകുന്ന അവസ്ഥയിലായിരുന്നു, കെമിക്കൽ ഇറക്കിയാൽ അസ്ഥി വരെ പൊടിഞ്ഞുപോയേക്കാമെന്നും അരിച്ചുപെറുക്കിയാണ് പലതും കണ്ടെത്തിയതെന്നും സോമൻ പറയുന്നു.

അവരുടെ പഴയ വീടിന്റെ അവശിഷ്ടങ്ങളെല്ലാം ടാങ്കിന്റെ മുകളിലാണ് കൂട്ടിയിട്ടിരുന്നത്. ടാങ്കിന്റെ മൂടി മാറ്റിയപ്പോൾ തന്നെ കെമിക്കലുണ്ടെന്ന് മനസ്സിലായി. വെള്ളത്തിന് നിറ വ്യത്യാസമുണ്ടായിരുന്നു. ടാങ്കിൽ നിനന്ന് കണ്ടെടുത്തവയിൽ മൃതശരീര ഭാഗങ്ങളുണ്ടെന്ന് 70 ശതമാനം ഉറപ്പിക്കാം. അതെല്ലാം ഫോറൻസിക്കിന് കൈമാറി. തന്നെക്കൊണ്ട് കവിയാവുന്ന രീതിയിൽ എല്ലാം ചെയ്തിട്ടുണ്ടെന്ന് സോമൻ പറഞ്ഞു.
മാന്നാറിൽ നിന്ന് 15 വർഷം മുമ്പ് കാണാതായ കല കൊല്ലപ്പെട്ടതാണ് എന്ന് കഴിഞ്ഞ ദിവസമാണ് പോലീസ് സ്ഥിരീകരിച്ചത്. കലയെ കൊലപ്പെടുത്തിയത് ഇവർക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കേസിൽ കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി. പെരുമ്പുഴ പാലത്തിൽ വെച്ച് അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തി എന്നാണ് കേസ്.
ശേഷം മാരുതി കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികൾ നശിപ്പിച്ചു. 2009 ലാണ് സംഭവം നടന്നത്. ജിനു, സോമൻ പ്രമോദ് എന്നിവർ യഥാ ക്രമം 2, 3, 4 പ്രതികളായ കേസിൽ എല്ലാവർക്കുമെതിരെ കൊലക്കുറ്റം ചുമത്തി. എന്നാൽ പ്രതികൾ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ് ഐ ആറിൽ പറയുന്നില്ല. അതേ സമയം, അമ്മ കൊല്ലപ്പെട്ടതായി കരുതുന്നില്ലെന്നാണ് കലയുടെ മകൻ പറയുന്നത്












Click it and Unblock the Notifications