കണ്ണൂരിൽ പേരാവൂരിൽ അട്ടിമറി ഫലം, കൂത്തുപറമ്പിൽ ഞെട്ടിച്ച് ബിജെപി, മനോരമ ന്യൂസ് സര്‍വ്വേ ഫലം
കണ്ണൂര്‍: ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫ് തന്നെ ഇക്കുറിയും നേട്ടമുണ്ടാക്കുമെന്ന് മനോരമ ന്യൂസ് സര്‍വ്വേ ഫലം. ജില്ലയില്‍ ആകെയുളള 11 മണ്ഡലങ്ങളില്‍ 9 എണ്ണത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും എന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍.
അതേസമയം ചില അപ്രതീക്ഷിത മുന്നേറ്റങ്ങള്‍ ജില്ലയില്‍ ബിജെപി നടത്തും എന്നും മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ
ഇത്തവണ സീറ്റ് നേട്ടം ഉയർത്തും
കണ്ണൂര്‍ ജില്ലാ എക്കാലവും ഇടത് കോട്ടയായി തന്നെയാണ് നില്‍ക്കുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ജില്ലയിലെ 11 സീറ്റുകളില്‍ എട്ടെണ്ണത്തിലാണ് വിജയിക്കാന്‍ സാധിച്ചിരുന്നത്. ഇത്തവണ സീറ്റ് നേട്ടം എല്‍ഡിഎഫ് ഉയര്‍ത്തും എന്നാണ് മനോരമ സര്‍വ്വേ ഫലം. ഇടതുപക്ഷം 9 സീറ്റുകള്‍ നേടുമെന്നും യുഡിഎഫ് 2016ലെ മൂന്നില്‍ നിന്ന് രണ്ടിലേക്ക് താഴും എന്നുമാണ് മനോരമ സര്‍വ്വേ ഫലം.
പയ്യന്നൂർ നിലനിർത്തും
ഇടത് കോട്ടയായ പയ്യന്നൂരില്‍ എല്‍ഡിഎഫ് തന്നെ വിജയം നിലനിര്‍ത്തും. യുഡിഎഫ് രണ്ടാമത് എത്തുമെന്നാണ് സര്‍വ്വേ ഫലം. 2016ല്‍ സിപിഎമ്മിന്റെ സി കൃഷ്ണന്‍ 40263 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലമാണ് പയ്യന്നൂര്‍. സാജിദ് മവ്വല്‍ ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. ടിഐ മധുസൂദനന്‍ ആണ് ഇത്തവണ പയ്യന്നൂരില്‍ ഇടത് സ്ഥാനാര്‍ത്ഥി. എം പ്രദീപ് കുമാര്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
കല്യാശേരിയിലും എല്‍ഡിഎഫ്
ഇടതിന്റെ സിറ്റിംഗ് സീറ്റായ കല്യാശേരിയിലും എല്‍ഡിഎഫ് വിജയിക്കും എന്നാണ് സര്‍വ്വേ ഫലം. യുഡിഎഫ് രണ്ടാമത് എത്തും. ടിവി രാജേഷ് 42891 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തില്‍ ഇക്കുറി യുവനേതാവ് എം വിജിന്‍ ആണ് ഇടത് സ്ഥാനാര്‍ത്ഥി. സിപിഎം സംസ്ഥാന സമിതി അംഗം എംവി ഗോവിന്ദന്‍ മത്സരിക്കുന്ന തളിപ്പറമ്പ് മണ്ഡലവും ഇടതുപക്ഷം നിലനിര്‍ത്തും എന്നാണ് മനോരമ സര്‍വ്വേ ഫലം
നേരിയ മുന്‍തൂക്കം
അതേസമയം ഇരിക്കൂര്‍ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തും എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. യുഡിഎഫിന് 47.9 ശതമാനം വോട്ട് ലഭിക്കുമെന്നും എല്‍ഡിഎഫിന് 44. 34 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വ്വേ കണ്ടെത്തിയിരിക്കുന്നു. മൂന്നാമത് എത്തുന്ന എന്‍ഡിഎയ്ക്ക് 7.7 ശതമാനം വോട്ടാണ് ലഭിക്കുക. യുഡിഎഫ് ശക്തികേന്ദ്രത്തില്‍ മുന്നണിക്ക് നേരിയ മുന്‍തൂക്കം മാത്രമാണ് സര്‍വ്വേ പ്രവചിക്കുന്നത്.
അഴീക്കോട് ഷാജി തന്നെ
അഴീക്കോട് മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. എല്‍ഡിഎഫ് രണ്ടാമത് എത്തും. മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അടക്കം ഫലത്തെ സ്വാധീനിക്കില്ല എന്ന് വേണം കരുതാന്‍. കണ്ണൂരിലെ ജനകീയനായ നേതാവ് കെവി സുമേഷിനെ ആണ് അഴീക്കോട് പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് നിയോഗിച്ചിരിക്കുന്നത്. കണ്ണൂര്‍ മണ്ഡലം എല്‍ഡിഎഫ് നിലനിര്‍ത്തും. യുഡിഎഫ് രണ്ടാമത് എത്തും.
ധർമ്മടത്ത് പിണറായി
മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന മണ്ഡലമായ ധര്‍മ്മടത്ത് പിണറായി വിജയന്‍ തന്നെ ജയിക്കും എന്ന് സര്‍വ്വേ ഫലം പറയുന്നു. യുഡിഎഫ് രണ്ടാമത് എത്തും. എംഎല്‍എ എന്ന നിലയ്ക്ക് മികച്ച പ്രകടനം ആണ് പിണറായി നടത്തിയത് എന്നും സര്‍വ്വേയില്‍ പറയുന്നു. ആരോഗ്യമന്ത്രി കെകെ ശൈലജ മത്സരിക്കുന്ന മട്ടന്നൂര്‍ മണ്ഡലത്തില്‍ ഇടതുപക്ഷം തന്നെ വിജയിക്കും. കഴിഞ്ഞ തവണ കൂത്തുപറമ്പില്‍ മത്സരിച്ച കെകെ ശൈലജ ഇക്കുറി മണ്ഡലം മാറുകയായിരുന്നു.
നേട്ടമുണ്ടാക്കി ബിജെപി
ഇടത് സിറ്റിംഗ് സീറ്റായ കൂത്തുപറമ്പ് ഇടത് മുന്നണി തന്നെ ഇക്കുറിയും നിലനിര്‍ത്തും എന്നും മനോരമ സര്‍വ്വേ പ്രവചിക്കുന്നു. എല്‍ജെഡിയുടെ കെപി മോഹനന്‍ ആണ് ഇവിടെ ഇടത് സ്ഥാനാര്‍ത്ഥി. ലീഗിന് ഇക്കുറി വിട്ട് കൊടുത്ത മണ്ഡലത്തില്‍ യുഡിഎഫ് മൂന്നാമതാവും എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. ബിജെപി കൂത്തുപറമ്പില്‍ വന്‍ മുന്നേറ്റം നടത്തി രണ്ടാമത് എത്തും എന്നും സര്‍വ്വേ പ്രവചിക്കുന്നു.
തലശ്ശേരി കോട്ട ഇളകില്ല
സദാനന്ദന്‍ മാസ്റ്റര്‍ ആണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. 2016ല്‍ കെകെ ശൈലജ മത്സരിച്ച് വിജയിച്ച മണ്ഡലമാണ് കൂത്തുപറമ്പ്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ പേരാവൂര്‍ എല്‍ഡിഎഫ് പിടിച്ചെടുക്കും എന്നാണ് സര്‍വ്വേ ഫലം. സക്കീര്‍ ഹുസൈന്‍ ആണ് ഇവിടെ ഇടത് സ്ഥാനാര്‍ത്ഥി. സണ്ണി ജോസഫ് ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. തലശ്ശേരി മണ്ഡലം എഎന്‍ ഷംസീറിലൂടെ ഇടത് പക്ഷം നിലനിര്‍ത്തും എന്നും സര്‍വ്വേ പ്രവചിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥി പത്രിക തള്ളിപ്പോയ മണ്ഡലമാണ് ഇടത് കോട്ടയായ തലശ്ശേരി.