മരട് ഫ്ലാറ്റ് വിഷയം; കേന്ദ്രസർക്കാർ ഇടപെടില്ല, സംസ്ഥാന സർക്കാർ നിലപാടുകളോട് അതൃപ്തി!
കൊച്ചി: മരട് ഫ്ലാറ്റ് വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാടുകളോട് അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര സർക്കാർ. കുറ്റക്കാരായ നിര്‍മാതാക്കള്‍ക്കെതിരെ നടപടി പ്രഖ്യാപിക്കാത്തത് ശരിയല്ലെന്നും കേന്ദ്രം പറഞ്ഞു. കോടതിയിൽ നിയമ നടപടികളുമായി മുന്നോട്ടു പോകേണ്ടത് സംസ്ഥാനമാണെന്നും വിഷയത്തിൽ തൽക്കാലം ഇടപെടേണ്ടതില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
എന്നാൽ കോടതി നിർദേശം നൽകിയാൽ ഇടപെടുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. കുറ്റക്കാരായ നിർമ്മാതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഉറപ്പ് ഫ്ലാറ്റിലെ താമസക്കാർക്ക് നൽകാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല . സർവകക്ഷിയോഗത്തിനു ശേഷം പോലും അത്തരത്തിൽ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറായ്യിട്ടില്ല എന്നും കേന്ദ്രം കുറ്റപ്പെടുത്തി.

താമസക്കാരുടെ പ്രതിഷേധത്തിന്റെ മറവിൽ നിയമലംഘനം മറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം മരട് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ഫ്ലാറ്റ് സമുച്ചയത്തിന് സമീപത്തെ താമസക്കാന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി. മരട് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നുമുള്ള ഹര്‍ജിയിലെ ആവശ്യങ്ങള്‍ ഉടന്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
മരടില്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ക്ക് സമീപം താമസിക്കുന്ന അഭിലാഷ് എംജി എന്നയാളായിരുന്നു സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. കായലുകള്‍ക്കു സമീപമാണ് ഈ ഫ്ലാറ്റുകള്‍ സ്ഥിതി ചെയ്യുന്നത്. ഇവ പൊളിക്കുമ്പോഴുള്ള മാലിന്യം എന്തു ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയില്ല. മാലിന്യങ്ങള്‍ സംസ്കരിക്കുന്നത് പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന വിധത്തിലാകുമോ എന്നും പരിശോധിക്കേണ്ടതുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.












Click it and Unblock the Notifications